ഇന്ത്യന്‍ മര്‍ദകന്‍ കൂടെയുണ്ടായിട്ടും തോറ്റു; കങ്കാരുക്കളെ എണ്ണിയെണ്ണി എറിഞ്ഞുവീഴ്ത്തി ഇന്ത്യ, മുമ്പില്‍
Sports News
ഇന്ത്യന്‍ മര്‍ദകന്‍ കൂടെയുണ്ടായിട്ടും തോറ്റു; കങ്കാരുക്കളെ എണ്ണിയെണ്ണി എറിഞ്ഞുവീഴ്ത്തി ഇന്ത്യ, മുമ്പില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th November 2025, 5:42 pm

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ആതിഥേയര്‍ പരാജയം സമ്മതിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിനെ 18.2 ഓവറില്‍ ഇന്ത്യ 119ന് എറിഞ്ഞിട്ടു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 39 പന്ത് നേരിട്ട താരം 46 റണ്‍സ് നേടി. സ്‌ട്രൈക്ക് റേറ്റ് കുറവെങ്കിലും ഗില്ലിന്റെ പ്രകടനം ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായിരുന്നു.

ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ക്കൂടി തന്റെ സ്ഥിരത തെളിയിച്ചു. 21 പന്തില്‍ 28 റണ്‍സുമായി താരം മടങ്ങി. ശിവം ദുബെ 18 പന്തില്‍ 22 റണ്‍സും അക്‌സര്‍ പട്ടേല്‍ 11 പന്തില്‍ പുറത്താകാതെ 21 റണ്‍സും അടിച്ചെടുത്തു.

പത്ത് പന്തില്‍ 20 റണ്‍സാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം.

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മോശം ഫോം തുടരുന്ന തിലക് വര്‍മയ്ക്ക് ഈ മത്സരത്തിലും തിരിച്ചുവരാന്‍ സാധിച്ചില്ല. ആറ് പന്ത് നേരിട്ട താരം അഞ്ച് റണ്‍സിന് മടങ്ങി. സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശര്‍മയ്ക്കും തിളങ്ങാന്‍ സാധിച്ചില്ല. നാല് പന്ത് നേരിട്ട താരം മൂന്ന് റണ്‍സ് നേടി പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167ലെത്തി.

ഓസ്‌ട്രേലിയക്കായി നഥാന്‍ എല്ലിസും ആദം സാംപയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. സേവ്യര്‍ ബാര്‍ട്‌ലെറ്റും മാര്‍കസ് സ്‌റ്റോയ്‌നിസുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ആ മൊമെന്റം തുടരാന്‍ സാധിക്കാതെ പോയതോടെയാണ് മത്സരം കൈവിട്ടത്. ആദ്യ വിക്കറ്റിലൊഴികെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ ചെറുത്തുനില്‍ക്കാനോ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കങ്കാരുക്കളെ പിടിച്ചുകെട്ടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരം കൈപ്പിടിയിലൊകുക്കുകയായിരുന്നു.

ഇന്ത്യയ്‌ക്കെതിരെ ടി-20 ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറിയുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവ് ഭീഷണയുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നാല് പന്തില്‍ മാക്‌സി വെറും രണ്ട് റണ്‍സിന് മടങ്ങി.

30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറര്‍.

വാഷിങ്ടണ്‍ സുന്ദറാണ് ഓസീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. വെറും ഏഴ് പന്തെറിഞ്ഞ താരം 3 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. അക്‌സര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നവംബര്‍ എട്ടിനാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഓസീസിന് വിജയം അനിവാര്യമാണ്. ദി ഗാബ്ബയാണ് വേദി.

 

Content Highlight: IND vs AUS: 4th T20: India defeated Australia