| Wednesday, 13th September 2017, 9:52 am

സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ഫോണില്‍ സംസാരിച്ചു; വെല്ലൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് ഒരാഴ്ച ദേശീയപതാക ഉയര്‍ത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നസമയത്ത് ഫോണില്‍ സംസാരിച്ചതിന് വെല്ലൂര്‍ ചീഫ് മെഡിക്കല്‍ എ.കെന്നഡിക്ക് ഹൈകോടതി ശിക്ഷ വിധിച്ചു. ഒരാഴ്ച പൊലീസിന്റെ മേല്‍നോട്ടത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയഗാനം ആലപിക്കാനുമാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ദേശീയ പതാകയെ അപമാനിച്ചതിന് പൊലീസ് കെന്നഡിക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ച കെന്നഡിക്ക് ഒരാഴ്ച ദേശീയ പതാക ഉയര്‍ത്തണമെന്ന നിബന്ധനയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ആശുപത്രിയുടെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനും ജസ്റ്റിസ് പ്രകാശാണ് ഉത്തരവിട്ടത്.

കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് വെല്ലൂര്‍ ആശുപത്രിയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബദ്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് കെന്നഡി ഫോണില്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ദേശീയ പതാകയെ അപമാനിച്ചതിന് മുന്‍സിപ്പില്‍ കൗണ്‍സിലര്‍ സുരേഷ് ബാബു ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.


Also Read ബുള്ളറ്റുകള്‍ കൊണ്ട് കൊല്ലപ്പെടുകയാണെങ്കില്‍ എന്റെ ഇന്ത്യ ഇല്ലാതാകും: സീതാറാം യെച്ചൂരി


തുടര്‍ന്ന് പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് കെന്നഡി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ പതാകയെയോ ദേശീയഗാനത്തെയേ അപമാനിച്ചിട്ടില്ലെന്നും മെഡിക്കല്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് അടിയന്തര കോള്‍ വന്നതിനാല്‍ കോള്‍ എടുക്കുകയായിരുന്നെന്നും ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു.

ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസ് പ്രകാശ് അത്തരമൊരു കേസില്‍ വിചാരണ ആവശ്യമില്ലെന്നും എന്നാല്‍ ദേശീയപതാകയെ അപമാനിക്കാന്‍ മനപൂര്‍വ്വം ഡോക്ടര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നു എന്നും എന്നാല്‍ ഒരാഴ്ച ദേശീയ പതാക ആശുപത്രിയില്‍ ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more