| Wednesday, 26th November 2025, 1:01 pm

തോല്‍വി 408 റണ്‍സിന്! തുടര്‍ച്ചയായ രണ്ടാം വര്‍ഷവും; ഗംഭീര്‍ യുഗത്തില്‍ വീണ്ടും നാണംകെട്ട് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും തോറ്റ് ആതിഥേയര്‍. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 408 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 140 റണ്‍സിന് ഓള്‍ ഔട്ടായി.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 489 & 260/5d

ഇന്ത്യ: 201 & 140 (T:549)

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും ബാവുമയും സംഘവും ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇപ്പോള്‍ ഗുവാഹത്തിയിലും പരാജയപ്പെട്ടതോടെ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത പരമ്പര സ്വന്തമാക്കാനും പ്രോട്ടിയാസിന് സാധിച്ചു.

ഹോം ടെസ്റ്റുകളില്‍ പരമ്പര നഷ്ടപ്പെടാതെ ഒരു പതിറ്റാണ്ടിലധികം തലയുയര്‍ത്തി നിന്ന ഇന്ത്യയുടെ അപ്രമാദിത്യം കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് ആണ് അവസാനിപ്പിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നിലും ഇന്ത്യ തോറ്റു. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പിലും ഇന്ത്യ പരമ്പര അടിയറവ് വെച്ചു.

288 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ഇന്ത്യയെ ഫോളോ ഓണിനയക്കാതെ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 180 പന്ത് നേരിട്ട് 94 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെ പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ പ്രോട്ടിയാസിന് കരുത്തായത്.

ടോണി ഡി സോര്‍സി (68 പന്തില്‍ 49), റിയാന്‍ റിക്കല്‍ടണ്‍ (64 പന്തില്‍ 35), വിയാന്‍ മുള്‍ഡര്‍ (69 പന്തില്‍ പുറത്താകാതെ 35) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ സന്ദര്‍ശകര്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

ഒടുവില്‍ 260ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടിയാസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കയെ പിടിച്ചുകെട്ടിയത്. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

106 ഓവറില്‍ 549 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് നാലാം ദിവസം തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ടു. യശസ്വി ജെയ്സ്വാള്‍ (20 പന്തില്‍ 13), കെ.എല്‍. രാഹുല്‍ (29 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ജെയ്സ്വാളിനെ കൈല്‍ വെരായ്നെയുടെ കൈകളിലെത്തിച്ച് മാര്‍കോ യാന്‍സെന്‍ പുറത്താക്കിയപ്പോള്‍ സൈമണ്‍ ഹാര്‍മറിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു രാഹുലിന്റെ മടക്കം.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തിലും വിക്കറ്റുകളുമായി തിളങ്ങിയ സൗത്ത് ആഫ്രിക്ക ഇന്ത്യയ്ക്ക് ഒരു അവസരം പോലും നല്‍കാതെ ആധിപത്യമുറപ്പിക്കുകയായിരുന്നു. ഒറ്റ ഓവറില്‍ തന്നെ കുല്‍ദീപ് യാദവിനെയും ധ്രുവ് ജുറെലിനെയും മടക്കിയ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയെ ബാക്ക്ഫൂട്ടിലേക്കിറക്കിയത്. അധികം വൈകാതെ റിഷബ് പന്തിനെയും ഹാര്‍മര്‍ മടക്കി.

മത്സരം സമനിലയിലെങ്കിലുമെത്തിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് കരുതിയ സായ് സുദര്‍ശനെ മടക്കി സേനുരന്‍ മുത്തുസാമി വീണ്ടും ഇന്ത്യയെ സമ്മര്‍ദത്തിലാക്കി.  139 പന്ത് നേരിട്ട താരം 14ന് പുറത്തായി.

രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും പൊരുതിയെങ്കിലും വിജയം അകന്നുനിന്നു. ജഡേജ 87 പന്തില്‍ 54 റണ്‍സ് നേടി. 16 റണ്‍സ് നേടിയാണ് സുന്ദര്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായത്.

ഒടുവില്‍ ഇന്ത്യ 140ന് പുറത്തായി.

സൗത്ത് ആഫ്രിക്കയ്ക്കായി സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍കോ യാന്‍സെനും സേനുരന്‍ മുത്തുസാമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക സേനുരന്‍ മുത്തുസ്വാമിയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച ഒന്നാം ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 206 പന്ത് നേരിട്ട താരം 109 റണ്‍സ് നേടി. 91 പന്തില്‍ 93 റണ്‍സടിച്ച മാര്‍കോ യാന്‍സെന്‍, 112 പന്ത് നേരിട്ട് 49 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്സ്, 45 റണ്‍സടിച്ച കൈല്‍ വെരായ്നെ എന്നിവരും ആദ്യ ഇന്നിങ്സില്‍ പ്രോട്ടിയാസിന് കരുത്തായി.

മാര്‍കോ യാന്‍സന്റെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ തകര്‍ന്നടിഞ്ഞത്. ക്യാപ്റ്റന്‍ റിഷബ് പന്തിന്റേതടക്കം ആറ് വിക്കറ്റുകളാണ് യാന്‍സെന്‍ സ്വന്തമാക്കിയത്. സൈമണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കേശവ് മഹാരാജ് ശേഷിച്ച വിക്കറ്റും വീഴ്ത്തി.

Content Highlight: IND vs SA: 2nd Test: South Africa defeated India

We use cookies to give you the best possible experience. Learn more