ന്യൂദല്‍ഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളെയും കുറ്റകൃത്യങ്ങളെയും തടയാന്‍ പുതിയ നിയമം നിര്‍മിക്കാനാവില്ലെന്ന് സുപ്രീം കോടതി. പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയല്ല, നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.
പുതിയ കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കാനോ നിയമനിര്‍മാണം നടത്താനോ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് സന്ദീപ് മേത്ത തുടങ്ങിയവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
‘വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടരുന്നത് നിയമങ്ങളില്ലാത്തത് കൊണ്ടല്ല. മറിച്ച് നിലവിലുള്ള നിയമങ്ങള്‍ മോശമായി നടപ്പിലാക്കുന്നത് കൊണ്ടാണ്,’ ബെഞ്ച് പറഞ്ഞു.
2020 ല്‍ മാധ്യമ പ്രവര്‍ത്തകനായ ഖുര്‍ബാന്‍ അലി, മേജര്‍ ജനറല്‍ എസ്.ജി വൊമ്പാട്കരെ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രീം കോടതി തന്നെ ആവര്‍ത്തിച്ച് ഇടപെട്ടിട്ടും വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മാണത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഹരജി സമര്‍പ്പിച്ചത്. കൊറോണ ജിഹാദ്, സുനദര്‍ശന്‍ ടി.വിയിലെ യു.പി.എസ്.സി ജിഹാദ് പരിപാടി,വിവിധ ധര്‍മ സദസുകളില്‍ നടന്ന പരിപാടികളില്‍ നടന്ന പ്രസംഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഹരജികള്‍.
വിദ്വേഷ പ്രസംഗവും ഊഹാപോഹ പ്രചാരണങ്ങളും സമൂഹത്തിലെ സാഹോദര്യവും മതേതരത്വവും കെടുത്തുകയാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. ഒരു മജിസ്‌ട്രേറ്റിന് ഇത്തരം വിഷയങ്ങളില്‍ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
2023ല്‍ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെയുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. പുതിയ വിധിയോടെ ഈ വിഷയത്തിലുള്ള നീണ്ട നിയമപോരാട്ടങ്ങള്‍ കോടതി വിരാമമിട്ടു. ഇനി എന്തെങ്കിലും നിയമമാറ്റം വേണമെങ്കില്‍ അത് പാര്‍ലമെന്റില്‍ നിന്നേ ഉണ്ടാകൂ എന്നും കോടതി വ്യക്തമാക്കി.
Content Highlight: Hate speech: The problem is not the absence of law, but its lack of implementation, says Supreme Court
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.