തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്.
ഹൈക്കോടതി വിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നവകേരള സര്‍വേ നിയമവിരുദ്ധമാണെന്നായിരുന്നു വിധി.
ഈ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. എന്നാല്‍ അപ്പീലിലും തിരിച്ചടി ഉണ്ടായാല്‍ അത് പ്രതിപക്ഷം മറ്റൊരു രാഷ്ട്രീയ ആയുധമാക്കുമെന്നും വിലയിരുത്തലുണ്ട്.
കോടതി ചൂണ്ടിക്കാട്ടിയ പിഴവുകള്‍ പരിഹരിച്ച് സര്‍വേയുമായി മുന്നോട്ടുപോകുന്നതും പരിഗണനയിലുണ്ട്.
എന്നാല്‍ നവകേരള സര്‍വേ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് വിരുദ്ധവും ഉത്തരവാദിത്തരഹിതമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതുമാണെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ ക്യാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. ബജറ്റിന് പുറത്തുള്ള ചെലവ് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി നവകേരള സര്‍വേ പ്രഖ്യാപിച്ചത്. വീടുവീടാന്തരം കയറിയാണ് സര്‍വേ സംഘടിപ്പിച്ചത്.
കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. നവകേരള സര്‍വേ അധികാരത്തിന്റെയും പൊതുസമ്പത്തിന്റെയും ദുര്‍വിനിയോഗം ആണെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.
വിവരശേഖരണത്തിനായി നടത്തിയ സര്‍വേ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണെന്നും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വേ സംഘടിപ്പിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Government seeks legal advice to appeal Navakerala survey