മുത്തയ്യക്കൊപ്പം റെക്കോഡിട്ട് ഇന്ത്യന്‍ റോക്കറ്റ്മാന്‍; വമ്പന്‍ നേട്ടത്തില്‍ ഒന്നാമന്‍ പാകിസ്ഥാന്‍ ഇതിഹാസം!
Sports News
മുത്തയ്യക്കൊപ്പം റെക്കോഡിട്ട് ഇന്ത്യന്‍ റോക്കറ്റ്മാന്‍; വമ്പന്‍ നേട്ടത്തില്‍ ഒന്നാമന്‍ പാകിസ്ഥാന്‍ ഇതിഹാസം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 11:27 am

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്.

ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഫൈഫര്‍ നേടിയതോടെ ബുംറ ഒരു വെടിച്ചില്ല് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ താരംമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരനൊപ്പമാണ് ബുംറയ്ക്ക് എത്താന്‍ സാധിച്ചത്. ഈ റെക്കോഡ് നേട്ടത്തില്‍ ഏറ്റവും മുന്നിലുള്ളത് പാകിസ്ഥാന്റെ ഇതിഹാസ താരം വസീം അക്രമാണ്.

സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന ഏഷ്യന്‍ താരം, രാജ്യം, എണ്ണം

വസീം അക്രം – പാകിസ്ഥാന്‍ – 11

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 10

ജസ്പ്രീത് ബുംറ – ഇന്ത്യ – 10

ബുംറയ്ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് (40) എന്നിവരെയാണ് പ്രസിദ്ധ് മടക്കിയയച്ചത്. അതേസമയം മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്‌സിന്റെയും (22 റണ്‍സ്), ബെന്‍ സ്റ്റോക്‌സിന്റെയും (20) വിക്കറ്റുകളും നേടി.

Content Highlight: India VS England: Jasprit Bumrah In Record Achievement