ഇന്ത്യയുടെ നട്ടെല്ല് റബ്ബറാക്കി ബ്രൂക്കും സ്മിത്തും; ഇവരുടെ കൗണ്ടര്‍ സ്‌ട്രൈക്കില്‍ പിറന്നത് മറ്റൊരു റെക്കോഡും!
Sports News
ഇന്ത്യയുടെ നട്ടെല്ല് റബ്ബറാക്കി ബ്രൂക്കും സ്മിത്തും; ഇവരുടെ കൗണ്ടര്‍ സ്‌ട്രൈക്കില്‍ പിറന്നത് മറ്റൊരു റെക്കോഡും!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th July 2025, 9:38 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 84 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് നേടിയത്. തുടരെ വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് വേണ്ടി മധ്യ നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ജെയ്മി സ്മിത്തും ഹാരി ബ്രൂക്കും കാഴ്ചവെച്ചത്. ജെയ്മി സ്മിത് നിലവില്‍ 191 പന്തില്‍ നിന്ന് 171 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്.

അതേസമയം ഹാരി 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം. 84 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിനെ ഇരുവരും കരകയറ്റിയത്. 387 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചാണ് ബ്രൂക്ക് മടങ്ങിയത്. മാത്രമല്ല 303 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്.

ഇതോടെ ബ്രൂക്കിനും സ്മിത്തിനും ഒരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും സാധിച്ചിരിക്കുകയാണ്. ആറാം വിക്കറ്റിലോ അതില്‍ താഴെയോ ഉള്ള പൊസിഷനില്‍ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടുന്ന മൂന്നാമത്തെ താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്.

ആറാം വിക്കറ്റിലോ അതില്‍ താഴെയോ ഉള്ള പൊസിഷനില്‍ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടുന്ന താരങ്ങള്‍, റണ്‍സ്, എതിരാളി, വര്‍ഷം

ജോണി ബെയര്‍സ്‌റ്റോ & ബെന്‍ സ്‌റ്റോക്‌സ് – 399 – സൗത്ത് ആഫ്രിക്ക – 2016

സ്റ്റുവര്‍ട്ട് ബ്രോഡ് & ജൊനാഥന്‍ ട്രോട്ട് – 332 – പാകിസ്ഥാന്‍ – 2010

ഹാരി ബ്രൂക്ക് & ജെയ്മി സ്മിത് – 303 – ഇന്ത്യ – 2025

ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചാണ് ഇരുവരും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്.
അതേസമയം മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഡക്കറ്റിന്റേയും പോപ്പിന്റെയും വിക്കറ്റ് നേടിയത് ആകാശ് ദീപാണ്. ക്രോളിയുടെ വിക്കറ്റ് സിറാജും നേടി.

ശേഷം മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ജോ റൂട്ടിനെ (46 പന്തില്‍ 26 റണ്‍സ്) സിറാജ് റിഷബ് പന്തിന്റെ കയ്യിലെത്തിച്ച് മികച്ച തുടക്കമാണ് നല്‍കിയത്. മാത്രമല്ല ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പൂജ്യം റണ്‍സിന് പന്തിന്റെ കയ്യിലെത്തിച്ച് വീണ്ടും സിറാജ് തിളങ്ങി. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ 387 പന്തുകള്‍ നേരിട്ട് 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മൂന്ന് സിക്സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്. ജഡേജയും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഏഴാമനായി ഇറങ്ങി ഒരു സിക്സറും പത്ത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റണ്‍സിന്റെ കൂട്ടുകെട്ടും സ്പിന്‍ ഓള്‍ റൗണ്ടര്‍ പടുത്തുയര്‍ത്തിയിരുന്നു.

Content Highlight: India VS England: Harry Brook And Jamie Smith In Great Record Achievement For England