'ഗില്ലാട്ടത്തില്‍' ഗാംഗുലിയും കടപുഴകി; സെഞ്ച്വറിയില്‍ പിറന്നത് ഇരട്ട റെക്കോഡ്!
Sports News
'ഗില്ലാട്ടത്തില്‍' ഗാംഗുലിയും കടപുഴകി; സെഞ്ച്വറിയില്‍ പിറന്നത് ഇരട്ട റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st June 2025, 7:26 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. 471 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.

യശസ്വി ജെയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 147 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മടങ്ങിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കാനാണ് ഗില്ലിന് സാധിച്ചത്. മാത്രമല്ല ഇതിന് പുറമെ മറ്റൊരു നേട്ടവും ഗില്ലിന് നേടാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന നാലാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടാനാണ് ഗില്ലിന് സാധിച്ചത്. ഇതോടെ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയുടെ റെക്കോഡ് മറികടക്കാനും താരത്തിന് കഴിഞ്ഞു.

ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍, സ്‌കോര്‍, വര്‍ഷം എന്ന ക്രമത്തില്‍

മൊഹമ്മദ് അസറുദ്ദീന്‍ – 179 – 1990

വിരാട് കോഹ്‌ലി – 149 – 2018

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 148 – 1967

ശുഭ്മന്‍ ഗില്‍ – 147 – 2025

സൗരവ് ഗാംഗുലി – 128 – 2002

വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 178 പന്തില്‍ 134 റണ്‍സ് നേടിയാണ് താരം പുറത്തായത്. തന്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് താരം നേടിയത്. ജോഷ് ടങ്ങിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആകുകയായിരുന്നു താരം.

ഇരുവര്‍ക്കും പുറമെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിത്തന്നിരുന്നു. 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ് ജെയ്‌സ്വാള്‍ മടങ്ങിയത്. ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം.

എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായരും കളം വിട്ടത്. നാല് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് ഇരുവരും പുറത്തായത്. മാത്രമല്ല ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്. മാത്രമല്ല് ഷര്‍ദുല്‍ താക്കൂര്‍ (1), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3), പ്രസിദ്ധ് കൃഷ്ണ (1) എന്നിവര്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെയാണ് പുറത്തായത്.

അതേസമയം 78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍

Content Highlight: India VS England: Shubhman Gill In Great Record Achievement In England