കളത്തിലിറങ്ങുന്നത് വമ്പന്‍ അഡ്വാന്റേജുമായി; കങ്കാരുക്കളെ അടിച്ചൊതുക്കാന്‍ ഇന്ത്യ തയ്യാര്‍
Sports News
കളത്തിലിറങ്ങുന്നത് വമ്പന്‍ അഡ്വാന്റേജുമായി; കങ്കാരുക്കളെ അടിച്ചൊതുക്കാന്‍ ഇന്ത്യ തയ്യാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th October 2025, 10:46 pm

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുന്നത്. നാളെയാണ് ആദ്യ മത്സരം. കാന്‍ബറയാണ് വേദി.

നേരത്തെ നടന്ന ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. ഇതുവരെ 32 തവണ ഇരുവരും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 20 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 11 തവണ ഓസീസ് വിജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെയും അവസാനിച്ചു.

2024 ടി-20 ലോകകപ്പിലാണ് ഇതിന് മുമ്പ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഗ്രോസ് ഐലറ്റില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 41 പന്തില്‍ 92 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ വിജയിച്ചത്.

ഇരു ടീമുകളുടെ ഹെഡ് ടു ഹെഡിലെ വ്യക്തിഗത നേട്ടത്തിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ഒന്നാമത്. ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ വിരാട് കോഹ്‌ലിയും (794 റണ്‍സ്) വിക്കറ്റ് വേട്ടക്കാരില്‍ ജസ്പ്രീത് ബുംറയും (17 വിക്കറ്റ്) ആധിപത്യം പുലര്‍ത്തുന്നു. ഇരു ടീമുകളുടെയും ഈ പരമ്പരയിലെ സ്‌ക്വാഡ് പരിശോധിച്ചാലും ഈ റെക്കോഡുകളിലെ ഇന്ത്യന്‍ ഡോമിനന്‍സ് വ്യക്തമാകും.

ഇന്ത്യ vs ഓസ്‌ട്രേലിയ – ഏറ്റവുമധികം റണ്‍സ് (ഈ പരമ്പരയിലെ സ്‌ക്വാഡ് മാത്രം കണക്കിലെടുത്ത്)

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 290

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 255

ടിം ഡേവിഡ് – ഓസ്‌ട്രേലിയ – 181

ജോഷ് ഇംഗ്ലിസ് – ഓസ്‌ട്രേലിയ – 163

മാര്‍കസ് സ്‌റ്റോയ്‌നിസ് – ഓസ്‌ട്രേലിയ – 157

ഇന്ത്യ vs ഓസ്‌ട്രേലിയ – ഏറ്റവുമധികം വിക്കറ്റ് (ഈ പരമ്പരയിലെ സ്‌ക്വാഡ് മാത്രം കണക്കിലെടുത്ത്)

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 17

അക്‌സര്‍ പട്ടേല്‍ – ഇന്ത്യ – 15

ആദം സാംപ – ഓസ്‌ട്രേലിയ – 12

കുല്‍ദീപ് യാദവ് – ഇന്ത്യ – 8

നഥാന്‍ എല്ലിസ് – ഓസ്‌ട്രേലിയ – 7

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ടി-20 പരമ്പര

ആദ്യ ടി-20 – ഒക്ടോബര്‍ 29 – മനൂക ഓവല്‍, കാന്‍ബറ

രണ്ടാം ടി-20 – ഒക്ടോബര്‍ 31 – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

മൂന്നാം ടി-20 – നംവബര്‍ രണ്ട് – ഹൊബാര്‍ട്ട്

നാലാം ടി-20 – നവബര്‍ ആറ് – ഗോള്‍ഡ് കോസ്റ്റ്

അവസാന ടി-20 – നവംബര്‍ എട്ട് – ദി ഗാബ, ബ്രിസ്ബെയ്ന്‍

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഘ, മിച്ചല്‍ ഓവന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയ്‌നിസ്, ജോഷ് ഫിലിപ്പ്, ഷോണ്‍ അബോട്ട്, മാത്യു കുന്‍മാന്‍, ജോഷ് ഹേസല്‍വുഡ്, ബെന്‍ ഡ്വാര്‍ഷിയസ്

 

Content Highlight: India vs Australia, Head to Head Records