ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യ ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടന്നു.

സ്‌കോര്‍

ഇന്ത്യ: 471 & 364

ഇംഗ്ലണ്ട്: 465 & 373/5 (T:371)

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലെത്തി.

ഇപ്പോള്‍ തോല്‍വിയില്‍ പ്രതികരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും ലോവര്‍ ഓര്‍ഡര്‍ സ്‌കോര്‍ ചെയ്യാതിരുന്നതും തിരിച്ചടിയായെന്നാണ് ഗില്‍ വിശദീകരിക്കുന്നത്.

‘എനിക്ക് തോന്നുന്നത് ഇതൊരു മികച്ച ടെസ്റ്റ് മത്സരമായിരുന്നു എന്നാണ്. ഞങ്ങള്‍ക്ക് വിജയിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും ടീമിന്റെ ലോവര്‍ ഓര്‍ഡര്‍ സ്‌കോര്‍ ചെയ്യാതിരുന്നതും തിരിച്ചടിയായി. എന്നിരുന്നാലും ടീം നന്നായി തന്നെ പരിശ്രമിച്ചു, ഇതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്,’ ഗില്‍ പറഞ്ഞു.

‘ഇന്നലെ 430 റണ്‍സോളം നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാം എന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ അത്രത്തോളം സ്‌കോര്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല, ഇത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.

ഞങ്ങള്‍ കരുതിയിരുന്നതുപോലെയല്ല മത്സരം പുരോഗമിച്ചത്. ഇതാണ് ടീമുമായി ഞങ്ങള്‍ സംസാരിച്ചത്. എല്ലാം തന്നെ വളരെ പെട്ടന്നാണ് സംഭവിച്ചത്. അടുത്ത മത്സരങ്ങളില്‍ ഞങ്ങള്‍ തിരുത്താന്‍ ശ്രമിക്കുന്നതും ഇത് തന്നെയായിരിക്കും.

തീര്‍ച്ചയായും ഇത്തരം വിക്കറ്റുകളില്‍ ചാന്‍സുകള്‍ എല്ലായ്‌പ്പോഴും ലഭിക്കില്ല. ഇത് ഒരു യുവ ടീമാണ്, കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. ഞങ്ങള്‍ പുറകോട്ട് പോയ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ആദ്യ സെഷന്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നു. ഞങ്ങള്‍ അധികം റണ്‍സ് വഴങ്ങിയില്ല. പന്ത് പരുവപ്പെടുമ്പോള്‍ റണ്‍സ് വഴങ്ങാതെ പന്തെറിയുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിര്‍ഭാഗ്യവശാല്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ സംഭവിച്ചില്ല.

പന്ത് പഴകിയതോടെ അവര്‍ ലഭിച്ച എല്ലാ അവസരങ്ങളും മുതലാക്കി. ഇത് ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതെല്ലാം അതുപോലെ സംഭവിക്കണമെന്നില്ല,’ ഗില്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ രണ്ട് മുതല്‍ ആറ് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. കഴിഞ്ഞ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരമാണ് ഇതിന് മുമ്പ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

 

Content Highlight: IND vs ENG, 1st Test: Shubman Gill explains reason for India’s loss