| Sunday, 18th May 2025, 11:11 pm

ജയിച്ചത് ഗുജറാത്ത് മാത്രമല്ല, പഞ്ചാബും ആര്‍.സി.ബിയും; സായ്-ഗില്‍ കൊടുങ്കാറ്റില്‍ ക്യാപ്പിറ്റല്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ടൈറ്റന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പടുകൂറ്റന്‍ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ടൈറ്റന്‍സ് മറികടന്നു. വിജയിക്കാന്‍ ഏഴ് പന്തില്‍ ഒറ്റ റണ്‍സ് മാത്രം മതിയെന്നിരിക്കെ സായ് സുദര്‍ശന്‍ സിക്‌സറടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഈ വിജയത്തിന് പിന്നാലെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്തു. ടൈറ്റന്‍സ് മാത്രമല്ല, ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും പ്ലേ ഓഫിന് യോഗ്യത ഉറപ്പിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് ഫാഫ് ഡു പ്ലെസിയെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താനായത്. അര്‍ഷദ് ഖാന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെയെത്തിയ ഓരോ താരത്തിനൊപ്പവും രാഹുല്‍ ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.

രണ്ടാം വിക്കറ്റില്‍ രാഹുലും അഭിഷേക് പോരലും ചേര്‍ന്ന് 90 റണ്‍സാണ് ക്യാപ്പിറ്റല്‍സിന്റെ ഇന്നിങ്‌സിലേക്ക് ചേര്‍ത്തുവെച്ചത്. ടീം സ്‌കോര്‍ 16ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 106ല്‍ നില്‍ക്കവെയാണ് തകരുന്നത്. 19 പന്തില്‍ 30 റണ്‍സ് നേടിയ പോരലിനെ മടക്കി രവിശ്രീനിവാസന്‍ സായ് കിഷോറാണ് കൂട്ടുകെട്ട് പൊളിച്ചത്.

ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 16 പന്തില്‍ 25 റണ്‍സ് നേടി മടങ്ങി. ടീം സ്‌കോര്‍ 151ല്‍ നില്‍ക്കവെയായിരുന്നു അക്‌സര്‍ മടങ്ങുന്നത്.

പിന്നാലെയെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും (പത്ത് പന്തില്‍ 21) രാഹുലും ചേര്‍ന്ന് ക്യാപ്പിറ്റല്‍സിനെ 199ലെത്തിച്ചു.

65 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സാണ് രാഹുല്‍ നേടിയത്. 14 ഫോറും നാല് സിക്‌സറും അടക്കം 172.31 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ബാറ്റ് വീശിയത്.

ടൈറ്റന്‍സിനായി അര്‍ഷദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, രവിശ്രിനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ സായ് സുദര്‍ശന്‍ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തിളങ്ങി.

61 പന്തില്‍ നിന്നും പുറത്താകാതെ 108 റണ്‍സാണ് സായ് സുദശന്‍ സ്വന്തമാക്കിയത്. 12 ഫോറും നാല് സിക്‌സറും അടക്കം 177.05 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

അതേസമയം ക്യാപ്റ്റനാകട്ടെ 53 പന്ത് നേരിട്ട് 93 റണ്‍സ് നേടിയാണ് ക്രീസില്‍ തുടര്‍ന്നത്. ഏഴ് സിക്‌സറും മൂന്ന് ഫോറുമാണ് ഗില്‍ സ്വന്തമാക്കിയത്.

പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും ടേബിള്‍ ടോപ്പേഴ്‌സായി നോക്ക്ഔട്ട് മത്സരങ്ങളിലേക്ക് കടക്കുക എന്നതായിരിക്കും ടൈറ്റന്‍സിന്റെ ലക്ഷ്യം. നിലവില്‍ 12 മത്സരത്തില്‍ നിന്നും 18 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ടൈറ്റന്‍സ്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടിലാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് എതിരാളികള്‍.

Content Highlight: IPL 2025: GT vs DC: Gujarat Titans defeated Delhi Capitals

Latest Stories

We use cookies to give you the best possible experience. Learn more