ഐ.പി.എല്ലിന്റെയല്ല, തിരുത്തിക്കുറിച്ചത് ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം; ഒന്നല്ല രണ്ടല്ല 14 തവണ! ആകാശത്തോളമുയര്‍ന്ന് സ്‌കൈ
IPL
ഐ.പി.എല്ലിന്റെയല്ല, തിരുത്തിക്കുറിച്ചത് ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം; ഒന്നല്ല രണ്ടല്ല 14 തവണ! ആകാശത്തോളമുയര്‍ന്ന് സ്‌കൈ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 10:09 pm

ആദ്യ ക്വാളിഫയറിലെ സ്ഥാനമുറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 185 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സലരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്.

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. 36 പന്ത് നേരിട്ട താരം 57 റണ്‍സടിച്ചാണ് മടങ്ങിയത്. ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 146.15 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഈ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്‌കൈ സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങളില്‍ 25+ റണ്‍സ് നേടുന്ന താരമായാണ് സൂര്യ റെക്കോഡിട്ടത്. ഐ.പി.എല്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ടി-20 മാച്ചുകളും താരങ്ങളും അടങ്ങിയ പട്ടികയിലാണ് സ്‌കൈ ഒന്നാമനായി ഇടം നേടിയത്.

പഞ്ചാബിനെതിരായ മത്സരമടക്കം ഈ സീസണില്‍ മുംബൈയ്ക്കായി കളത്തിലിറങ്ങിയ എല്ലാ മാച്ചിലും സ്‌കൈ 25 റണ്‍സിലധികം നേടിയിരുന്നു.

ടി-20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങളില്‍ 25+ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 14*

തെംബ ബാവുമ – 13

കൈല്‍ മയേഴ്സ് – 11

ക്രിസ് ലിന്‍ – 11

കുമാര്‍ സംഗക്കാര – 11

ജാക്വസ് റുഡോള്‍ഫ് – 11

ബ്രാഡ് ഹോഡ്ജ് – 11

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് റിയാന്‍ റിക്കല്‍ടണും രോഹിത് ശര്‍മയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ആറാം ഓവറിലെ ആദ്യ പന്തില്‍ റിക്കല്‍ടണെ മടക്കി മാര്‍ക്കോ യാന്‍സെന്‍ ആദ്യ രക്തം ചിന്തി. 20 പന്തില്‍ 27 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അധികം വൈകാതെ രോഹിത് ശര്‍മയെയും ടീമിന് നഷ്ടമായി. 21 പന്ത് നേരിട്ട് 24 റണ്‍സ് മാത്രമാണ് താരം നേടിയത്. പിന്നാലെയെത്തിയ തിലക് വര്‍മ നാല് പന്തില്‍ ഒറ്റ റണ്‍സുമായി തിരിച്ചുനടന്നു.

സൂര്യകുമാര്‍ യാദവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കവെ വില്‍ ജാക്‌സിനെ മടക്കി വൈശാഖ് വിജയ് കുമാര്‍ അടുത്ത ബ്രേക് ത്രൂ സമ്മാനിച്ചു. എട്ട് പന്തില്‍ 17 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

സൂര്യയ്‌ക്കൊപ്പം ചെറുത്തുനിന്ന ഹര്‍ദിക് പാണ്ഡ്യയെയും നമന്‍ ധിറിനെയും പഞ്ചാബ് മടക്കി. പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നമന്‍ ധിര്‍ 12 പന്തില്‍ 20 റണ്‍സും നേടി മടങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ മുംബൈ 184ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സെന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, മാര്‍കോ യാന്‍സെന്‍, ഹര്‍പ്രീത് ബ്രാര്‍, കൈല്‍ ജാമൈസണ്‍, വൈശാഖ് വിജയ് കുമാര്‍, അര്‍ഷ്ദീപ് സിങ്.

 

 

 

Content Highlight: IPL 2025: MI vs PBKS: Suryakumar Yadav tops the list of most consecutive 25+ scores in T20s