ജയിച്ചാല്‍ ആഭ്യന്തര ടീമുകളുടെ ചരിത്രം തിരുത്താം, പക്ഷേ... 549 ഇന്ത്യയെ നോക്കി പല്ലിളിക്കുന്നു!
Sports News
ജയിച്ചാല്‍ ആഭ്യന്തര ടീമുകളുടെ ചരിത്രം തിരുത്താം, പക്ഷേ... 549 ഇന്ത്യയെ നോക്കി പല്ലിളിക്കുന്നു!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th November 2025, 10:30 am

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ പരാജയമൊഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. അഞ്ച് വിക്കറ്റ് ശേഷിക്കെ 489 റണ്‍സ് കൂടി ചേര്‍ത്തുവെക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനാകൂ.

549 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിവസം തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. യശസ്വി ജെയ്‌സ്വാള്‍ (20 പന്തില്‍ 13), കെ.എല്‍. രാഹുല്‍ (29 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിവസം അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ഡ്രിങ്ക്‌സിന് മുമ്പ് തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടു. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുല്‍ദീപ് യാദവിനെയും (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറെലിനെയും (മൂന്ന് പന്തില്‍ രണ്ട്) ഒറ്റ ഓവറില്‍ തന്നെ മടക്കി സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയത്.

View this post on Instagram

A post shared by Proteas Men (@proteasmencsa)

ഈ സാഹചര്യത്തില്‍ വിജയിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്. എങ്കിലും പ്രതിബന്ധങ്ങളെ അതിജീവിച്ച് പ്രോട്ടിയാസ് ഉയര്‍ത്തിയ റണ്‍ മല താണ്ടാന്‍ പന്തിനും സംഘത്തിനും സാധിച്ചാല്‍ ഒരു ഐതിഹാസിക നേട്ടവും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടും.

ഇന്ത്യന്‍ മണ്ണിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ ഫസ്റ്റ് ക്ലാസ് റണ്‍ ചെയ്‌സിന്റെ റെക്കോഡാണ് ആതിഥേയര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുക. ആഭ്യന്തര തലത്തില്‍ ഇന്ത്യന്‍ ടീമുകള്‍ നേടിയ റെക്കോഡ് വിജയങ്ങളാണ് ഈ ലിസ്റ്റിലുള്ളത്.

2010ല്‍ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണ്‍ പിന്തുടര്‍ന്ന് വിജയിച്ച 536 റണ്‍സാണ് പട്ടികയില്‍ ഒന്നാമത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 210 റണ്‍സ് നേടിയ യൂസഫ് പത്താന്റെ കരുത്തിലാണ് വെസ്റ്റ് സോണ്‍ വിജയലക്ഷ്യം മറികടന്നത്. 130 റണ്‍സടിച്ച ചിരാഗ് പഥക്കും 66 റണ്‍സടിച്ച ക്യാപ്റ്റന്‍ വസീം ജാഫറും വിജയത്തില്‍ നിര്‍ണായകമായിരുന്നു.

2004ല്‍ ഇംഗ്ലണ്ട് എ ഉയര്‍ത്തിയ 501 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ച സൗത്ത് സോണ്‍ രണ്ടാമതും 2016ല്‍ മുംബൈയ്‌ക്കെതിരെ 480 റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിച്ച റെസ്റ്റ് ഓഫ് ഇന്ത്യയുമാണ് ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

അതേസമയം, മത്സരം പുരോഗമിക്കവെ ക്യാപ്റ്റന്‍ റിഷബ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സിന് പുറത്തായ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 13 റണ്‍സിന് പുറത്തായി. സൈമണ്‍ ഹാര്‍മറിന് തന്നെയാണ് വിക്കറ്റ് നേട്ടം.

നിലവില്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ 60ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 90 പന്ത് നേരിട്ട് എട്ട് റണ്‍സ് നേടിയ സായ് സുദര്‍ശനും നാല് പന്തില്‍ രണ്ട് റണ്‍സടിച്ച രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

 

Content Highlight: IND vs SA: If India can win 2nd Test, will set the record of highest successful 1st Class run chase