ഇന്ത്യ പാകിസ്ഥാനെ പോലെ ദല്ലാള്‍ രാഷ്ട്രമല്ല; സര്‍വ്വകക്ഷി യോഗത്തില്‍ എസ്. ജയ്ശങ്കര്‍
India
ഇന്ത്യ പാകിസ്ഥാനെ പോലെ ദല്ലാള്‍ രാഷ്ട്രമല്ല; സര്‍വ്വകക്ഷി യോഗത്തില്‍ എസ്. ജയ്ശങ്കര്‍
നിഷാന. വി.വി
Thursday, 26th March 2026, 7:21 am

ന്യൂദല്‍ഹി: പാകിസ്ഥാനെ പോലെ ഇന്ത്യയൊരു ദല്ലാള്‍ (ഇടനിലക്കാരന്‍ ) രാഷ്ട്രമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍.

മാര്‍ച്ച് 25 പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ പാകിസ്ഥാന്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു ഈ പരാമര്‍ശം.

‘നമ്മളൊരു ദല്ലാള്‍ രാഷ്ട്രമല്ല, സ്വന്തം അന്തസ്സും ദേശീയ താത്പര്യങ്ങളും മുന്‍നിര്‍ത്തിയാണ് നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നത്,’ ജയ്ശങ്കര്‍ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

1981 മുതല്‍ പാകിസ്ഥാനെ അമേരിക്ക ഒരു ഇടനിലക്കാരനായി ഉപയോഗിച്ച് വരികയാണെന്നും അതിനാല്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുതുമയൊന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക ആക്രമണത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചുവെന്ന വാദവും സര്‍ക്കാര്‍ നിരാകരിച്ചു.

ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തില്‍ നേരത്തെ അനുശോചനം അറിയിക്കാതെ സര്‍ക്കാര്‍ ധാര്‍മിക ബലഹീനത കാണിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും കേന്ദ്രം തള്ളി.

ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രഥമ ആശങ്കയെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചിരുന്നുവെന്നും അതില്‍ ഇത് വരെ വിജയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.

എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

ഈ വിഷയം പാര്‍ലമെന്റില്‍ ചട്ടം 193, 176 എന്നിവ പ്രകാരം വിശദമായി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷ്‌ക്കരിച്ചിരുന്നു.

Content Highlight: India is not a proxy nation like Pakistan: S. Jaishankar at all-party meeting

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.