ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ യാഷ്തിക ഭാട്ടിയ. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ വനിത താരം എന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള വൺ ഓഫ് ടെസ്റ്റിലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് താരത്തിന്റെ ഈ നേട്ടം.
മത്സരത്തില്‍ യാഷ്തിക 158 പന്തില്‍ 113 റണ്‍സെടുത്ത് പുറത്തായി. 14 ഫോറുകളാണ് താരം ഈ ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. നേരിട്ട 145ാം പന്തിലാണ് വിക്കറ്റ് കീപ്പര്‍ മൂന്നക്കം കടന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വനിത വിക്കറ്റ് കീപ്പര്‍ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്നത്.
അതേസമയം, മത്സരത്തില്‍ നിലവില്‍ ഇന്ത്യ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 303 റണ്‍സെടുത്തിട്ടുണ്ട്. റിച്ച ഘോഷും (32 പന്തില്‍ 30) സയാലി സത്ഗരെയുമാണ് ക്രീസിലുള്ളത്.
യാഷ്തികയ്ക്ക് പുറമെ 130 പന്തില്‍ 70 റണ്‍സെടുത്ത സ്മൃതി മന്ഥാനയും തിളങ്ങി. ഒപ്പം 55 പന്തില്‍ 33 റണ്‍സെടുത്ത് ഷെഫാലി വര്‍മയും സംഭാവന ചെയ്തു.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 285 റണ്‍സെടുത്തിരുന്നു. സ്മൃതി മന്ഥാന (108 പന്തില്‍ 83), ഹര്‍മന്‍പ്രീത് കൗര്‍ (121 പന്തില്‍ 58), ദീപ്തി ശര്‍മ (87 പന്തില്‍ 57) എന്നിവര്‍ മികവ് പുലര്‍ത്തി. ഇംഗ്ലണ്ടിന് വേണ്ടി സോഫി എകൽസ്റ്റോൺ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ലോറന്‍ ഫയലര്‍, ഇസി വോങ്, മാഡി വില്ലിയേഴ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ലോറന്‍ ബെൽഒരു വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 170 റണ്‍സിനും പുറത്തായിരുന്നു. ഇംഗ്ലീഷ് നിരയില്‍ ആമി ജോണ്‍സ് (62 പന്തില്‍ 52), നാറ്റ് സ്‌കിവര്‍ ബ്രണ്ട് (85 പന്തില്‍ 44), മായ ബൗച്ചിയര്‍ (52 പന്തില്‍ 23) സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. സയാലി സത്ഗരെ, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റുകളും ദീപ്തി ശര്‍മ ഒരു വിക്കറ്റുമെടുത്തു.
Content Highlight: Ind W vs Eng W: Yastika Bhatia became first women cricketer to hit century in Lords