ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ 252 റണ്‍സിന്റെ വിജയലക്ഷ്യവുമായി ന്യൂസിലാന്‍ഡ്. ഡാരില്‍ മിച്ചലിന്റെയും മൈക്കല്‍ ബ്രേസ്വെല്ലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് കിവികള്‍ മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.

ഡാരില്‍ മിച്ചല്‍ 101 പന്ത് നേരിട്ട് മൂന്ന് ഫോറിന്റെ അകമ്പടിയോടെ 63 റണ്‍സ് നേടി. 40 പന്തില്‍ നിന്നും മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം പുറത്താകാതെ 53 റണ്‍സാണ് ബ്രേസ്വെല്‍ അടിച്ചെടുത്തത്.

ഡെത്ത് ഓവറില്‍ മികച്ച പ്രകടനം നടത്തിയ മൈക്കല്‍ ബ്രേസ്വെല്ലിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് 250 കടന്നത്.

ഇന്ത്യയ്‌ക്കെതിരെ കലാശപ്പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ഐ.സി.സി ഏകദിന ടൂര്‍ണമെന്റ് ഫൈനലില്‍ (ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റിങ്ങിനിറങ്ങി അര്‍ധ സെഞ്ച്വറി നേടിയ രണ്ടാമത് മാത്രം താരമെന്ന നേട്ടവും ബ്രേസ്വെല്‍ സ്വന്തമാക്കിയിരുന്നു.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ 76 റണ്‍സടിച്ച് ഹര്‍ദിക് പാണ്ഡ്യ മാത്രമായിരുന്നു ഇതിന് മുമ്പ് ഈ റെക്കോഡിലുണ്ടായിരുന്നത്. ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരത്തെക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്ന് ഏറ്റുവാങ്ങിയിരുന്നു.

ഈ തോല്‍വിയുടെ ആഘാതം അല്‍പ്പമെങ്കിലും കുറച്ചത് ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സ് മാത്രമായിരുന്നു. ഇന്ത്യ ആകെ നേടിയ 158 റണ്‍സില്‍ 76 റണ്‍സും നേടിയത് പാണ്ഡ്യയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഓപ്പണര്‍മാര്‍ സ്‌കോര്‍ ബോര്‍ഡിന് അടിത്തറയിട്ടു. ഇതിന് മുമ്പ് തന്നെ കൂട്ടുകെട്ട് പൊളിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് അത് മുതലാക്കാന്‍ സാധിച്ചിരുന്നില്ല.

ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെ വില്‍ യങ്ങിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്കാവശ്യമയ ബ്രേക് ത്രൂ സമ്മാനിച്ചത്. 23 പന്തില്‍ 15 റണ്‍സുമായി താരം മടങ്ങി.

പവര്‍പ്ലേ അവസാനിച്ച അടുത്ത പന്തില്‍ തന്നെ സെമി ഫൈനലിലെ സെഞ്ചൂറിയന്‍ രചിന്‍ രവീന്ദ്രയെ മടക്കി കുല്‍ദീപ് യാദവ് ന്യൂസിലാന്‍ഡിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 29 പന്തില്‍ 37 റണ്‍സുമായി നില്‍ക്കവെ ബൗള്‍ഡായാണ് രചിന്‍ പുറത്തായത്.

തന്റെ അടുത്ത ഓവറിലും കുല്‍ദീപ് മാജിക്കിന് ദുബായ് സാക്ഷിയായി. സെമിയില്‍ കിവികള്‍ക്കായി സെഞ്ച്വറി നേടിയ രണ്ടാമന്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി കുല്‍ദീപ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി.

തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിച്ചില്ല.

എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ ഒരു വശത്ത് ഉറച്ചുനിന്നു. ഏഴാം നമ്പറിലിറങ്ങിയ മൈക്കല്‍ ബ്രേസ്വെല്ലിനെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആറാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും കിവികളെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.

ടീം സ്‌കോര്‍ 211ല്‍ നില്‍ക്കവെ മിച്ചലിനെ മടക്കി ഷമി കൂട്ടുകെട്ട് പൊളിച്ചു. മിച്ചല്‍ പുറത്തായതോടെ ബ്രേസ്വെല്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു. നേരിട്ട പന്തുകള്‍ റണ്ണാക്കി മാറ്റി താരം ന്യൂസിലാന്‍ഡിനെ 250 കടത്തി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 251 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 40 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും നേടി തിളങ്ങി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

 

 

Content Highlight: ICC Champions Trophy 2025: Final: IND vs NZ: Michael Bracewell bacons the second batter to score 50+ runs at #7 or lower in an ICC ODI event finals