| Tuesday, 3rd March 2026, 10:39 pm

ഹിറ്റ്മാനെ വീഴ്ത്താന്‍ ഹര്‍ദിക്; വേണ്ടത് ഇത്ര മാത്രം!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ടാം സെമി ഫൈനലിന് ഇറങ്ങുന്ന മെന്‍ ഇന്‍ ബ്ലൂവിന് എതിരാളികള്‍ ഇംഗ്ലണ്ടാണ്. മാര്‍ച്ച് അഞ്ചിനാണ് ഈ മത്സരം അരങ്ങേറുക. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ടി – 20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുക എന്നതാണ് സൂര്യയും സംഘവും ലക്ഷ്യമിടുന്നത്. മറുവശത്താകട്ടെ കഴിഞ്ഞ ലോകകപ്പിലെ സെമിയില്‍ ഏറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചാവും ഹാരി ബ്രൂക്കിന്റെ സംഘം വാംഖഡെയില്‍ ഇറങ്ങുക.

ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com

ഈ മത്സരത്തിന് കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ബാറ്റിങ്ങിലോ ബൗളിങ്ങിലോ അല്ല, മറിച്ച് ഫീല്‍ഡിങ്ങിലാണ് ഈ സുവര്‍ണാവസരമുള്ളത്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാനാണ് 32 കാരന് സാധിക്കുക.

ഇതിനായി ഹര്‍ദിക്കിന് വേണ്ടത് രണ്ട് ക്യാച്ചുകള്‍ മാത്രമാണ്. താരം ഇതുവരെ ടി – 20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 64 ക്യാച്ചുകള്‍ എടുത്തിട്ടുണ്ട്. നിലവില്‍ ഈ നേട്ടത്തില്‍ മുന്നിലുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. താരം 65 ക്യാച്ചുകളാണ് കൈപ്പിടിയില്‍ ഒതുക്കിയത്.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ രണ്ട് ക്യാച്ചുകള്‍ കൂടി നേടാനായാൽ ഹര്‍ദിക്കിന് ഈ നേട്ടത്തില്‍ ഒന്നാമതെത്താം. ഇനി ഒരു ക്യാച്ചാണ് എടുക്കുന്നതെങ്കില്‍ ഹിറ്റ്മാന് ഒപ്പവുമെത്താം.

അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ ഇന്ത്യന്‍ താരങ്ങള്‍, എണ്ണം

രോഹിത് ശര്‍മ – 65

ഹര്‍ദിക് പാണ്ഡ്യ – 64

സൂര്യകുമാര്‍ യാദവ് – 57

വിരാട് കോഹ്ലി – 54

സുരേഷ് റെയ്‌ന – 42

റിങ്കു സിങ് – 37

അക്‌സര്‍ പട്ടേല്‍ – 34

തിലക് വര്‍മ – 31

Content Highlight: Hardik Pandya needs two catches to surpass Rohit Sharma in most catches for India in T20I Cricket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more