ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവിൽ ഇന്ത്യ 63 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടിയിട്ടുണ്ട്.
മത്സരത്തിൽ റിഷബ് പന്ത് ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 42 പന്തിൽ 25 റൺസാണ് താരം രണ്ടാം മത്സരത്തിൽ നേടിയത്. ആദ്യ മത്സരത്തിലെ ഫോം തുടരാനാവാതെ ഷോയബ് ബഷീറിന്റെ പന്തിലാണ് താരം പുറത്തായത്. ഒരു ഫോറും സികസറും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്‌സ്.
ഇംഗ്ലണ്ടിനെതിരെ സിക്സ് അടിച്ചതോടെ പന്ത് ഒരു സൂപ്പർ നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് സാധിച്ചത്. ന്യൂസിലാൻഡ് താരം ടിം സൗത്തിയെ മറികടന്നാണ് താരം ഈ നേട്ടത്തിൽ രണ്ടാമതായത്.
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരങ്ങൾ, എണ്ണം
വിവിയൻ റിച്ചാർഡ്‌സ് – 34
റിഷബ് പന്ത് – 31
ടിം സൗത്തി – 30
യശസ്വി ജെയ്‌സ്വാൾ – 27
മൈക്കൽ ഹോൾഡിങ് – 23
ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യയ്ക്കായി ക്രീസിലുള്ളത് നായകൻ ശുഭ്മൻ ഗില്ലും രവീന്ദ്ര ജഡേജയുമാണുള്ളത്. 146 പന്തുകൾ നേരിട്ട ഗിൽ 64 റൺസും ജഡേജ 4 പന്തിൽ നിന്ന് 2 റൺസും നേടിയാണ് ബാറ്റിങ് തുടരുന്നത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് ഓപ്പണർ യശസ്വി ജെയ്‌സ്വാളാണ്. താരം 107 പന്തുകൾ നേരിട്ട് 87 റൺസാണ് എടുത്തത്. 13 ഫോറുകൾ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
താരത്തിന് പുറമെ, മൂന്നാം നമ്പറിൽ എത്തിയ കരുൺ നായർ 50 പന്തിൽ 31 റൺസുമെടുത്തു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ രാഹുലും നിതീഷ് കുമാർ റെഡ്ഡിയും നിരാശപ്പെടുത്തി. രാഹുൽ 26 പന്തിൽ നിന്ന് രണ്ട് റൺസ് നേടിയപ്പോൾ നിതീഷ് ഒരു റൺസ് മാത്രമാണ് സ്കോർ ചെയ്തത്.
ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ്, ക്രിസ് വോക്‌സ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.