| Friday, 30th May 2025, 2:29 pm

96 ലെ ആ ഗാനം ഞാന്‍ വീട്ടിലാണ് റെക്കോര്‍ഡ് ചെയ്തത്; ഇപ്പോഴും അതില്‍ പുറത്ത് വണ്ടി ഓടുന്ന ശബ്ദം കേള്‍ക്കാം: ഗോവിന്ദ് വസന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധേയനാകുന്നത്. അസുരവിത്ത് എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടാണ് ഗോവിന്ദ് വസന്ത സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.

അദ്ദേഹത്തിന്റെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 96. സിനിമയുടെ വിജയത്തിന്റെ മറ്റൊരു ഘടകം തന്നെയായിരുന്നു ചിത്രത്തിന്റെ സംഗീതം. ആസിഫ് അലി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സര്‍ക്കീട്ടിന്റെയും സംഗീതം നിര്‍വഹിച്ചത് ഗോവിന്ദാണ്. ഇപ്പോള്‍ വീട്ടിലെ റെക്കോര്‍ഡിങാണ് സ്റ്റുഡിയോ ക്വാളിറ്റിയേക്കാളും നല്ലതെന്ന് ഗോവിന്ദ് വസന്ത പറയുന്നു.

താന്‍ വീട്ടില്‍ പല പാട്ടുകളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും 96 ലെ കാതലേ എന്ന പാട്ടൊക്കെ താന്‍ വീട്ടില്‍ വെച്ചാണ് പാടിയതെന്നും ഗോവിന്ദ് പറയുന്നു. ആ പാട്ട് താന്‍ സ്റ്റുഡിയോയില്‍ വായിച്ചതൊന്നും വര്‍ക്കായിട്ടില്ലെന്നും ഇപ്പോളും ആ റെക്കോര്‍ഡിന്റെ ഇടയില്‍ പുറത്ത് വണ്ടി ഓടുന്ന ശബ്ദമൊക്കെ കേള്‍ക്കാമെന്നും അദ്ദേഹം പറയുന്നു. പാട്ടിന്റെ ക്വാളിറ്റിയേക്കാളും താന്‍ ഉദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് തനിക്ക് ഒരിക്കലും സ്റ്റുഡിയോയില്‍ കിട്ടാറില്ലെന്നും ഗോവിന്ദ് വസന്ത കൂട്ടിച്ചേര്‍ത്തു.

സര്‍ക്കീട്ടിലെ ഒരു ഗാനവും താന്‍ അങ്ങനെ തന്നെയാണ് പാടിയതെന്നും തന്റെ സിങ്ങിങ്ങ് കരിയറില്‍ താന്‍ പാടിയ ഏറ്റവും നല്ല് പാട്ടാണ് അതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. റേഡിയോ  മാംഗോയില്‍ സംസാരിക്കുകയായിരുന്നു ഗോവിന്ദ് വസന്ത.

‘വീട്ടില്‍ അങ്ങനെ ഞാന്‍ പലതും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കാതലേ കാതലേ എന്ന പാട്ടൊക്കെ ഞാന്‍ വീട്ടിലാണ് വായിച്ചിരിക്കുന്നത്. ഞാന്‍ സ്റ്റുഡിയോയില്‍ വായിച്ചതൊന്നും വര്‍ക്ക് ആയിട്ടില്ല. ആ റെക്കോര്‍ഡിന്റെ ഇടയില്‍,  ഇപ്പോഴും പുറത്ത് വണ്ടി ഓടുന്ന സൗണ്ടൊക്കെ ഉണ്ട്.

ക്വാളിറ്റിയേക്കാളും ആ കമ്പോസ് ചെയ്ത് വായിക്കുമ്പോഴുള്ള എക്‌സ്പ്രഷന്‍ ഉണ്ട്. അത് ചിലപ്പോള്‍ കേട്ട് വായിക്കുമ്പോള്‍ കിട്ടില്ല. സര്‍ക്കീട്ടിലുമുണ്ട്. സര്‍ക്കീട്ടില്‍ ഞാനടുത്ത് പാടിയ ഒരു പാട്ടുണ്ട്. എന്റെ സിംഗിങ് കരിയറില്‍ ഞാന്‍ ഏറ്റവും നന്നായി പാടിയിരിക്കുന്ന ഒരു പാട്ടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ആ പാട്ടിന്റെ തുടക്കത്തില്‍ ഒരു ഹമ്മിങ് ഉണ്ട്. അത് സ്റ്റുഡിയോയില്‍ റിക്രീയേറ്റ് ചെയ്യാന്‍ നോക്കിയിട്ട് എനിക്ക് ഒട്ടും വര്‍ക്കാവുന്നില്ല. നല്ല ക്വാളിറ്റിയില്‍ കിട്ടുന്നുണ്ട്. കേള്‍ക്കുമ്പോള്‍ ഭയങ്കര രസമാണ്. പക്ഷേ ഞാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതിലൂടെ പുറത്തേക്ക് വരുന്നില്ല. കമ്മ്യൂണിക്കേഷന്‍ നടക്കുന്നില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ പാടിയ പാട്ട് തന്നെയാണ് വെച്ചത്,’ ഗോവിന്ദ് വസന്ത പറയുന്നു.

Content highlight: Govind Vasantha says that home recording is better than studio quality.

We use cookies to give you the best possible experience. Learn more