ഒന്നാം സ്ഥാനക്കാരെ തോല്‍പ്പിച്ച് പത്താം സ്ഥാനക്കാര്‍; ധോണിപ്പടയുടെ അവസാന ഗര്‍ജനത്തില്‍ തകര്‍ന്നടിഞ്ഞ് മൈറ്റി ടൈറ്റന്‍സ്
IPL
ഒന്നാം സ്ഥാനക്കാരെ തോല്‍പ്പിച്ച് പത്താം സ്ഥാനക്കാര്‍; ധോണിപ്പടയുടെ അവസാന ഗര്‍ജനത്തില്‍ തകര്‍ന്നടിഞ്ഞ് മൈറ്റി ടൈറ്റന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th May 2025, 7:09 pm

ഐ.പി.എല്‍ 2025ല്‍ വിജയത്തോടെ പടിയിറങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 83 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.

സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് 147 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനത്തിനായി ഗില്ലിന്റെയും സംഘത്തിന്റെയും കാത്തിരിപ്പും നീളുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സാണ് ആയുഷ് മാഹ്‌ത്രെയും ഡെവോണ്‍ കോണ്‍വേയും ചേര്‍ത്തുവെച്ചത്.

നാലാം ഓവറിലെ നാലാം പന്തില്‍ മാഹ്‌ത്രെയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ആദ്യ രക്തം ചിന്തി. 17 പന്തില്‍ 34 റണ്‍സാണ് മാഹ്‌ത്രെ സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ഉര്‍വില്‍ പട്ടേലും നിരാശനാക്കിയില്ല. കോണ്‍വേക്കൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ താരം 19 പന്തില്‍ 37 റണ്‍സുമായി കളം വിട്ടു.

കോണ്‍വേ 35 പന്തില്‍ 52 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍ കരുത്തായി. ആറ് ഫോറും രണ്ട് സിക്‌സറുമടക്കം മികച്ച രീതിയില്‍ ബാറ്റ് വീശവെ റാഷിദ് ഖാന്റെ പന്തില്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു.

23 പന്തില്‍ 57 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസാണ് മിഡില്‍ ഓര്‍ഡറില്‍ ടീമിനെ താങ്ങിനിര്‍ത്തിയത്. അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 247.83 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

എട്ട് പന്തില്‍ 17 റണ്‍സ് നേടിയ ശിവം ദുബെ, 18 പന്തില്‍ പുറത്താകാതെ 21 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനവും ടീമില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ കിങ്സ് 230 റണ്‍സില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പവര്‍പ്ലേയില്‍ തന്നെ ആദ്യ മൂന്ന് വിക്കറ്റുകളും നഷ്ടമായി. സീസണില്‍ ഇതാദ്യമായാണ് ടൈറ്റന്‍സിന്റെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ആറ് ഓവറുകള്‍ക്കുള്ളില്‍ നഷ്ടപ്പെടുന്നത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ 13), സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ (ഏഴ് പന്തില്‍ അഞ്ച്), വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (നാല് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് തുടക്കത്തിലേ നഷ്ടമായിത്.

ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞെങ്കിലും സായ് സുദര്‍ശന്‍ ഒരറ്റത്ത് ചെറുത്തുനിന്നു. നാലാം വിക്കറ്റില്‍ ഷാരൂഖ് ഖാനെ ഒപ്പം കൂട്ടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി സായ് ടീമിനെ താങ്ങി നിര്‍ത്തി.

11ാം ഓവറിലെ ആദ്യ പന്തില്‍ ഷാരൂഖ് ഖാനെ മടക്കി രവീന്ദ്ര ജഡേജ കൂട്ടുകെട്ട് പൊളിച്ചു. 15 പന്തില്‍ 19 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. അതേ ഓവറില്‍ സായ് സുദര്‍ശനെയും പുറത്താക്കിയ ജഡ്ഡു ടൈറ്റന്‍സിന് മേല്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. 28 പന്തില്‍ 41 റണ്‍സുമായി നില്‍ക്കവെ ശിവം ദുബെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. റാഷിദ് ഖാന്‍ 12 റണ്‍സും അര്‍ഷദ് ഖാന്‍ 20 റണ്‍സും നേടി പുറത്തായി.

ഒടുവില്‍ 18.3 ഓവറില്‍ ടൈറ്റന്‍സിന്റെ പത്താം വിക്കറ്റും വീണു.

സൂപ്പര്‍ കിങ്‌സിനായി അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും തിളങ്ങി. ഖലീല്‍ അഹമ്മദും മതീശ പതിരാനയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

Content Highlight: IPL 2025: Chennai Super Kings defeated Gujarat Titans