| Sunday, 11th December 2011, 8:05 am

കയ്യൊപ്പില്ലാത്ത ചലച്ചിത്രമേള

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേളയില്‍ എ. അയ്യപ്പന് സ്മാരകം വേണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം കവി ഡി വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്

ഫോട്ടോ: രാംകുമാര്‍

തലസ്ഥാനത്തെ ഉത്സവനഗരിയില്‍ നിന്ന് പത്രാധിപരുടെ കത്ത്‌

ദ്യ സിനിമ കണ്ടപ്പോള്‍ തന്നെ ഞെട്ടി. സിനിമയ്ക്ക് മുന്നോടിയായി മേളയുടെ കയ്യൊപ്പ് സിനിമയില്ല. (Signature Film) ഇത്രയും കാലത്തെ മേളയുടെ അനുഭവത്തില്‍ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. അതൊരു കൈയ്യബദ്ധമായിരുന്നുവെന്നാണ് ആദ്യം കരുതിയത്. ആര്‍ക്കും കൈത്തെറ്റ് “പറ്റാമല്ലോ?”. രണ്ടാമത്തെ സിനിമയിലും ഇതാവര്‍ത്തിച്ചപ്പോള്‍ കല്ലുകടിച്ചതു പോലെ തോന്നി. കയ്യൊപ്പില്ലാത്ത ഫെസ്റ്റിവലായി ഇത് “മാറുകയാണോ”?

ദിവസങ്ങള്‍ക്ക് മുമ്പേ കയ്യൊപ്പു സിനിമയെക്കുറിച്ചുള്ള വാചാലമായ വിവരങ്ങള്‍ പത്രങ്ങളില്‍ നിറഞ്ഞിരുന്നു. അതൊക്കെ വായിച്ചപ്പോള്‍ കാണാനുള്ള കൗതുകം ഏറിയിരുന്നു. മേളയ്ക്ക് മുമ്പ് മന്ത്രിയും പരിവാരങ്ങളും ബോധപൂര്‍വ്വം ഉണ്ടാക്കിയ വിലകെട്ട സംവാദമായിരുന്നു ഈ ചലച്ചിത്ര മേളയെ നിറം കെടുത്തിയത്. അതിന്റെ സമസ്യാ പൂരണമായിരിക്കണം ഈ കയ്യൊപ്പില്ലായ്മ.

ചലച്ചിത്ര മേളയുടെ ആവേശത്തെ തണുപ്പിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ മന്ത്രി തന്നെ ആരംഭിച്ചിരിക്കുന്നു. നമ്മുടെ സിനിമാ മന്ത്രി കച്ചവട സിനിമയുടെ സൃഷ്ടിയായതു കൊണ്ട് അത് സ്വാഭാവികമാണ്. ഈ മേള തന്നെ ഇല്ലാതാക്കാന്‍ മന്ത്രിയും പരിവാരങ്ങളും ഒത്തുപിടിച്ചാല്‍ കഴിയും. കച്ചവട സിനിമയുടെ താത്പര്യവും അതായിരിക്കാം. മേള നടക്കുന്ന ഒന്‍പതു ദിവസം തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ അവരുടെ മാലിന്യങ്ങള്‍ നിറയ്ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലല്ലോ? മേള ഇല്ലാതെയായാല്‍ ആ കുണ്ഡിതം തീര്‍ന്നു കിട്ടും.

