ഇത്രയും നാണംകെട്ട ഒരു സീസണ്‍ ഇവന് വേറെയുണ്ടാകില്ല; മോശം റെക്കോഡിന്റെ മുള്‍കിരീടവുമായി റാഷിദ് ഖാന്‍
IPL
ഇത്രയും നാണംകെട്ട ഒരു സീസണ്‍ ഇവന് വേറെയുണ്ടാകില്ല; മോശം റെക്കോഡിന്റെ മുള്‍കിരീടവുമായി റാഷിദ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st May 2025, 12:55 pm

2025ലെ ഐ.പി.എല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ മുന്നേറിയത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

അതേസമയം ഗുജറാത്തിന് വേണ്ടി ഭേദപ്പെട്ട ബൗളിങ്ങിങ് പ്രകടനമായിരുന്നു റാഷിദ് ഖാന്‍ നടത്തിയത്. നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 31 റണ്‍സാണ് താരം വഴങ്ങിയത്. 7.75 എന്ന ആവറേജിലാണ് താരം ബൗള്‍ ചെയ്തത്.

എന്നിരുന്നാലും ഈ സീസണ്‍ താരത്തെ സംബന്ധിച്ച് അത്ര മികച്ചതല്ലായിരുന്നു. എലിമിനേറ്ററില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഒരു മോശം റെക്കോഡും തലയില്‍ പേറിയാണ് റാഷിദ് കളമൊഴിയുന്നത്. ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന താരമാകാനാണ് റാഷിദിന് സാധിച്ചത്. 33 സിക്‌സറുകളാണ് റാഷിദ് സീസണില്‍ വാങ്ങിക്കൂട്ടിയത്. ഈ മോശം റെക്കോഡില്‍ രണ്ടാം സ്ഥാനം പേസ് ബൗളര്‍ മുഹമ്മദ് സിറാജാണ്. 2022ലെ ഐ.പി.എല്‍ സീസണില്‍ 31 റണ്‍സാണ് സിറാജ് വഴങ്ങിയത്.

ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന താരം, സിക്‌സര്‍, വര്‍ഷം

റാഷിദ് ഖാന്‍ – 33 – 2025

മുഹമ്മദ് സിറാജ് – 31 – 2022

യുസ്വേന്ദ്ര ചഹല്‍ – 30 – 2024

വാന്ദു ഹസരംഗ – 30 – 2022

സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സ് വഴങ്ങി വെറും ഒമ്പത് വിക്കറ്റ് നേടാനാണ് റാഷിദിന് സാധിച്ചത്. അതില്‍ 2/25 മികച്ച ബൗളിങ് പ്രകടനം മാത്രമാണ് താരത്തിന്‍ അവകാശപ്പെടാനുള്ളത്.

അതേസമയം രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മുംബൈ ഉയര്‍ന്ന സ്‌കോറില്‍ എത്തിയത്. 50 പന്തില്‍ നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്. മാത്രമല്ല കളിയിലെ താരമാകാനും രോഹിത്തിന് സാധിച്ചു.

മത്സരത്തില്‍ മുംബൈ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 22 പന്തില്‍ 47 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 33 റണ്‍സും നേടി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒമ്പത് പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 22 റണ്‍സും നേടി.

അതേസമയം ഗുജറാത്തിന് വേണ്ടി സായി സുദര്‍ശന്‍ 49 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 80 റണ്‍സും നേടി മികവ് പുലര്‍ത്തി. വാഷിങ്ടണ്‍ സുന്ദര്‍ 24 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 48 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് ഗുജറാത്തിന്റെ യുവ ബാറ്റര്‍ സായി സുദര്‍ശന്‍.

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. ഒരു റണ്‍സ് പോലും വിട്ടുകൊടുത്താല്‍ വിജയത്തിന്റെ ഗതി മാറുമെന്ന ഘട്ടത്തില്‍ ബുംറ നാല് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദറിനെ മിന്നും യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കി നിലം കുത്തിച്ചാണ് ബുംറ താണ്ഡവമാടിയത്. ബുംറയ്ക്ക് പുറമെ സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

ഇനി രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെയാണ് മുംബൈയ്ക്ക് നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടപ്പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും.

Content Highlight: IPL 2025: Rashid Khan In Unwanted IPL Record