ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയിൽ നടക്കുകയാണ്. അഞ്ചാം ദിവസം ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചിരിക്കുന്നത്.
അഞ്ചാം ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ ബാറ്റിങ് തുടരുകയാണ്. 40 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടാതെ 181 റൺസെടുത്തിട്ടുണ്ട്. ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രോളിയും ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ നിരയിൽ കരുത്ത് കാട്ടുന്നത് സെഞ്ച്വറി നേടി ക്രീസിൽ നിലയുറപ്പിച്ച ഓപ്പണർ ബെൻ ഡക്കറ്റാണ്. താരം ഇതുവരെ 126 പന്തിൽ 105 റൺസ് എടുത്തിട്ടുണ്ട്. മറ്റൊരു ഓപ്പണരായ സാക്ക് ക്രോളിയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിന്റെ സ്കോർ ചലിപ്പിക്കുന്നുണ്ട്. 121 പന്തിൽ 59 റൺസുമായാണ് താരം ബാറ്റ് ചെയ്യുന്നത്.
ഇന്ത്യക്കെതിരെ ഒന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ഇരുവരും ഒരു സൂപ്പർ നേട്ടവും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിങ്സിൽ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന നേട്ടമാണ് ഇരുവരും സ്വന്തം പേരിൽ എഴുതി ചേർത്തത്. 72 വർഷത്തിന്റെ റെക്കോഡാണ് ഇരുവരും ചേർന്ന് തിരുത്തി കുറിച്ചത്.
ഇന്ത്യക്കെതിരെ ടെസ്റ്റിൽ നാലാം ഇന്നിങ്സിൽ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്
(സ്കോർ – ജോഡി – ടീം – വേദി – വർഷം എന്നീ ക്രമത്തിൽ)
181* – സാക്ക് ക്രോളി & ബെൻ ഡക്കറ്റ് – ഇംഗ്ലണ്ട് – ലീഡ്സ് – 2025
142* – അലൻ റേ & ജെഫ്രി സ്റ്റോൾമെയർ – വെസ്റ്റ് ഇൻഡീസ് – ട്രിനിഡാഡ് – 1953
125 – ബ്രയാൻ ബോളസ് & ജിമ്മി ബിങ്ക്സ് – ഇംഗ്ലണ്ട് – മുംബൈ -1964
നേരത്ത, ആറ് റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റൺസിന് ഇംഗ്ലണ്ട് തളക്കുകയായിരുന്നു. കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്.
സെഞ്ച്വറി പൂർത്തിയാക്കിയാണ് രാഹുൽ മിന്നും പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സിൽ 42 റൺസിന് പുറത്തായ രാഹുൽ രണ്ടാം ഇന്നിങ്‌സിൽ 247 പന്ത് നേരിട്ട് 18 ഫോറുകൾ അടക്കം 137 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. ബ്രൈഡൻ കാഴ്‌സിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു താരം.
റിഷബ് പന്തും ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു. 140 പന്ത് നേരിട്ട് 118 റൺസാണ് പന്ത് രണ്ടാം ഇന്നിങ്‌സിൽ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്സിലും ഇന്ത്യയ്ക്കായി താരം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
മറ്റാർക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചില്ലായിരുന്നു. മധ്യ നിരയിൽ കരുൺ നായരും (20 റൺസ്) ഷാർദുൽ താക്കൂറും (4 റൺസ്) ആദ്യ ഇന്നിങ്‌സിലേത് പോലെ മികവ് പുലർത്താൻ സാധിക്കാതെയാണ് മടങ്ങിയത്. പിന്നീട് ഇറങ്ങിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂജ്യം റൺസിനാണ് മടങ്ങിയത്.
അതേസമയം രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡൻ കാഴ്‌സും ജോഷ് ടംഗുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് വേണ്ടി നേടിയത്. ഷൊയ്ബ് ബഷീർ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സിൽ മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.
Content Highlight: Ind vs Eng: Zak Crawley and Ben Ducket registers highest opening partnership against India in fourth innings in tests