മുംബൈ: വിവാദ പരാമർശവുമായി മഹാരാഷ്ട്ര ആൾ ദൈവം ബാബ ധിരേന്ദ്ര കൃഷ്ണ ശാസ്ത്രി. ഹിന്ദുമത വിശ്വാസികൾ നാലുകുട്ടികൾക്ക് ജന്മം നൽകണമെന്നും, ഒരു കുട്ടിയെ ആർ.എസ്.എസിന് ദാനം ചെയ്യണമെന്നുമാണ് ആൾ ദൈവത്തിന്റെ പ്രഖ്യാപനം.
യുദ്ധം ചെയ്ത് മടുത്തതിനാൽ ഛത്രപതി ശിവജി തന്റെ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും, തന്റെ കിരീടവുമായി ഗുരുവായ സമർത്ഥ രാമദാസിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഈ പ്രസ്‌താവനകൾ മറാഠയിലെ പോരാളിയായ രാജാവിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ജനതയ്ക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്.
ഈ അവകാശവാദത്തിന് ചരിത്രപരമായ തെളിവുകളുടെ പിന്തുണയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചു. കൂടാതെ ചരിത്രത്തെ വളച്ചൊടിച്ചതിന് പ്രതിപക്ഷം ശാസ്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്.
വിമർശനങ്ങൾ ശക്തമായതോടെ മഹാരാഷ്ട്ര ജനതയോട് മാപ്പുപറഞ്ഞ് ആൾ ദൈവം തടിയൂരി. മാപ്പുപറഞ്ഞ അദ്ദേഹം തന്റെ പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിൽ വളച്ചൊടിക്കുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.
ഇന്നലെ (ഞായർ) നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, താൻ ശിവജി മഹാരാജിനെ ബഹുമാനിക്കുന്നില്ലെന്ന ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ ഹിന്ദു രാഷ്ട്ര സങ്കല്പം ശിവജി മഹാരാജിന്റെ ‘ഹിന്ദ്‌വി സ്വരാജ്’ എന്ന ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
കുട്ടികളെ രാഷ്ട്രവാദികളാക്കുക എന്നതായിരുന്നു കുട്ടികളെ ആർ.എസ്.എസിന് സമർപ്പിക്കണമെന്ന തന്റെ പ്രസ്താവനയ്ക്ക് പിന്നിലെ ഉദ്ദേശ്യമെന്ന് ശാസ്ത്രി പറഞ്ഞു.
‘ആർ.എസ്.എസിനെപ്പോലെ സനാതന പ്രത്യയശാസ്ത്രമുള്ളവരും ദേശസ്നേഹികളുമായി നിങ്ങളുടെ കുട്ടികളെ വളർത്തണമെന്നും, അവരെ സംഘപരിവാർ സംഘടനയ്ക്കോ സൈന്യത്തിനോ സമർപ്പിക്കണമെന്നും, അല്ലെങ്കിൽ അവരെ കളക്ടറോ അധ്യാപകനോ ആക്കണമെന്നുമാണ് ഞാൻ ഉദ്ദേശിച്ചത്. കുട്ടിയുടെ പ്രത്യയശാസ്ത്രം ആർ.എസ്.എസിനെപ്പോലെ സനാതനമായിരിക്കണം അങ്ങനെയായാൽ അവൻ എവിടെ ജീവിച്ചാലും കാവി പതാകയേന്തി ഹിന്ദുത്വം പ്രചരിപ്പിക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Hindus should give birth to four children and give one to RSS: Godman Dhirendra Shastri makes