എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന ചിന്തയിൽ നിന്ന് ഞാൻ പുറത്തുവന്നു: ഗ്രേസ് ആന്റണി
Malayalam Cinema
എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന ചിന്തയിൽ നിന്ന് ഞാൻ പുറത്തുവന്നു: ഗ്രേസ് ആന്റണി
നന്ദന. ടി
Saturday, 4th July 2026, 3:06 pm

മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹലാൽ ലവ് സ്റ്റോറി’, ‘കനകം കാമിനി കലഹം’, ‘അപ്പൻ’, ‘റോഷാക്ക്’, ‘പടച്ചോനേ ഇങ്ങൾ കാത്തോളീ’ തുടങ്ങി സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, സ്വാഭാവിക അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. പീപ്പിൾ പ്ലീസിങ്ങിൽ നിന്ന് സ്വയം അംഗീകരിക്കുന്നതിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചു പങ്കുവെക്കുകയാണ് നടി. ലെറ്റ്സ് ബി റിയൽ വിത്ത് അശ്വതി അശോക് വിശാൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

ഗ്രേസ് ആന്റണി.photo.X

‘ഞാൻ വളരെ ഇമോഷണലും സെൻസിറ്റീവുമായ ഒരു വ്യക്തിയാണ്. ഒരു കാലത്ത് ഞാൻ ഭയങ്കര പീപ്പിൾ പ്ലീസിങ് ആയിട്ടുള്ള ആളായിരുന്നു. ആളുകളെക്കൊണ്ട് നല്ലത് പറയിപ്പിക്കുക, ‘നല്ല കുട്ടി’ എന്ന ഫ്രെയിമിനുള്ളിൽ കയറാൻ ശ്രമിക്കുന്ന ഒരാളായിരുന്നു ഞാൻ. പിന്നീട് എനിക്ക് മനസ്സിലായി, അത് എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്ന്.

ഉദാഹരണത്തിന്, സിനിമയിലേക്ക് വന്ന ഒരു ഘട്ടത്തിൽ എത്തിയപ്പോൾ കുറേ ആളുകൾ പറഞ്ഞു, ഒരു പബ്ലിക് അപ്പിയറൻസ് മെയിന്റെയ്ൻ ചെയ്യണം, സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവാകണം, എന്ത് തരത്തിലുള്ള കണ്ടന്റ് ഇടണം, എങ്ങനെയുള്ള അറ്റയറിലാണ് നമ്മളെ പ്രെസെന്റ് ചെയ്യേണ്ടത് എന്നൊക്കെ. ഓണം വരുമ്പോൾ ഇങ്ങനെയുള്ള ഡ്രസിൽ ഫോട്ടോ പോസ്റ്റ് ചെയ്യണം എന്നൊക്കെ ഉപദേശങ്ങൾ കിട്ടിയിരുന്നു. പക്ഷേ ഒരാഴ്ച ഒക്കെ കഴിഞ്ഞപ്പോഴേക്കും എനിക്ക് മടുത്തു . ആരോ എന്നെ ഫോഴ്സ് ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നിയത്.

അങ്ങനെ ഞാൻ പറഞ്ഞു, ‘എനിക്ക് ഇത് പറ്റുന്ന പരിപാടിയല്ല. ഞാൻ എവിടെയെങ്കിലും പോകുമ്പോൾ ഒരു ഡ്രസ് ഇട്ടാൽ അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യും അത് മതി എന്ന്. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ആ ഫ്രെയിമിനുള്ളിലേക്ക് എനിക്ക് കയറാൻ കഴിയില്ലെന്ന്. ഞാൻ ചെയ്യുന്ന വർക്ക് പ്രേക്ഷകരിലേക്ക് എത്തുന്നതാണ് എനിക്ക് പ്രധാനം. ഞാൻ എന്താണോ അതുപോലെ നിന്നാൽ മാത്രമേ എനിക്ക് സാറ്റിസ്ഫാക്ഷൻ കിട്ടൂ. അല്ലെങ്കിൽ ഞാൻ ഭയങ്കര ഫേക്ക് ആകുന്നതുപോലെ എനിക്ക് ഫീൽ ചെയ്യും.

അതുപോലെ തന്നെ റിയൽ ലൈഫിലും ആളുകളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെ ഞാൻ ഉള്ളിൽ എന്തോ തെറ്റ് ചെയ്യുന്നതുപോലെ തോന്നാൻ തുടങ്ങി. ചിലർ പറയും, ‘ആളുകളെ കണ്ടാൽ ചിരിക്കുന്നില്ല’, ‘ഹായ് പറയുന്നില്ല’ എന്നൊക്കെ. ആദ്യമൊക്കെ അത് എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. കാരണം നമ്മൾ സെലിബ്രിറ്റിയാണ്, എല്ലാവരോടും ഹായ്, ബൈ പറയണം എന്നൊക്കെയായിരുന്നു ചിന്ത.

പിന്നീട് അതിന്റെ എരിവും പുളിയും മനസ്സിലായപ്പോഴാണ്, നമ്മൾ സന്തോഷത്തിലല്ലാത്ത അല്ലെങ്കിൽ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്ത് ഒരു ഫാൻ വന്നാൽ എല്ലാ സമയത്തും ചിരിച്ചും കളിച്ചും സംസാരിക്കാൻ കഴിയണമെന്നില്ലെന്ന് മനസ്സിലായത്. പക്ഷേ അവിടെയും ഒരു റെസ്പോൺസിബിലിറ്റിയുണ്ട്. നമ്മളെ കണ്ടുവന്ന ആളെ വിഷമിപ്പിച്ച് വിടരുത്. ആ ബാലൻസ് വളരെ കാലമെടുത്താണ് ഞാൻ പഠിച്ചത്.

അപ്പോഴും ഞാൻ ആലോചിക്കും, ഞാൻ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന്. കാരണം ഞാൻ ഹാപ്പിയല്ലാത്ത ഒരു സാഹചര്യത്തിലായിരിക്കും പലപ്പോഴും അവരെ ഹാൻഡിൽ ചെയ്യുന്നത്. പക്ഷേ ഇപ്പോൾ ആ രണ്ട് സിറ്റുവേഷനും ഹാൻഡിൽ ചെയ്യാൻ ഞാൻ പഠിച്ചു. എന്റെ പേർസണൽ ലൈഫിനെയും പ്രൊഫഷണൽ ലൈഫിനെയും വേർതിരിച്ചുനിർത്താൻ ഇപ്പോൾ എനിക്ക് കഴിയുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാൻ ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.

പിന്നെ നമ്മുടെ ഉള്ളിൽ ഒരു ഫേക്ക് സാധനമുണ്ടല്ലോ, അത് എല്ലാവരുടെയും ഉള്ളിലുണ്ട്. ചിരിക്കാൻ താൽപര്യമില്ലാത്ത ഒരാളെ കണ്ടാലും നമ്മൾ ചിരിക്കും. ആ ശീലം ഞാൻ പതിയെ ബ്രേക്ക് ചെയ്യാൻ പഠിച്ചു. അപ്പുറത്തിരിക്കുന്ന ഒരാളെ ഹർട്ട് ചെയ്യാതെ, നമ്മളോട് നീതിപൂർവമായി പെരുമാറാൻ ഞാൻ പഠിച്ചു,’ ഗ്രേസ് ആന്റണി പറഞ്ഞു.

ഗ്രേസ് ആന്റണി.photo.screen grab/youtube

Content Highlight:Grace Antony shares her journey from people-pleasing to self-acceptance.

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം