അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പിയിലേക്ക് വന്നേനെ; കെ. മുരളീധരന് കോണ്‍ഗ്രസില്‍ നീതി ലഭിക്കുന്നില്ല: പത്മജ വേണുഗോപാല്‍
Kerala
അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പിയിലേക്ക് വന്നേനെ; കെ. മുരളീധരന് കോണ്‍ഗ്രസില്‍ നീതി ലഭിക്കുന്നില്ല: പത്മജ വേണുഗോപാല്‍
നിഷാന. വി.വി
Wednesday, 25th March 2026, 1:06 pm

തിരുവനന്തപുരം: കെ. കണുരാകരന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ വന്നേനെയെന്ന് തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍.

അച്ഛന് കോണ്‍ഗ്രസ് പാര്‍ട്ടി അത്രയും മടുത്തിരുന്നുവെന്നും അച്ഛന്റെ അനുഗ്രഹം തന്റെ കൂടെയുണ്ടെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിലാണ്, തൃശ്ശൂരില്‍ മത്സരിച്ചത്.  ഇത്തവണ താമര ചിഹ്നത്തിലാണ് അതില്‍ തന്നെ വലിയ വ്യത്യാസമുണ്ടെന്നും പത്മജ പറഞ്ഞു.

‘ കോണ്‍ഗ്രസിലെ തമ്മിലടി തീരാന്‍ വലിയ പാടാണ്. എന്നാല്‍ ബി.ജെ.പിയില്‍ എല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കിക്കോളും ,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയൊന്നും നോക്കുന്നില്ല പത്മേച്ചിക്ക് വോട്ടുതരാം, ലീഡറുടെ മോളല്ലേ എന്നാണ് ആളുകള്‍ പറയുന്നതെന്നും ഇതെല്ലാം വലിയ പോസിറ്റീവ് കാര്യങ്ങളാണെന്നും പത്മജ പറഞ്ഞു.

രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ രണ്ടും രണ്ടാണെന്നും പാര്‍ട്ടി ജയിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ സഹോദരന്‍ തോല്‍ക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോയെന്നും അവര്‍ പറഞ്ഞു.


‘കോണ്‍ഗ്രസില്‍ കെ. മുരളീധരന് നീതി ലഭിക്കുന്നതായി തോന്നുന്നില്ല. അച്ഛനും സഹോദരനും പാര്‍ട്ടി വിട്ടപ്പോഴും പാര്‍ട്ടിയില്‍ ഉറച്ച നിന്നയാളാണ് ഞാന്‍. പക്ഷേ പിന്നീടും കോണ്‍ഗ്രസ് ദ്രോഹിക്കാനാണ് ശ്രമിച്ചിട്ടുള്ളത്,’ പത്മജ പറഞ്ഞു.

Content Highlight: If my father was alive, he would have joined BJP; K. Muraleedharan is not getting justice in Congress: Padmaja Venugopal

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.