| Wednesday, 9th April 2025, 10:21 pm

വിദേശികള്‍ അടക്കി വാഴുന്ന ചരിത്ര റെക്കോഡിലെ ഏക സ്വദേശി; സാക്ഷാല്‍ ഗെയ്‌ലിനെയും ഹെയ്ഡനെയും പിന്നിലാക്കി സുദര്‍ശന്റെ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം അഹമ്മദാബാദില്‍ തുടരുകയാണ്. ഹോം ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്.

യുവതാരം സായ് സുദര്‍ശന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 154.72 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ടൈറ്റന്‍സ് ഓപ്പണറുടെ പ്രകടനം.

ഐ.പി.എല്‍ 2025ല്‍ തുടര്‍ച്ചയായ മികച്ച പ്രകടനവുമായാണ് സായ് സുദര്‍ശന്‍ തിളങ്ങുന്നത്. ഈ സീസണില്‍ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറുമാണ് സായ് സുദര്‍ശന്‍ രാജസ്ഥാനെതിരെ വെടിക്കെട്ട് പുറത്തെടുത്തത്. 74 (41), 63 (51), 49 (36), 5 (9), 82 (53) എന്നിങ്ങനെയാണ് സീസണില്‍ സായ് സുദര്‍ശന്റെ പ്രകടനം.

ഐ.പി.എല്‍ കരിയറിലെ 30ാം മത്സരത്തിനാണ് താരം കളത്തിലിറങ്ങിയത്. 30 ഇന്നിങ്‌സിന് ശേഷം 1307 റണ്‍സാണ് സായ് സുദര്‍ശന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

30 ഇന്നിങ്‌സിന് ശേഷം ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാണ് സായ് സുദര്‍ശന്‍. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനും. 30 ഐ.പി.എല്‍ ഇന്നിങ്‌സുകള്‍ക്ക് ശേഷം 1,000 റണ്‍സ് മാര്‍ക്ക് പിന്നിട്ട ഏക ഇന്ത്യന്‍ താരവും സായ് സുദര്‍ശന്‍ തന്നെ.

ഐ.പി.എല്ലിലെ ആദ്യ 30 ഇന്നിങ്‌സുകള്‍ക്ക് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

ഷോണ്‍ മാര്‍ഷ് – 1338

സായ് സുദര്‍ശന്‍ – 1307

ക്രിസ് ഗെയ്ല്‍ – 1141

കെയ്ന്‍ വില്യംസണ്‍ – 1096

മാത്യു ഹെയ്ഡന്‍ – 1082

മൈക്ക് ഹസി – 1064

ജോണി ബെയര്‍സ്‌റ്റോ – 1058

ഋതുരാജ് ഗെയ്ഗ്വാദ് – 977

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 975

ആദം ഗില്‍ക്രിസ്റ്റ് – 931

അതേസമയം, ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് തുടക്കം പാളിയിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് കയറും മുമ്പേ രണ്ട് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ടൈറ്റന്‍സ് പിങ്ക് ആര്‍മിയെ ഞെട്ടിച്ചത്.

രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കി അര്‍ഷദ് ഖാനാണ് ആദ്യ രക്തം ചിന്തിയത്. ഏഴ് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ റാഷിദ് ഖാന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

കൃത്യം ആറ് പന്തുകള്‍ക്ക് ശേഷം മുഹമ്മദ് സിറാജിലൂടെ ടൈറ്റന്‍സ് രണ്ടാം വിക്കറ്റും സ്വന്തമാക്കി. മൂന്ന് പന്തില്‍ ഒരു റണ്‍സുമായി നിതീഷ് റാണയാണ് പുറത്തായത്. കുല്‍വന്ത് ഖെജ്‌രോലിയക്ക് ക്യാച്ച് നല്‍കിയായിരുന്നു റാണയുടെ മടക്കം.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലാണ് രാജസ്ഥാന്‍. 13 പന്തില്‍ 20 റണ്‍സുമായി സഞ്ജുവും ഏഴ് പന്തില്‍ 14 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

Content Highlight: IPL 2025: GT vs RR: Sai Sudarshan tops the list of most runs by an Indian batter after 30 innings in IPL

Latest Stories

We use cookies to give you the best possible experience. Learn more