ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം തുടങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് എടുത്തിട്ടുള്ളത്. നിലവില്‍ 84 പന്തില്‍ 48 റണ്‍സെടുത്ത കെ.എല്‍. രാഹുലും ഏഴ് പന്തില്‍ നാല് റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തുമാണ് ക്രീസിലുള്ളത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ബുംറ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ഒല്ലി പോപ്പ് 106 റണ്‍സ് നേടിയപ്പോള്‍ സൂപ്പര്‍ താരം ഹാരി ബ്രൂക്ക് 99 റണ്‍സിനാണ് മടങ്ങിയത്. ഒരു റണ്‍സിന് സെഞ്ച്വറി നഷ്ടമായെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബ്രൂക്ക്. 2022ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള രണ്ടാമത്തെ താരമാകാനാണ് ബ്രൂക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും ഇംഗ്ലണ്ടിന്റെ തന്നെ മിന്നും ബാറ്റര്‍ ജോ റൂട്ടിനേയും മറികടക്കാന്‍ ബ്രൂക്കിന് സാധിച്ചു. നിലവില്‍ റെക്കോഡ് ലിസ്റ്റില്‍ മുന്നിലുള്ളത് കെയ്ന്‍ വില്ല്യംസനാണ്.

2022ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള താരം

കെയ്ന്‍ വില്ല്യംണ്‍ (ന്യൂസിലാന്‍ഡ്) – 60.72

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – 59.46

ദിനേശ് ചണ്ഡിമല്‍ (ശ്രീലങ്ക) – 53.97

ജോ റൂട്ട് (ഇംഗ്ലണ്ട്) – 53.07

യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ) – 52.86

സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് (40) എന്നിവരെയാണ് പ്രസിദ്ധ് മടക്കിയയച്ചത്. അതേസമയം മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്സിന്റെയും (22 റണ്‍സ്), ബെന്‍ സ്റ്റോക്സിന്റെയും (20) വിക്കറ്റുകളും നേടി.

Content Highlight: India VS England: Harry Brook In Great Record Achievement In Test Cricket Since 2022