ഇഷ്ടമുള്ള ആരെ വേണമെങ്കിലും പുറത്താക്കാം, പക്ഷെ അവന്‍ ടീമിലുണ്ടാകണം; നിര്‍ദേശവുമായി അശ്വിന്‍
Sports News
ഇഷ്ടമുള്ള ആരെ വേണമെങ്കിലും പുറത്താക്കാം, പക്ഷെ അവന്‍ ടീമിലുണ്ടാകണം; നിര്‍ദേശവുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd July 2025, 9:24 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം അങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇലവനില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നിരുന്നാലും സെലക്ടര്‍മാര്‍ ആരെയൊക്കെ ഒഴിവാക്കിയാലും കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍.

പരിശീലകന്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകള്‍ വീഴ്ത്തണമെങ്കില്‍ ഉറപ്പായും കുല്‍ദീപിനെ കളിപ്പിക്കണമെന്നാണ് അശ്വിന്‍ പറഞ്ഞത്. കുല്‍ദീപ് കളിച്ചാല്‍ ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡറിനും അധികം റണ്‍സ് നേടാന്‍ കഴിയില്ലെന്നും പരമ്പര 2-3ന് വിജയിക്കാന്‍ കുല്‍ദീപ് ഇന്ത്യയെ സഹായിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘ഗംഭീറിനും ഗില്ലിനും 20 വിക്കറ്റുകള്‍ എങ്ങനെ വീഴ്ത്തുമെന്നതിനെക്കുറിച്ച് ഗുരുതരമായ ഒരു ചോദ്യമുണ്ട്. ഈ ടെസ്റ്റ് നമുക്ക് അതിനുള്ള ഉത്തരം കാണിച്ചുതരും. നിങ്ങള്‍ ഗൗരവമായി നേക്കുകയായി കുല്‍ദീപിനെ ഉള്‍പ്പെടുത്തണം.

കുല്‍ദീപ് യാദവ് കളിക്കണം. പിച്ചില്‍ പുല്ല് കുറവാണെങ്കില്‍ കുല്‍ദീപ് കളിക്കണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആരെയും ഒഴിവാക്കാം. പക്ഷേ കുല്‍ദീപ് കളിക്കണം. അവന്‍ കളിച്ചാല്‍ ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡറിനും അധികം റണ്‍സ് നേടാന്‍ കഴിയില്ല. പരമ്പരയില്‍ 2-3 ടെസ്റ്റുകള്‍ ജയിക്കാന്‍ കുല്‍ദീപ് നിങ്ങളെ സഹായിക്കും. കുല്‍ദീപ് ഇംഗ്ലണ്ടിനെ കുഴപ്പിക്കും,’ അശ്വിന്‍ പറഞ്ഞു.

എന്നാല്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഇതുവരെ ഇന്ത്യയ്ക്ക് എഡ്ജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇരുവരും തമ്മില്‍ എട്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് മത്സരത്തിലും വിജയിച്ചത് ഇംഗ്ലണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒരു സമനില മാത്രമാണ് നേടാന്‍ സാധിച്ചത്.

Content Highlight: India VS England: R. Ashwin Demands India Will Include Kuldeep Yadav In Second Test Against England