| Friday, 19th December 2025, 9:29 pm

അടിയെന്നൊക്കെ പറഞ്ഞാ ഒരു മയവുമില്ലാത്ത അടി; യുവരാജിന് പുറമെ കുങ്ഫു പാണ്ഡ്യയും...

ശ്രീരാഗ് പാറക്കല്‍

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും മത്സരം അഹമ്മദാബാദില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 231 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ അടിച്ചത്.

തിലക് വര്‍മയുടേയും ഹര്‍ദിക് പാണ്ഡ്യയുടേയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഹര്‍ദിക്ക് പാണ്ഡ്യ 25 പന്തില്‍ നിന്ന് അഞ്ച് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 63 റണ്‍സ് നേടിയാണ് മടങ്ങിയത്. 252 എന്ന വമ്പന്‍ പ്രഹരശേഷിയിലാണ് കുങ്ഫു പാണ്ഡ്യ പ്രോട്ടിയാസിനെ അടിച്ചൊതുക്കിയത്.

നേരിട്ട 16ാം പന്തിലാണ് ഹര്‍ദിക് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതും. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡാണ് പാണ്ഡ്യയെ തേടിയെത്തിയത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഹര്‍ദിക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ യുവരാജ് സിങ്ങാണ് ഒന്നാം സ്ഥാനത്തുള്ളത്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന താരം, എതിരാളി, പന്ത്

യുവരാജ് സിങ് – ഇംഗ്ലണ്ട് – 12

ഹര്‍ദിക് പാണ്ഡ്യ – സൗത്ത് ആഫ്രിക്ക – 16

അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 17

പാണ്ഡ്യയ്ക്ക് പുറമെ വണ്‍ ഡൗണ്‍ ആയി എത്തിയ തിലക് വര്‍മ 42 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് അടിച്ചെടുത്തത്. 173.81 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. റണ്‍ ഔട്ടിലൂടെയാണ് തിലക് മടങ്ങിയത്. പാണ്ഡ്യയും തിലകും 100 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പാണ് ഇന്ത്യയ്ക്ക് വേണ്ടി നല്‍കിയത്.

അതേസമയം 21 പന്തില്‍ 34 റണ്‍സ് നേടിയ അഭിഷേക് ശര്‍മയേയും 22 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജു സാംസണേയും നേരത്തെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്തായത്. അവസാന ഘട്ടത്തില്‍ ശിവം ദുബെ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് പന്തില്‍ 10 റണ്‍സും സംഭാവന ചെയ്തു.

പ്രോട്ടിയാസിന് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും ജോര്‍ജ് ലിന്‍ഡെ, ഒട്ടീണിയല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വി.കെ), വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്മീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍

Content Highlight: Hardik Pandya becomes second fastest Indian to score half-century in T20 Internationals

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more