ചലച്ചിത്ര മേളയില്‍ മലയാള സിനിമകളെ അവഗണിക്കുന്നുവെന്നാരോപിച്ച് പു.ക.സ നടത്തിയ പ്രതിഷേധം

സംവാദത്തിന്റെ തുടക്കം “ആദിമധ്യാന്തം” എന്ന സിനിമയില്‍ നിന്നാണ് ആരംഭിക്കുന്നത്. സിനിമയുടെ പേരുപോലെ മേളയെ ആദിമധ്യാന്തം ഗ്രസിക്കാന്‍ പോവുന്ന നാണക്കേടും അതായിരിക്കും. എന്താണ് ഇത്തരം മേളകളുടെ പ്രസക്തി? ഇതിന്റെ പ്രാഥമിക ധര്‍മ്മം ഇവിടെയുണ്ടാകുന്ന നല്ല ചിത്രങ്ങളെയും യുവസംവിധായകരെയും പ്രോത്സാഹിപ്പിക്കാന്‍ തന്നെയാണ്. അവരുടെ സിനിമകള്‍ക്ക് ഒരു അന്തര്‍ദേശീയ വേദി ലഭിക്കണം. ഇവിടെ നല്ല സിനിമയെ കൊല്ലാനുള്ള ശ്രമമാണ് നടന്നത്.

ആദിമധ്യാന്തം എന്ന സിനിമ സംവിധാനം ചെയ്ത ഷെറി ഈ മേളയുടെ സൃഷ്ടിയാണ്. ഈ മേഖലകളില്‍ നിന്നാണ് ഷെറി ചലച്ചിത്ര സംവിധായകനായി വളര്‍ന്നത്. ഈ ചിത്രം മേളയിലെ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം മേളയുടെ നിയമവ്യവസ്ഥകള്‍ മാത്രമാണോ? മന്ത്രിയുടെ നല്ല സിനിമകളോടുള്ള അസഹിഷ്ണുത തന്നെയല്ലേ?

ഒരു കമ്മറ്റി നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ആദിമധ്യാന്തം. സര്‍ക്കാര്‍ തന്നെയാണ് കമ്മറ്റിയെ നിയോഗിച്ചത്. ആ കമ്മറ്റിയുടെ തീരുമാനത്തെ മറികടക്കാന്‍ മന്ത്രിക്ക് അവകാശമുണ്ടോ? മന്ത്രിയാണ് മത്സര സിനിമകള്‍ തീരുമാനിക്കുന്നതെങ്കില്‍ എന്തിനാണൊരു കമ്മറ്റി? ഇനിയാരെങ്കിലും ഈ മന്ത്രിയുടെ കാലത്തോളം അത്തരമൊരു കമ്മറ്റിയിലിരുന്ന് അപമാനിതരാവാന്‍ തയ്യാറാകുമോ? ചുരുക്കത്തില്‍ ഈ മേളയോടെ വകതിരിവില്ലാത്ത മന്ത്രി ആ അവകാശം കയ്യടക്കിയിരിക്കുന്നു.

പ്രതിഷേധക്കാര്‍ക്കിടയില്‍ ആദിമധ്യാന്തം സംവിധായകന്‍ ഷെറി

അടുത്ത സംവാദം “ആദാമിന്റെ മകന്‍ അബു“വില്‍ നിന്നാണ് ആരംഭിക്കുന്നത്. ആദാമിന്റെ മകന്‍ അബു ഗോവ ഫെസ്റ്റിവലില്‍ പങ്കെടുത്തതു കൊണ്ട് ഈ മേളയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അങ്ങിനെ തന്ത്രപൂര്‍വ്വം കച്ചവട സിനിമയുടെ കാലില്‍ തറച്ച മുള്ള് കച്ചവട സിനിമക്കാരന്‍-മന്ത്രി വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. മന്ത്രിയ്ക്ക് മാത്രമായിരിക്കില്ല ഇക്കാര്യത്തില്‍ സന്തോഷം. നമ്മുടെ താരരാജാക്കന്‍മാര്‍ക്കും സന്തോഷം കാണും.

സലീംകുമാര്‍ ദേശീയ ബഹുമതി നേടിയതില്‍ താരചക്രവര്‍ത്തിമാര്‍ ക്ഷുഭിതരായിരുന്നു. അധഃകൃതന്‍ ആദരിക്കപ്പെടുന്നത് സിനിമയിലെ “ജാതി ഭ്രാന്തന്മാര്‍ക്ക്” സഹിക്കില്ലല്ലോ.

