ഔഷധി ലാഭത്തിലെത്താൻ കാരണം ജനങ്ങളുമായുള്ള മികച്ച ബന്ധം
Interview
ഔഷധി ലാഭത്തിലെത്താൻ കാരണം ജനങ്ങളുമായുള്ള മികച്ച ബന്ധം
ഫഹീം ബറാമി
Friday, 13th February 2026, 6:35 pm

ഫഹീം ബറാമി: ഇത്രയും കാലത്തെ ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയുള്ള താങ്കളുടെ രാഷ്ട്രീയ പ്രവർത്തനം എത്രത്തോളം ഔഷധിയുടെ വളർച്ചക്ക് കാരണമായിട്ടുണ്ട്?

ശോഭന ജോർജ്: ഇന്ന് രാവിലെ ഇവിടെ തൊഴിലാളി യൂണിയൻ നേതാക്കന്മാർ വന്നു, അവരുടെ പ്രശ്നങ്ങൾ അവർ സംസാരിച്ചു, ഞാൻ പ്രശ്നങ്ങൾ കേട്ടു, ഞാനും അവരും തമ്മിൽ മികച്ച ബന്ധമാണ്, അവരെ വഴക്ക് പറയാനും സ്നേഹിക്കാനും അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കാനും എനിക്ക് സാധിക്കും. ചെയർപേഴ്സനേക്കാൾ അവരുടെ കുടുംബാംഗത്തെ പോലെ അവരെന്നെ കാണുന്നത് കൊണ്ടാണ് അവർ കാണാൻ വരുന്നത്. ഇങ്ങനെയൊരു ബന്ധം ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് കിട്ടിയതാണ്.

ഔഷധിയുയുടെ ചെയർപേഴ്സൺ ശോഭന ജോർജ്

ഫഹീം ബറാമി: കേരള സർക്കാർ സ്ഥാപനം എന്ന നിലയിൽ ജനങ്ങൾക്ക് ഔഷധിയിലുള്ള വിശ്വാസം വളരെ വലുതാണ്. ഈ വിശ്വാസ്യത നിലനിർത്താൻ എന്തൊക്കെ മുൻകരുതലുകളാണ് സ്ഥാപനം സ്വീകരിക്കുന്നത്?

ശോഭന ജോർജ്: ഔഷധിയുടെ ഒരു പ്രത്യേകത ഇവിടുത്തെ ഉൽപാദനത്തിലുള്ള കൃത്യതയാണ്വാടിയ ഇല ഇവിടെ കൊണ്ട് വന്നാൽ സ്വീകരിക്കില്ല. ഇവിടെ വരുന്ന എല്ലാ ചേരുവകളും ടെസ്റ്റ് ചെയ്യും. അത് പൂർണമായി ക്വാളിഫൈഡാണെന്ന് മനസ്സിലാക്കിയാൽ മാത്രമേ നമ്മൾ സ്വീകരിക്കുകയുള്ളു.

ഇവിടെ എന്ത് കൊട്ടേഷൻ വിളിക്കുമ്പോഴും എണ്ണ, ശർക്കര വെളിച്ചെണ്ണ, പാൽ എല്ലാം തന്നെ ഇവിടെ ടെസ്റ്റ് ചെയ്യുമ്പോൾ മികച്ചതാവണം.  അല്ലെങ്കിൽ റിജക്റ്റ് ആക്കുംപിന്നീട് ഇവിടേക്ക് അത്തരം മോശം സാധനങ്ങൾ ആരും കൊണ്ടുവരില്ല. ഇവിടെ ചേർക്കുന്ന എല്ലാ പദാർത്ഥങ്ങളും 100% ശുദ്ധമാണ്. അതിന്റെ ഗുണമാണ് ഔഷധിയുടെ മരുന്നിനുള്ളത്.

