അടിച്ചത് ഇന്ത്യക്കെതിരെയാണെങ്കിലും റൂട്ടിന്റെ സെഞ്ച്വറിയില്‍ ചാരമായത് സ്മിത്!
Cricket
അടിച്ചത് ഇന്ത്യക്കെതിരെയാണെങ്കിലും റൂട്ടിന്റെ സെഞ്ച്വറിയില്‍ ചാരമായത് സ്മിത്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th July 2025, 4:02 pm
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തില്‍ അഞ്ചാമനായത്.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ രണ്ടാം ദിവസം 84ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ആദ്യ ഓവറിനെത്തിയ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തില്‍ ഫോര്‍ നേടിയാണ് ജോ റൂട്ട് രണ്ടാം ദിനം തുടങ്ങിയത്. മത്സരത്തില്‍ നേരിട്ട 192ാം പന്തിലെ ഫോര്‍ താരത്തെ ടെസ്റ്റ് കരിയറിലെ 37ാം സെഞ്ച്വറിയിലാണ് കൊണ്ടെത്തിച്ചത്.

മാത്രമല്ല ലോര്‍ഡ്‌സില്‍ റൂട്ട് നേടുന്ന എട്ടാമത്തെയും സെഞ്ച്വറിയാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തില്‍ അഞ്ചാമനായത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരം, എണ്ണം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 51

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 45

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 41

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 38

ജോ റൂട്ട് (ഇംഗ്ലണ്ട്) – 37*

സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 36

നിലവില്‍ റൂട്ട് 197 പന്തില്‍ നിന്ന് 103* റണ്‍സും ബെന്‍ സ്റ്റോക്‌സ് 102 പന്തില്‍ നിന്ന് 39* റണ്‍സുമാണ് നേടിയത്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി രണ്ടും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയിബ് ബഷീര്‍

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

Content Highlight: India VS England: Roe Root Achieve His 37th Test Century And Surpass Steve Smith