അവന്‍ മീറ്റിങ്ങുകളില്‍ എത്തുന്നത് പേപ്പറുമായി, നിര്‍ദേശങ്ങള്‍ എഴുതി വെച്ച് മത്സരങ്ങളില്‍ പ്രയോഗിക്കും; യുവ താരത്തെ കുറിച്ച് കാര്‍ത്തിക്
IPL
അവന്‍ മീറ്റിങ്ങുകളില്‍ എത്തുന്നത് പേപ്പറുമായി, നിര്‍ദേശങ്ങള്‍ എഴുതി വെച്ച് മത്സരങ്ങളില്‍ പ്രയോഗിക്കും; യുവ താരത്തെ കുറിച്ച് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th May 2025, 2:53 pm

ഐ.പി.എല്‍ 2025ലെ രണ്ടാം സതേണ്‍ ഡെര്‍ബി മത്സരത്തിലും റോയല്‍ ചലഞ്ചേഴ്സിന് വിജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിന്റെ ജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എടുത്തിരുന്നു. എന്നാല്‍, വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211ല്‍ അവസാനിക്കുകയായിരുന്നു.

അവസാന ഓവറില്‍ 15 റണ്‍സാണ് ചെന്നൈയ്ക്ക് ജയിക്കാന്‍ ആവശ്യം. എന്നാല്‍ 12 റണ്‍സ് മാത്രമാണ് ടീമിന് എടുക്കാനായത്. ബെംഗളൂരുവിനായി പന്തെറിഞ്ഞ് ടീമിനെ വിജയ തീരമണിയിച്ചത് യുവ താരം യാഷ് ദയാലാണ്.

ഓവറില്‍ ഒരു പന്ത് നോ ബോളായെങ്കിലും ഒട്ടും പതറാതെ പന്തെറിഞ്ഞ ദയാല്‍ അവസാന മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കൂടാതെ ഈ ഓവറില്‍ ധോണിയുടെ വിക്കറ്റും താരം നേടി.

ഇപ്പോള്‍ യാഷ് ദയാലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബെംഗളൂരു കോച്ചിങ് സ്റ്റാഫുമായ ദിനേശ് കാര്‍ത്തിക്. യാഷ് പന്തെറിഞ്ഞ രീതി മികച്ചതായിരുന്നുവെന്നും മത്സരത്തില്‍ മുഴുവന്‍ ടീമും അവരുടെ പങ്ക് നിര്‍വഹിച്ചുവെന്ന് താന്‍ കരുതുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.

യാഷ് വളരെ പ്രതിബദ്ധതയുള്ളവനാണെന്നും അവന്‍ മീറ്റിങ്ങുകളില്‍ പേപ്പറുമായി വന്ന് എല്ലാം എഴുതി വെച്ച് പിന്നീടത് കളിയില്‍ പ്രയോഗിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു ദിനേശ് കാര്‍ത്തിക്.

‘അവസാന ഓവറില്‍ ആവശ്യമായ റണ്‍സ് നേടുന്നതില്‍ നിന്ന് അവരെ തടയാന്‍ വലിയ ശ്രമം വേണ്ടിവരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. യാഷ് പന്തെറിഞ്ഞ രീതി മികച്ചതായിരുന്നു. മത്സരത്തില്‍ മുഴുവന്‍ ടീമും അവരുടെ പങ്ക് നിര്‍വഹിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇതുപോലുള്ള വിജയങ്ങള്‍ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നു. മത്സരം ജയിക്കാനായതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.

ഈ യുവതാരങ്ങള്‍ മത്സരങ്ങള്‍ക്കായി എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നു എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്. യാഷ് വളരെ പ്രതിബദ്ധതയുള്ളവനാണ്. അവന്‍ മീറ്റിങ്ങുകളില്‍ പേപ്പറുമായി വന്ന് എല്ലാം എഴുതി വെച്ച് പിന്നീടത് കളിയില്‍ പ്രയോഗിക്കുകയും ചെയ്യും,’ കാര്‍ത്തിക് പറഞ്ഞു.

യാഷ് ദയാലിനെ ടീമില്‍ നിലത്തിനിര്‍ത്താനെടുത്ത തീരുമാനത്തെ കുറിച്ചും കാര്‍ത്തിക് പറഞ്ഞു. അവന്റെ ബൗളിങ്ങില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാമെന്നും മത്സരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാമെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു. ഒരു പ്രത്യേക കഴിവുള്ളതിനാലാണ് തങ്ങള്‍ യാഷിനെ നിലനിര്‍ത്തിയതെന്നും ചെന്നൈക്കെതിരെ ടീമിനായി കഴിഞ്ഞ വര്‍ഷം ചെയ്തത് പോലെ ഈ സീസണിലും അവന്‍ ആവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തീര്‍ച്ചയായും, അവന്റെ ബൗളിങ്ങില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം അവന്റെ പരിശ്രമമാണ്. താന്‍ എന്താണ്
ചെയ്യേണ്ടത് എന്ന് അവന് അറിയാം. കൂടാതെ മികച്ച യോക്കറുകള്‍ എറിയുമ്പോള്‍ അത് അവന് സന്തോഷം നല്‍കുന്നു.

അവന് ഒരു പ്രത്യേക കഴിവുള്ളതിനാലാണ് ഞങ്ങള്‍ യാഷിനെ നിലനിര്‍ത്തിയത്. സമ്മര്‍ദം നന്നായി കൈകാര്യം ചെയ്യാന്‍ അവനറിയാം. കഴിഞ്ഞ വര്‍ഷം യാഷ് ഞങ്ങള്‍ക്കുവേണ്ടി ഇത് പോലെ ചെയ്തിരുന്നു. ഇന്ന് വീണ്ടും അവന്‍ മികച്ച പ്രകടനം പുറത്തെടുത്തു,’ കാര്‍ത്തിക് പറഞ്ഞു.

നേരത്തെ, മത്സരത്തില്‍ ആര്‍.സി.ബി വിരാട് കോഹ്ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി.

വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിയെ 200 കടത്തിയത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 378.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

റോയല്‍ ചലഞ്ചേഴ്സിനായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025: RCB vs CSK: RCB batting coach Dinesh Karthik talks about Yash Dayal