മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഇന്ദ്രൻസ്. താരം ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷക മനസിൽ നില നിൽക്കുന്നവയാണ്.
തുടക്കത്തിൽ ഹാസ്യവേഷണങ്ങളിൽ ശ്രദ്ധ നേടിയ താരം ഇന്ന് ശക്തമായ ക്യാരക്ടർ റോളുകളിലൂടെയും തൻ്റെ അഭിനയ മികവ് തെളിയിക്കുകയാണ്. ഇപ്പോളിതാ തന്റെ ജീവിത്തിൽ ആദ്യമായുണ്ടാക്കിയ സ്വപ്ന ഭവനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിൻ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനൊരു വീടുവെച്ചപ്പോൾ ആദ്യമായിട്ടഭിനയിച്ച സീരിയലിൻ്റെ പേരാണ് നൽകിയത് ‘കളിവീട്’. എം.പി. സുകുമാരൻസാർ സംവിധാനം ചെയ്ത കളിവീടിൻ്റെ തിരക്കഥയും സംഭാഷണവും ബിച്ചു തിരുമലയുടെതാണ്.
മാലയോഗത്തിൽ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്ന രാജീവ് രംഗൻ ഒരുക്കിയ അമ്പലക്കര യു.പി. എസാണ് എൻ്റെ രണ്ടാമത്തെ സീരിയൽ. ‘അമ്പല ക്കര യു.പി.എസി’ൻ്റെ സെറ്റിൽ വെച്ചുതന്നെ അടുത്ത സീരിയലിലേക്കുള്ള ക്ഷണം ലഭിച്ചു.
ഉറൂബിന്റെ കുഞ്ഞമ്മയും കൂട്ടുകാരും’. അതിലെനിക്ക് ഒരു പ്രധാന വേഷം തന്നെ ലഭിച്ചു. എന്തിന്റെയെങ്കിലും പേരു പറഞ്ഞ് പണപ്പിരിവിന് നടക്കുന്നൊരു രാഷ്ട്രീയക്കാരൻ. വിശ്വൻ, അരളി വിശ്വൻ എന്ന് ഇരട്ടപ്പേരുള്ള ഒരു കഥാപാത്രം. അഴകപ്പൻസാറായിരുന്നു കാമറാമാൻ,’ ഇന്ദ്രൻസ് പറഞ്ഞു.
ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ നായകവേഷത്തിലെത്തുന്ന തമിഴ് സിനിമയിലും ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്ന കഥാപാത്രമാണ് ചിത്രത്തിൽ അദ്ദേഹത്തിന്.
ജയസൂര്യക്കൊപ്പമുള്ള ‘ആട് 3 യിൽ പി.പി. ശശി ആശാനായി താരം വീണ്ടും എത്തുന്നുണ്ട്. സുരാജിനൊപ്പം റൺ മാമാ റൺ’, അടൂരിൻ്റെ പദയാത്ര എന്നിവയും താരത്തിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.