സുന്ദരം സുന്ദര്‍, 'ഹാട്രിക് ബൗള്‍ഡ്', ഒപ്പം നൂറ് വിക്കറ്റും; ലോര്‍ഡ്‌സില്‍ ലോര്‍ഡ് വാഷിങ്ടണ്‍
Sports News
സുന്ദരം സുന്ദര്‍, 'ഹാട്രിക് ബൗള്‍ഡ്', ഒപ്പം നൂറ് വിക്കറ്റും; ലോര്‍ഡ്‌സില്‍ ലോര്‍ഡ് വാഷിങ്ടണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th July 2025, 9:14 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ മൂന്നാം വിക്കറ്റുമായി വാഷിങ്ടണ്‍ സുന്ദര്‍. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദര്‍ നല്‍കിയ ബ്രേക് ത്രൂവിന്റെ കരുത്തിലാണ് ഇന്ത്യ പിടിമുറുക്കുന്നത്.

പിച്ച് സ്പിന്നിനെ തുണയ്ക്കാന്‍ ആരംഭിച്ചതോടെ വാഷിങ്ടണ്‍ വേട്ട തുടങ്ങി. ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തിയ മൂന്ന് തൂണുകള്‍ തകര്‍ത്താണ് സുന്ദര്‍ തിളങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ജോ റൂട്ട്, അര്‍ധ സെഞ്ച്വറി നേടിയ ജെയ്മി സ്മിത്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് സുന്ദര്‍ സ്വന്തമാക്കിയത്. മൂന്ന് താരങ്ങളെയും ബൗള്‍ഡാക്കിയാണ് സുന്ദര്‍ മടക്കിയത് എന്നതാണ് മറ്റൊരു പ്രത്യേകത.

റൂട്ട് 96 പന്തില്‍ 40 റണ്‍സിനും സ്റ്റോക്‌സ് 96 പന്തില്‍ 33 റണ്‍സും സ്വന്തമാക്കി. 14 പന്തില്‍ എട്ട് റണ്‍സാണ് ജെയ്മി സ്മിത്തിന് നേടാന്‍ സാധിച്ചത്.

സ്റ്റോക്‌സിന്റെ വിക്കറ്റിന് പിന്നാലെ കരിയറിലെ സുപ്രധാന നാഴികക്കല്ലും സുന്ദര്‍ താണ്ടി. നൂറ് അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയാണ് സൂപ്പര്‍ സ്പിന്നര്‍ തിളങ്ങിയത്.

ഇന്ത്യയ്ക്കായി 100 അന്താരാഷ്ട്ര വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന 25ാം താരമാണ് സുന്ദര്‍.

ഇന്ത്യയ്ക്കായി ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(വിക്കറ്റ് – താരം എന്നീ ക്രമത്തില്‍)

956 – അനില്‍ കുംബ്ലെ

765 – ആര്‍. അശ്വിന്‍

711 – ഹര്‍ഭജന്‍ സിങ്

611 – രവീന്ദ്ര ജഡേജ

306 – കുല്‍ദീപ് യാദവ്

280 – രവി ശാസ്ത്രി

273 – ബിഷന്‍ സിങ് ബേദി

245 – ബി. ചന്ദ്രശേഖര്‍

217 – യുസ്വേന്ദ്ര ചഹല്‍

201 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

198 – അക്‌സര്‍ പട്ടേല്‍

189 – ഇ. പ്രസന്ന

162 – വിനു മങ്കാദ്

161 – എസ്. വെങ്കിട്ടരാഘവന്‍

156 – അമിത് മിശ്ര

156 – വെങ്കടപതി രാജു

154 – മനീന്ദര്‍ സിങ്

149 – സുഭാഷ് ഗുപ്ത

148 – യുവരാജ് സിങ്

144 – പ്രഗ്യാന്‍ ഓജ

136 – ദിലീപ് ദോഷി

136 – വിരേന്ദര്‍ സെവാഗ്

110 – സുനില്‍ ജോഷി

110 – ശിവ്‌ലാല്‍ യാദവ്

100 – വാഷിങ്ടണ്‍ സുന്ദര്‍*

അതേസമയം, വാഷിങ്ടണ്‍ സുന്ദറിന് പിന്നാലെ വിക്കറ്റ് വേട്ടയുമായി ബുംറയും ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. രണ്ട് ഓവറുകള്‍ക്കിടെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ബുംറ ആതിഥേയരെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടത്. ബ്രൈഡന്‍ കാര്‍സ് (നാല് പന്തില്‍ ഒന്ന്), ക്രിസ് വോക്‌സ് (33 പന്തില്‍ പത്ത്) എന്നിവരെയാണ് ബുംറ മടക്കിയത്.

 

Content Highlight: IND vs ENG: Washington Sundar dismissed Ben Stokes