ഫഹീം ബറാമി: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ക്വാളിറ്റി കൺട്രോൾ ലാബുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? അസംസ്കൃത വസ്തുക്കൾ മുതൽ പാക്കിംഗ് വരെ എങ്ങനെയൊക്കെയാണ് പരിശോധനകൾ നടക്കുന്നത്?

ശോഭന ജോർജ്: എല്ലാ തരത്തിലുള്ള ഉത്പന്നങ്ങളും കൃത്യമായ പരിശോധന ഇവിടെ നടക്കുന്നുണ്ട്ഒരു മരുന്നുണ്ടാക്കിയാൽ അതിന്റെ ക്വാളിറ്റി ഉറപ്പാക്കിയതിനു ശേഷമാണ് പാക്കിങ്ങിലേക്ക് പോകുന്നത്.

ഔഷധിയിൽ സസ്യങ്ങൾ ടെസ്റ്റ് ചെയ്യുന്നു

ഇതൊരു ഗവ. സ്ഥാപനം ആയത് കൊണ്ടാണ് ഇത്രയധികം ജീവനക്കാർ ഇവിടെ വരുന്നത്. അവർക്ക് ശമ്പളം കൊടുക്കാൻ ഔഷധിക്ക് പറ്റുന്നുണ്ട്, ഔഷധി ലാഭത്തിൽ പോകുന്ന ഒരു സ്ഥാപനമാണ്, ജനങ്ങളുമായി കമ്മിറ്റ്മെന്റ് ഉണ്ടായത് കൊണ്ടാണ് ലാഭത്തിൽ വരാൻ കാരണം.

ഫഹീം ബറാമി: സർക്കാർ ആശുപത്രികൾക്കും ഇ.എസ്.ഐ ഡിസ്പെൻസറികൾക്കും മരുന്ന് നൽകുന്നതിനൊപ്പം, ആദിവാസി ക്ഷേമ വകുപ്പുകളുമായും സഹകരിക്കുന്നുണ്ടല്ലോ. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

ശോഭന ജോർജ്: കർഷകരെ നമ്മൾ കൂടുതൽ പ്രൊമോട്ട് ചെയ്യുന്നുണ്ട്. കർഷകരുടെ ഏറ്റവും വലിയ പ്രശ്നം അവർ ഉൽപാദിപ്പിക്കുന്ന കമ്മോഡിറ്റീസ് വിൽക്കാൻ അവസരമില്ല. ഇപ്പോ കറിവേപ്പിലയായാലും പാവക്കയായാലും അതുപോലെ എന്ത് സാധനവും വിൽക്കാനാകുന്നുണ്ട്. അതിവിടെ ആവശ്യമുള്ളതാണെങ്കിൽ നമ്മൾ ഒരു വില നിശ്ചയിച്ച് കർഷകരിൽ നിന്ന് മേടിക്കും.

കർഷകർക്ക് ഒരു വലിയൊരു ഉറപ്പാണ് ഔഷധി നൽകുന്നത്, ഇവിടെ ആവശ്യമുള്ള സാധനങ്ങൾ നിങ്ങൾ ഉൽപാദിപ്പിക്കൂ ഞങ്ങൾ അതിന് വില നൽകി അത് മേടിക്കാമെന്ന്, അത് കർഷകർക്ക് വലിയ ആശ്വാസമാകും.

ഫഹീം ബറാമി: അപൂർവ്വമായ ഔഷധ സസ്യങ്ങൾക്കായി ഔഷധി ഒരു തോട്ടം (Medicinal Plant Garden) തന്നെ സജ്ജമാക്കിയിട്ടുണ്ടല്ലോ. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഇത് എത്രത്തോളം സഹായകരമാണ്?

