'സിറാജിന് ഡബിള്‍ സെഞ്ച്വറി': ഇംഗ്ലണ്ടിന്റെ കൊമ്പന്‍മാരെ വീഴ്ത്തി സ്വന്തമാക്കിയത് മിന്നും നേട്ടം!
Cricket
'സിറാജിന് ഡബിള്‍ സെഞ്ച്വറി': ഇംഗ്ലണ്ടിന്റെ കൊമ്പന്‍മാരെ വീഴ്ത്തി സ്വന്തമാക്കിയത് മിന്നും നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st August 2025, 8:19 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേരത്തെ 224 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു.

നിലവില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ബൗര്‍മാര്‍. 35 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണറായ ബെന്‍ ഡക്കറ്റിനെ (38 പന്തില്‍ 43 റണ്‍സ്) പുറത്താക്കി ആകാശ് ദീപാണ് ഇന്ത്യക്കായി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് സാക്ക് ക്രോളിയെ 64 റണ്‍സിന് കൂടാരം കയറ്റാന്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും സാധിച്ചു. ശേഷം ഇറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ 22 റണ്‍സിനും ജോ റൂട്ടിനെ 29 റണ്‍സിനും പുറത്താക്കി മികച്ച പ്രകടനം കാഴ്ചവെച്ചത് ഇന്ത്യയുടെ മുഹമ്മദ് സിറാജാണ്. ഇരുവരെയും തകര്‍പ്പന്‍ എല്‍.ബി.ഡബ്ലിയുവിലൂടെയാണ് താരം പുറത്താക്കിയത്.

ഇതോടെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഒരു തകര്‍പ്പന്‍ നാഴിക്കല്ല് പിന്നിടാനും സിറാജിന് സാധിച്ചിരിക്കുകയാണ്. 200* അന്താകാഷ്ട്ര വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് സിറാജിന് നേടിയത്. മാത്രമല്ല 200+ വിക്കറ്റുകള്‍ നേടുന്ന 15ാം ഇന്ത്യന്‍ പേസറാകാനും സിറാജിന് സാധിച്ചു. വിക്കറ്റുകള്‍ പെട്ടന്ന് വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാനും ലീഡ് വഴങ്ങാതിരിക്കാനുമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് ജേക്കബ് ബെഥലും (1) ഹാരി ബ്രൂക്കുമാണ് (18).

ഇംഗ്ലണ്ട് പേസര്‍ ഗസ് ആറ്റ്കിന്‍സന്റെ മിന്നും ബൗളിങ് പ്രകടനത്തില്‍ കൂപ്പുകുത്തുകയായിരുന്നു ഇന്ത്യ. അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഗസ് തകര്‍ത്താടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (2), ധ്രുവ് ജുറെല്‍ (19), വാഷിങ്ടണ്‍ സുന്ദര്‍ (26), മുഹമ്മദ് സിറാജ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരെയാണ് പേസര്‍ കൂടാരം കയറ്റിയത്.

ആറ്റ്കിന്‍സന് പുറമെ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ ജോഷ് ടങ്ങിന് സാധിച്ചപ്പോള്‍ പരിക്ക് പറ്റി പുറത്തായ ക്രിസ് വോക്‌സാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മധ്യ നിരയില്‍ പിടിച്ചു നിന്നത് പരമ്പരയില്‍ ഇതുവരെ മികവ് പുലര്‍ത്താഞ്ഞ കരുണ്‍ നായരാണ്. 109 പന്തില്‍ നിന്ന് 57 റണ്‍സ് നേടി ജോഷ് ടങ്ങിന് ഇരയാവുകയായിരുന്നു കരുണ്‍. സായി സുദര്‍ശന്‍ 108 പന്തില്‍ നിന്ന് 38 റണ്‍സും നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ പൊരുതിയെങ്കലും 55 പന്തില്‍ നിന്ന് 26 റണ്‍സ് നേടാനും താരത്തിന് സാധിച്ചു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്

Content Highlight: Ind VS Eng: Mohammad Siraj Complete 200 International Wickets