| Friday, 31st October 2025, 9:46 am

ലോകകപ്പിന്റെയല്ല, തിരുത്തിയത് ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം; ഐതിഹാസിക നേട്ടത്തില്‍ ഹര്‍മന്റെ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ ഓസീസ് ഉയര്‍ത്തിയ റണ്‍മല കീഴടക്കി കൊടി നാട്ടിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഇന്ത്യയെ തേടിയെത്തി. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതേ ലോകകപ്പില്‍ ഓസ്‌ട്രേലിയ തങ്ങള്‍ക്കെതിരെ നേടിയ റെക്കോഡാണ് ഇന്ത്യ സെമി ഫൈനലില്‍ പഴങ്കഥയാക്കിയത്.

വനിതാ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സ്

(വിജയലക്ഷ്യം – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

339 – ഇന്ത്യ – ഓസ്‌ട്രേലിയ – നവി മുംബൈ – 2025*

331 – ഓസ്‌ട്രേലിയ – ഇന്ത്യ – വിസാഖ് – 2025

302 – ശ്രീലങ്ക – സൗത്ത് ആഫ്രിക്ക – പോച്ചെഫ്‌സ്ട്രൂം – 2024

289 – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – നോര്‍ത് സിഡ്‌നി – 2012

ഇതിന് പുറമെ വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന മത്സരമെന്ന നേട്ടവും ഈ ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ സ്വന്തമാക്കി. ഇരു ടീമുകളുടെയും ബാറ്റര്‍മാരുടെ കരുത്തില്‍ എട്ട് വര്‍ഷം മുമ്പുള്ള നേട്ടമാണ് തകര്‍ന്നത്.

വനിതാ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന മത്സരം

(റണ്‍സ് – ടീമുകള്‍ – വേദി – വര്‍ഷം)

679 – ഓസ്‌ട്രേലിയ & ഇന്ത്യ – നവി മുംബൈ – 2025*

676 – ഇംഗ്ലണ്ട് & സൗത്ത് ആഫ്രിക്ക – ബ്രിസ്റ്റോള്‍ – 2017

661 – ഇന്ത്യ & ഓസ്‌ട്രേലിയ – വിസാഖ് – 2025

641 – ഓസ്‌ട്രേലിയ & ഇംഗ്ലണ്ട് – ക്രൈസ്റ്റ് ചര്‍ച്ച് – 2022

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണര്‍ ഫോബ് ലീച്ച്ഫീല്‍ഡിന്റെ കരുത്തിലാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 93 പന്ത് നേരിട്ട താരം 119 റണ്‍സ് നേടി. 17 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

എലിസ് പെറി (88 പന്തില്‍ 77), ആഷ്‌ലീ ഗാര്‍ഡ്ണര്‍ (45 പന്തില്‍ 63) എന്നിവരുടെ ഇന്നിങ്‌സും ഓസീസിന് തുണയായി. ഒടുവില്‍ 49.5 ഓവറില്‍ ഓസീസ് 338ന് പുറത്തായി.

ഇന്ത്യയ്ക്കായി എന്‍. ചാരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതവും അമന്‍ജോത് കൗര്‍, രാധ യാദവ്, ക്രാന്തി ഗൗഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. റണ്‍ ഔട്ടായാണ് മൂന്ന് ഓസീസ് താരങ്ങള്‍ പുറത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഷെഫാലിയെ നഷ്ടമായി. അധികം വൈകാതെ 24 റണ്‍സ് നേടിയ സ്മൃതി മന്ഥാനയും മടങ്ങി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു. 59ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 226 വരെ നീണ്ടു. 88 പന്തില്‍ 89 റണ്‍സ് നേടിയ ഹര്‍മനെ മടക്കി അന്നബെല്‍ സതര്‍ലാന്‍ഡാണ് കൂട്ടുകെട്ട് പൊളിച്ചത്. ഐ.സി.സി ഏകദിന നോക്ക്ഔട്ടില്‍ തിളങ്ങുന്ന പതിവ് കൗര്‍ ഇത്തവണയും തെറ്റിച്ചില്ല.

പിന്നാലെയെത്തിയ ദീപ്തി ശര്‍മ (17 പന്തില്‍ 24), റിച്ച ഘോഷ് (16 പന്തില്‍ 26). അമന്‍ജോത് കൗര്‍ (എട്ട് പന്തില്‍ പുറത്താകാതെ 26) എന്നിവരെ ഒപ്പം കൂട്ടി ജെമീമ വിജയലക്ഷ്യം മറികടന്നു. 14 ഫോറിന്റെ അകമ്പടിയോടെ 134 പന്തില്‍ നിന്നും പുറത്താകാതെ 127 റണ്‍സാണ് ജെമീമ നേടിയത്. കളിയിലെ താരവും ജെമീമ തന്നെ.

Content Highlight: India set the record of highest successful run chase in WODI history

We use cookies to give you the best possible experience. Learn more