ഏഷ്യയില്‍ ഒരേയൊരു രാജാവ്; വസീം അക്രത്തെ ചാരമാക്കി ബും ബും ബുംറ
Sports News
ഏഷ്യയില്‍ ഒരേയൊരു രാജാവ്; വസീം അക്രത്തെ ചാരമാക്കി ബും ബും ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd June 2025, 4:21 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ 471 റണ്‍സാണ് നേടിയത്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ഹാരി ബ്രൂക്കും (27), ബെന്‍ സ്റ്റോക്‌സുമാണ് (5). ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകളും നേടിയത് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. ഇന്നിങ്‌സിന്റെ ഓപ്പണിങ് ഓവറിന്റെ അവസാന പന്തില്‍ സാക്ക് ക്രോളിയെ കരുണ്‍ നായരുടെ കയ്യിലെത്തിച്ച് കൂടാരം കയറ്റിയാണ് ബുംറ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. നാല് റണ്‍സ് മാത്രമാണ് താരം നേടിയത്.

ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്. എന്നാല്‍ ഇന്ത്യ പേടിച്ചിരുന്ന വിദഗ്ധനായ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ 28 റണ്‍സിന് കരുണ്‍ നായരുടെ കയ്യിലെത്തിച്ച് ബുംറ വീണ്ടും തിളങ്ങി.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഏഷ്യന്‍ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ പാകിസ്ഥാന്‍ താരം വസീം അക്രത്തെ മറികടക്കാനാണ് ബുംറയ്ക്ക് സാധിച്ചത്.

സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഏഷ്യന്‍ താരം, വിക്കറ്റ്

ജസ്പ്രീദ് ബുംറ – 147*

വസീം അത്രം – 146

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയ ഒല്ലി പോപ്പിന്റെ വിക്കറ്റ് നേടി പ്രസിദ്ധ് കൃഷ്ണയും തിളങ്ങി. 106 റണ്‍സിനാണ് പോപ്പ് മടങ്ങിയത്.

ഒന്നാം ഇന്നിങ്സില്‍ യശസ്വി ജെയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. കെ.എല്‍. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: India VS England: Jasprit Bumrah In Great Record Achievement