1977ല്‍ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറിയ നടനാണ് സായി കുമാര്‍. എന്നാല്‍ 1989ല്‍ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങിലൂടെയാണ് സായി കുമാര്‍ സിനിമാരംഗത്ത് സജീവമാകുന്നത്.
കരിയറിന്റെ തുടക്കത്തില്‍ നായകനായും സഹനടനായും തിളങ്ങിയ സായ് കുമാര്‍ ഹിറ്റ്‌ലര്‍ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ വില്ലനായി വേഷമിട്ടു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായി കുമാര്‍. ഇപ്പോൾ വില്ലൻ വേഷം ചെയ്താലുള്ള ഗുണത്തെപ്പറ്റി പറയുകയാണ് നടൻ.
വില്ലന്‍ വേഷം ചെയ്യുമ്പോള്‍ സ്വസ്ഥതയാണെന്നും പടം ഓടിയാലും ഓടിയില്ലെങ്കിലും നായകന് കൊള്ളാമെന്നും തനിക്ക് കിട്ടാനുള്ളത് കിട്ടുകയും ചെയ്യുമെന്നും സായി കുമാർ പറയുന്നു. പിന്നെ ഒറ്റക്ക് നിന്ന് കളിക്കാമല്ലോയെന്നും നായകനാകുമ്പോൾ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെന്നും എന്നാൽ വില്ലന് ആരുടെയും സപ്പോർട്ട് ഇല്ലെന്നും സായി കുമാർ പറഞ്ഞു.
റാംജി റാവു സിനിമയില്‍ അഭിനയിച്ചതുകൊണ്ട് കൂടുതല്‍ ഗുണം കിട്ടിയത് തനിക്കാണെന്നും തനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ഒറ്റ കഥാപാത്രത്തിലൂടെ സിദ്ദിഖ് – ലാല്‍ മനസിലാക്കിയെന്നും സായി കുമാർ അഭിപ്രായപ്പെട്ടു. സഹപ്രവര്‍ത്തകര്‍ക്ക് മനസിലാക്കിക്കൊടുക്കുകയും ചെയ്തുവെന്നും സായി കുമാർ കൂട്ടിച്ചേർത്തു. സിനിമാ ദി ക്യൂവിനോട് സംസാരിക്കുകയായിരുന്നു സായി കുമാർ
‘വില്ലന്‍ വേഷം ചെയ്യുമ്പോള്‍ നമുക്ക് പിന്നെ സ്വസ്ഥതയാണ്. പടം ഓടിയാല്‍ നായകന് കൊള്ളാം, പടം ഓടിയില്ലെങ്കിലും നായകന് കൊള്ളാം. നമുക്ക് കിട്ടാനുള്ളത് നമുക്ക് കിട്ടുകയും ചെയ്യും. അപ്പോള്‍ അതാണ് കുറച്ചുകൂടി നല്ലത്. പിന്നെ ഒറ്റക്ക് നിന്ന് കളിക്കാമല്ലോ? നായകനൊക്കെ ആകുമ്പോള്‍ ആരുടെയൊക്കെ സപ്പോര്‍ട്ടാണ്. ഫുള്‍ സപ്പോര്‍ട്ട് അല്ലേ… വില്ലന് ആരുടെ സപ്പോര്‍ട്ടും ഇല്ലല്ലോ. ഒറ്റക്ക് നിന്ന് കളിക്കണ്ടേ, പിന്നെ ബാക്കില്‍ നില്‍ക്കുന്ന ഗുണ്ടകളെപ്പോലെയുള്ള ആള്‍ക്കാരല്ലാതെ ആരാ ഉള്ളത്.
റാംജി റാവു സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയത് എനിക്കാണെന്നെ ഞാന്‍ പറയൂ. എനിക്കെന്തൊക്കെ രീതിയിലുള്ള പെര്‍ഫോമന്‍സ് ചെയ്യാന്‍ സാധിക്കുമെന്നുള്ളത് ഒറ്റ കഥാപാത്രത്തിലൂടെ സിദ്ദിഖ് – ലാല്‍ മനസിലാക്കി. ഇപ്പോഴുള്ള സഹപ്രവര്‍ത്തകര്‍ക്ക് മനസിലാക്കിക്കൊടുത്തു,’ സായി കുമാർ
Content Highlight: I got the most luck through that movie says Sai Kuamr