ഇതിന് മുമ്പത്തെ ഫെസ്റ്റിവലുകള്‍ക്ക് ഒന്നിനും ഈ ഇരട്ട പങ്കാളിത്തം ബാധകമായിരുന്നില്ലേ? കമലിന്റെ പെരുമഴക്കാലം ഒരേ വര്‍ഷം ഗോവ ഫെസ്റ്റിവലിലെയും തിരുവനന്തപുരം ഫെസ്റ്റിവലിലും മത്സരിച്ചിരുന്നു. തുര്‍ക്കി പടമായ “ഏഞ്ചെല്‍സ് ഫാള്‍” (Angels fall) ഇതേ പോലെ ഇന്ത്യയിലെ രണ്ടു ഫെസ്റ്റിവലുകളില്‍ മത്സരിച്ചിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന അയിത്തം ഇപ്പോള്‍ പെട്ടന്ന് എങ്ങിനെ ഉണ്ടായി?

ഓപ്പണ്‍ ഫോറത്തില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ പ്രകോപനപരമായ മറുപടിയില്‍ പ്രതിഷേധിച്ച് സദസ്സില്‍ വേദിയിലേക്ക് പുസ്തകം വലിച്ചെറിയുന്നു

മലയാള സിനിമയില്ലാത്ത കേരളാ ഫെസ്റ്റിവല്‍ എന്ന ആശയം മുന്നോട്ടു വെച്ചത് ആരായിരിക്കണം? താരചക്രവര്‍ത്തിമാരാവാനാണ് സാധ്യത. തങ്ങളില്ലാത്ത മലയാള സിനിമ വേണ്ട എന്ന ദുശ്ശാഠ്യം അവര്‍ക്കാവണം ഉണ്ടായത്.

വിവാദങ്ങള്‍ തീരുന്നില്ല. ഏറ്റവും ഒടുക്കം മന്ത്രിയുടെ എളിയ “തിരുവാ” വന്നിരിക്കുന്നു. മന്ത്രിയെ വണങ്ങി സമ്മാനം സ്വീകരിക്കാന്‍ പ്രതിഭകള്‍ ഹാജരാകണമെന്ന വാശി. അതിന് വരാത്തവര്‍ക്ക് പുരസ്‌കാരം കൊടുക്കില്ലത്രെ. ഇനിയുള്ള കാലത്ത് അവാര്‍ഡുകളൊക്കെ മന്ത്രിയെ വണങ്ങണമെന്ന സത്യാവാങ്മൂലം ആദ്യമേ നല്‍കിയാലേ കൊടുക്കുകയുള്ളുവത്രെ.

കൊട്ടും കുരവയോടും കൂടെയാണ് ആറു വര്‍ഷം മുമ്പ് ആജീവനാന്ത മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. “പ്രതി ഹാജരാകില്ല” എന്ന കാരണത്താല്‍ ഇത്തവണ അതുപേക്ഷിച്ചിരിക്കുന്നു. ചലച്ചിത്ര പ്രതിഭകളെ അപമാനിക്കലാണിത്. അടുത്ത വര്‍ഷം അവാര്‍ഡ് കാത്തിരിക്കുന്ന ഏതെങ്കിലും മുക്കണാണ്ഡികളെ മന്ത്രി കണ്ടെത്തുമായിരിക്കും.

ഫെസ്റ്റിവല്‍ ബുക്ക് നോക്കിയാണ് പ്രതിനിധികള്‍ കാണേണ്ട സിനിമ കണ്ടെത്തുന്നത്. ഇത്തവണ മേള ഒരു ദിവസം പിന്നിട്ടിട്ടും ഫെസ്റ്റിവല്‍ ബുക്ക് കിട്ടിയിട്ടില്ല. വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മന്ത്രിയുടെ കയ്യൊപ്പു പതിഞ്ഞ വിവാദങ്ങള്‍ ദിനം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

Malayalam News

Latest Stories

We use cookies to give you the best possible experience. Learn more