ടി-20യില്‍ ലോകം ഭരിക്കുന്നവര്‍ക്കൊപ്പം ഇവനും; രണ്ടാമനായി ചരിത്രം കുറിച്ച് സായി
2025 IPL
ടി-20യില്‍ ലോകം ഭരിക്കുന്നവര്‍ക്കൊപ്പം ഇവനും; രണ്ടാമനായി ചരിത്രം കുറിച്ച് സായി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd May 2025, 8:44 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഗില്ലിനും സംഘത്തിനും സാധിച്ചു. തോല്‍വിയോടെ സീസണില്‍ നിന്ന് ഹൈദരാബാദ് പുറത്താകുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയത് 224 റണ്‍സായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റിന് 186 റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ജോസ് ബട്‌ലറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് ജയം നേടിയത്. ഓപ്പണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഗംഭീര തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

സായി 23 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 48 റണ്‍സുമായി മടങ്ങിയപ്പോള്‍ ഗില്ലും ജോസ് ബട്‌ലറും തകര്‍ത്തടിക്കുകയായിരുന്നു. 37 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 64 റണ്‍സ് നേടി ബട്‌ലര്‍ പുറത്തായപ്പോള്‍ ഗില്‍38 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് നേടിയത്.

അര്‍ധ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പുറത്തായെങ്കിലും ഐ.പി.എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് സായി മുന്നേറുന്നത്. 10 മത്സരത്തില്‍ നിന്ന് 50.40 ആവറേജില്‍ 504 റണ്‍സ് സ്വന്തമാക്കി ഓറഞ്ച് ക്യാപ് സ്വന്തമാക്കാനും സായിക്ക് സാധിച്ചു. ഇതിനെല്ലാം പുറമെ ടി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാകാനും സായിക്ക് സാധിച്ചു. ഈ നേട്ടത്തില്‍ ബ്രാഡ് ഹോഡ്ജിനേയും മുഹമ്മദ് വസീമിനെയും മറികടന്നാണ് സായി രണ്ടാമത് എത്തിയത്. ഒന്നാം സ്ഥാനത്ത് ഓസീസിന്റെ ഷോണ്‍ മാര്‍ഷാണ്.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, രാജ്യം, ഇന്നിങ്‌സ്

ഷോണ്‍ മാര്‍ഷ് – ഓസ്‌ട്രേലിയ – 53

സായി സുദര്‍ശന്‍ – ഇന്ത്യ – 53

ബ്രാഡ് ഹോഡ്ജ് – ഓസ്‌ട്രേലിയ – 58

മുഹമ്മദ് വസീം – പാകിസ്ഥാന്‍ – 58

ഏഴാം ഓവറില്‍ മികച്ച ബാറ്റിങ്ങുമായി ക്രീസില്‍ തുടര്‍ന്ന സായ് സുദര്‍ശനെ പുറത്താക്കി സീഷന്‍ അന്‍സാരിയാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ബട്‌ലറിനെ കൂട്ടി ഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഹൈദരാബാദിനായി ജയദേവ് ഉനകട്ട് നാല് ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. പാറ്റ് കമ്മിന്‍സും സീഷന്‍ അന്‍സാരിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഹൈദരാബാദിന് വേണ്ടി അഭിഷേക് ശര്‍മയാണ് മികച്ച പ്രകടനം നടത്തിയത്. 41 പന്തില്‍ ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് നേടിയത്. ട്രാവിസ് ഹെഡ് (20), ഇഷാന്‍ കിഷന്‍, (13), ഹന്റിച്ച് ക്ലാസന്‍ (23), നിതീഷ് കുമാര്‍ റെഡ്ഡി (21*) എന്നിവരാണ് ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്.

ഗുജറാത്തിനായി പ്രസീദ് കൃഷ്ണ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മയും ജെറാള്‍ഡ് കോറ്റ്‌സിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2025: Sai Sudharshan In Great Record Achievement In T-20 cricket