വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് സൗത്ത് ആഫ്രിക്ക ജേതാക്കളായതോടെ ഒരു പുതിയ ഡബ്ല്യു.ടി.സി സൈക്കിൾ ആരംഭിക്കുകയാണ്. ഈ സൈക്കിളിലെ ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയോടെയാണ്. ജൂൺ 20 മുതൽ പരമ്പര തുടക്കമാവുക.
18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയമാണ് ഇന്ത്യൻ ടീം സ്വപ്നം കാണുന്നത്. എന്നാൽ ഒരു മോശം ഫീൽഡിങ് റെക്കോഡ് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഏറ്റവും മികച്ച എട്ട് ടീമുകളിൽ ക്യാച്ചെടുക്കുന്നതിൽ മോശം റെക്കോഡാണ് ഇന്ത്യക്കുള്ളത്. ഈ സ്റ്റാറ്റസ് ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് വിനയായേക്കും.
ക്യാച്ചെടുക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ളത് വെസ്റ്റ് ഇൻഡീസാണ്. ഇതിൽ 88.50 ശതമാനം കൃത്യത കരീബീയൻ കരുത്തന്മാർക്കുണ്ട്. ഈ ലിസ്റ്റിൽ ഇന്ത്യയാണ് അവസാന സ്ഥാനക്കാർ. 58 ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ 2023ന് ശേഷം നിലത്തിട്ടത്.
ക്രിക്കറ്റിൽ ക്യാച്ചുകൾ മത്സരം വിജയിപ്പിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. അതിനാൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഈ ചോരുന്ന കൈകൾ വലിയ തിരിച്ചടികൾ നൽകിയേക്കും.
അതേസമയം, ഈ പരമ്പരയ്ക്കായി ബി.സി.സി.ഐ നേരത്തെ തന്നെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.