ശോഭന ജോർജ്: എന്റെ ജനലിന്റെ പുറത്തുള്ള 18 ഏക്കർ മുഴുവൻ ഔഷധ മരങ്ങളും സസ്യങ്ങളാലും നിറഞ്ഞാണ് നിൽക്കുന്നത്. ലഭിക്കാൻ  ബുദ്ധിമുട്ടുള്ള ഔഷധ മരങ്ങളും ഔഷധ സസ്യങ്ങളും ഇവിടെ കൾട്ടിവേറ്റ് ചെയ്യുന്നുണ്ട്. അത്കൊണ്ട് വളരെ ഫ്രെഷായിട്ടുള്ള ഇലകളായാലും കായകളായാലും വേരുകൾ ആയാലും തൊലികൾ ആയാലും നമുക്ക് കിട്ടുന്നു. നമ്മൾ വയനാട്ടിലെ ആദിവാസികളിൽ നിന്ന് മേടിച്ചുകൊണ്ടിരുന്ന പലതും ഇവിടെ ഉൽപാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഫഹീം ബറാമി: 2005ൽ ആരംഭിച്ച പഞ്ചകർമ്മ ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയാമോ? സാധാരണക്കാർക്ക് ഇത് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ട്?

ശോഭന ജോർജ്: പഞ്ചകർമ്മ ഹോസ്പിറ്റൽ ഓരോ ദിവസം കഴിയുതോറും ഏറ്റവും നല്ല നിലയിലേക്ക് തന്നെയാണ് പോകുന്നത്. ഒരു ദിവസം പോലും ഒരു ബെഡ് അവിടെ ഒഴിവില്ല. അവിടുത്തെ മുറിവെണ്ണ, എണ്ണകൾ, അരിഷ്ടങ്ങൾ, മരുന്നുകൾ മസാജെല്ലാം വളരെ കൃത്യനിഷ്ഠയോട് കൂടിയാണ് നടക്കുന്നത്അവിടെ ഒരു പ്രാവശ്യം വരുന്നവ വീണ്ടും വരും. പഞ്ചകർമ്മ ഹോസ്പിറ്റൽ ഇപ്പോ അഞ്ചു കോടിയിലേക്ക് ടേൺ ഓവറെത്തി.

ഔഷധിയുടെ കീഴിലുള്ള പഞ്ചകർമ്മ ആശുപത്രി

ഫഹീം ബറാമി: വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ ഔഷധി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പ്രോജക്റ്റുകൾ അല്ലെങ്കിൽ പുതിയ ഉൽപ്പന്നങ്ങൾ ഏതൊക്കെയാണ്?

ശോഭന ജോർജ്: ഇപ്പോൾ ഗുളിക രൂപത്തിലേക്ക് മാറുന്നതാണ് ഏറ്റവും ആവശ്യം. പലർക്കും കഷായം കുടിക്കാ ബുദ്ധിമുട്ടുണ്ട്. ആയുർവേദം ആയുസ്സിന് ദീർഘമായിട്ടുള്ള ആരോഗ്യം തരുന്ന പ്രക്രിയ എന്നുള്ളതാണ്.

ശരീരത്തിന് ആരോഗ്യം നിലനിർത്തണോ നിങ്ങൾ ആരോഗ്യവിധിപ്രകാരം ജീവിക്കൂ. വറുത്തതും പൊരിച്ചതും പൊറോട്ട പോലെയുള്ളതും ഒഴിവാക്കി കൂടുതൽ പച്ചക്കറികൾ ഉപയോഗിക്കുക, വ്യായാമങ്ങൾ ചെയ്യുക, കൃത്യമായി എണ്ണ തേച്ച് കുളിക്കുക, മസാജുകൾ എടുക്കുക, സ്റ്റീം എടുക്കുക അങ്ങനെ ആയുർവേദം ഒരുപാട് ഡയറക്ഷൻസ് നമുക്ക് തരുന്നുണ്ട്.

