ബെർമിങ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ വൈസ് ക്യാപ്റ്റൻ റിഷബ് പന്ത് വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. 58 പന്തില്‍ 65 റണ്‍സായിരുന്നു പന്ത് നേടിയത്. മൂന്ന് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
കൂടാതെ, പന്ത് ഈ പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്നു. 134, 118 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. ഇപ്പോൾ താരത്തിന്റെ ഇന്നിങ്‌സുകളെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ.
പന്തൊരു ബോക്സ് ഓഫീസ് താരമാണെന്നും അവൻ ബാറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവനൊരു എന്റർടെയ്‌നറാണെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
‘പന്തൊരു ബോക്സ് ഓഫീസ് താരമാണ്. അവന്റെ ബാറ്റിങ് അത്രയധികം ആവേശകരമാണ്. അവൻ കളിക്കുമ്പോൾ മറ്റെല്ലാം ചെയ്യുന്നത് നിർത്തി വെക്കും. കാരണം പന്ത് ബാറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും സംഭവിക്കുമെന്ന് അവർക്കറിയാം. അവനൊരു എന്റർടെയ്‌നറാണ്. പന്തിന് പുറത്താവാൻ ഒരു പേടിയുമില്ല,’ ഗവാസ്കർ പറഞ്ഞു.
താരത്തിന് പുറമെ, ക്യാപ്റ്റൻ ഗില്ലും മികച്ച പ്രകടനം നടത്തി. 162 പന്തില്‍ എട്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 161 റണ്‍സാണ് താരം നേടിയത്. കൂടാതെ, രവീന്ദ്ര ജഡേജ 118 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം കെ.എൽ രാഹുൽ 84 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും എടുത്തു.
ഇവരുടെ പ്രകടങ്ങളുടെ കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 27 റൺസ് അടിച്ചെടുത്തിരുന്നു. ഇതോടെ 608 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ വെച്ചു നീട്ടിയത്.
Content Highlight: Ind vs Eng: Sunil Gavaskar praises Rishabh Pant