നമ്മുടെ ശരീരത്തിന് വേദനയുണ്ടെങ്കിൽ ഒരു പാരസെറ്റമോൾ കഴിക്കുന്നതിനേക്കാൾ നല്ലതാണ് മുറിവെണ്ണ പുരട്ടി ചൂടുള്ള വെള്ളത്തിൽ തോർത്തു മുക്കി ആവി കൊടുത്ത് പിന്നെ ഫാൻ ഒന്നും ഇടാതെ ഒരു അരമണിക്കൂർ ഇരുന്ന് ഒന്ന് റെസ്റ്റ് ചെയ്താ അതിന്റെ വ്യത്യാസം നമുക്ക് മനസ്സിലാകും. ആയുർവേദമൊരു ചികിത്സാരീതി എന്നുള്ളതിനേക്കാൾ ഒരു മനുഷ്യനെ ആരോഗ്യമുള്ളവനാക്കുന്നതാണ്.

ഫഹീം ബറാമി: ചികിത്സാ രംഗത്തേക്ക് ഔഷധി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ലക്ഷ്യം എന്താണ്?

ശോഭന ജോർജ്: ഇപ്പോൾ നമുക്ക് പഞ്ചകർമ്മ ഹോസ്പിറ്റൽ മാത്രമേ ഉള്ളൂ. നമ്മൾ കൂടുതൽ മരുന്ന് ഉൽപാദന കേന്ദ്രമാണിത്. ഗവൺമെന്റിന്റെ എല്ലാ ആശുപത്രികളിലും ഔഷധിയുടെ മരുന്നാണ് കൊടുക്കുന്നത്. ഇപ്പോൾ ഉൽപാദിപ്പിക്കുന്ന മരുന്ന് നമുക്ക് കൊടുക്കാൻ തികയാത്ത അവസ്ഥയാണ്.

ഔഷധ ഇലകൾ വേർതിരിക്കുന്ന ഔഷധിയുടെ തൊഴിലാളികൾ

ഫഹീം ബറാമി: കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ഔഷധിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നിലവിലെ പ്ലാനുകൾ എന്തൊക്കെയാണ്?

ശോഭന ജോർജ്: ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിൽ ഔഷധിയുടെ മരുന്നുകളുണ്ട്. പക്ഷേ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെങ്കിൽ ഇപ്പോഴത്തെ പ്രൊഡക്ഷൻ മൂന്നിരട്ടിയായിട്ട് വർദ്ധിപ്പിക്കണം. നിലവിൽ 27 കോടി രൂപയുടെ മോഡണൈസേഷൻ ഔഷധിയിൽ നടത്തിയിട്ടുണ്ട്.

എല്ലാം ഫുൾ ഫ്ലഡ്ജിൽ പോകുമ്പോ നമുക്ക് മറ്റുള്ള എല്ലാ സ്റ്റേറ്റിലേക്കും മരുന്നുകൾ കൊടുക്കാൻ കഴിയും. പക്ഷേ നിലവി ഓർഡേഴ്സ് കിട്ടുന്നതനുസരിച്ച് കൊടുക്കാൻ കഴിയുന്നില്ല, പെൻഡിങ്ങിലാണ്, ആ ഒവസ്ഥയൊന്ന് മാറിയാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് നമ്മൾ മരുന്നുകൾ കൊടുക്കാൻ സാധിക്കും.

കേരള ഗവൺമെന്റിന്റെ സ്ഥാപനങ്ങളിൽ ഏറ്റവും അഭിമാനമുള്ള സ്ഥാപനമാണ് ഔഷധി. ഇവിടെ അഞ്ചു വർഷമായി ഒരു സമരവുമില്ല, ഇവിടെ തൊഴിലാളി മുതലാളി എന്നില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ്.

CONTENT HIGHLIGHT: INTERVIEW WITH SHOBANA GEORGE

ഫഹീം ബറാമി
ഡൂള്‍ന്യൂസില്‍ വീഡിയോ ജേണലിസ്റ്റ്, ജാമിയ മില്ലിയ ഇസ് ലാമിയ യൂണിവേഴ്‌സ്റ്റിയില്‍ നിന്നും ജേണലിസത്തില്‍ പി.ജി.