വെയിലും മഴയും രാവും പകലും മറന്ന് സഖാവ് വി.എസിനെ ഒരു നോക്കു കാണാന്‍ ജനലക്ഷങ്ങള്‍ വലിയ ചുടുകാട്ടിലേക്കുള്ള പ്രയാണ പാതയില്‍ കാത്തു നില്‍ക്കുകയാണ്. ”കണ്ണേ കരളേ വി എസേ, പൊന്നേ പൊരുളേ വി എസേ, പോരാട്ടത്തിന്‍ തെരുവീഥികളില്‍ ഞങ്ങളെയാകെ നയിച്ച സഖാവേ, ആരു പറഞ്ഞു മരിച്ചെന്ന് ? ഇല്ല ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന് അവരുടെ കണ്ഠങ്ങളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ ഇരമ്പുകയാണ്.

വി.എസ്. അച്യുതാനന്ദന്‍
അവിടെ നിന്ന് അകലെയായിപ്പോയതിലെ ദുഃഖഭാരത്തോടെയും ചിന്താഭാരത്തോടെയും കൂടിയാണ് ഞാന്‍ ഇത് കുറിക്കുന്നത്.
കേരളത്തിലേതു പോലൊരു സംഘടിത ബോധവല്‍കൃത കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗം വിപ്ലവ പൂര്‍വ്വ സാമൂഹ്യാവസ്ഥയില്‍ ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. കര്‍ഷകരുടെ സ്വകാര്യഭൂസ്വത്ത് ഇച്ഛയേക്കാള്‍ കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ കുന്തമുനയും ആ പ്രക്രിയയില്‍ വിളഞ്ഞ വിപ്ലവവര്‍ഗ്ഗവും സംഘടിത ബോധവല്‍കൃത കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗമായിരുന്നു.
സോവിയറ്റ് യൂണിയനില്‍ പോലും 1929 ല്‍ കോള്‍ഖോസുകള്‍ അഥവാ, സഹകരണ കൂട്ടുകൃഷിക്കളങ്ങള്‍ സംഘടിപ്പിക്കപ്പെട്ടതിനു ശേഷമാണ് സംഘടിതവും ബോധവല്‍കൃതരുമായ കര്‍ഷകത്തൊഴിലാളിവര്‍ഗ്ഗം ഉദയം ചെയ്തത്.
അതിന്റെ കലാ പ്രകാശിത രൂപമായിരുന്നു ‘‘ആധുനിക സോവിയറ്റ് വ്യവസായ തൊഴിലാളിയും കോള്‍ഖോസിലെ വനിതാ കര്‍ഷകത്തൊഴിലാളിയും” എന്ന ബോറിസ് മിഖായിലോവിച്ച് ഇയോഫാന്‍ സൃഷ്ടിച്ച 78 അടി ഉയരമുള്ള സ്റ്റെയ്ന്‍ലെസ്സ് സ്റ്റീല്‍ ശില്‍പ്പം.
‘ആധുനിക പ്രോലിറ്റേറിയറ്റിനെ വിപ്ലവകരമായി ബോധവത്ക്കരിക്കുക, കര്‍ഷകരെ പ്രോലിറ്റേറിയന്‍വല്‍ക്കരിക്കുക’ എന്ന പഞ്ചവത്സര പദ്ധതിയുടെ (പിയാറ്റിലെറ്റ്ക ) ലക്ഷ്യം വിളിച്ചോതുന്നതായിരുന്നു ആ ശില്‍പ്പം.

“Worker and Collective Farm Girl” in Moscow.
1937 ല്‍ ‘പാരിസ് എക്‌സ്‌പൊ’ യില്‍ നാസികളുടെ പവലിയനു നേരെതിരെ സോവിയറ്റ് യൂണിയന്റെ പവലിയനു മുന്നില്‍ സ്ഥാപിക്കാനാണ് സഖാവ് സ്റ്റാലിന്റെ കാലത്ത് ആ ശില്പം സൃഷ്ടിച്ചത്. സോവിയറ്റ് സോഷ്യലിസ്റ്റ് പൗരസമൂഹ സൃഷ്ടിയുടെ മുദ്രയും പ്രഖ്യാപനവുമായിരുന്നു അത്.
ആ വെട്ടിത്തിളങ്ങുന്ന സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉരുക്കു ശില്പത്തെപ്പോലെ തന്നെയാണ് 1941 മുതല്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ച നാസികള്‍ക്കെതിരായ ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ നിരവധി കോള്‍ഖോസുകളിലെ ആധുനിക കര്‍ഷകത്തൊഴിലാളികള്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്ന് പൊരുതിയത്.
കൂട്ടുകൃഷിക്കളങ്ങളില്‍ കാറ്റര്‍പില്ലര്‍ ട്രാക്ഷന്‍ ട്രാക്റ്ററുകള്‍ ഓടിച്ചു ശീലിച്ചിരുന്ന കോള്‍ഖോസുകളിലെ കര്‍ഷകത്തൊഴിലാളികള്‍ വളരെയെളുപ്പത്തില്‍ T34 ടാങ്കുകള്‍ യുദ്ധഭൂമിയില്‍ ഓടിക്കാന്‍ പഠിച്ചു. അവരാണ് നാസിപ്പടയുമായി വീറോടെ പൊരുതി ജീവന്‍ ത്യജിച്ചും മുന്നേറിയത്.
ആ ചോരച്ചാലുകള്‍ നീന്തിക്കയറിയാണ് റെഡ് ആര്‍മി നാസിപ്പടയെയാകെ നിഗ്രഹിച്ച് ബെര്‍ലിനില്‍ റെയ്ച്ച് സ്റ്റാഗിന് മുകളില്‍ വിജയപതാകയായി ചെങ്കൊടി നാട്ടിയത്.
ഇതേ കാലത്ത്, 1939 ല്‍, പാറപ്രം സമ്മേളനത്തില്‍ സ്ഥാപിതമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകത്തില്‍ തൊട്ടടുത്ത വര്‍ഷം 1940 ല്‍ സഖാവ് വി.എസ് അംഗമായി. ഒരൊറ്റ വയസ്സുമാത്രം ഇളപ്പമുള്ള പാര്‍ട്ടി മെമ്പര്‍ഷിപ്പ്.

ജന്മി ഭൂപ്രഭുക്കളുടെ കീഴില്‍ പാട്ടക്കുടിയായ്മാ വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായി കായലില്‍ നിന്ന് കുത്തിപ്പൊക്കിയെടുത്ത നിലങ്ങളാണ് കുട്ടനാടന്‍ കായല്‍ നിലങ്ങള്‍. ജന്മി > കുടിയാന്‍ >അടിയാന്‍ വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായി കങ്കാണിമാര്‍ വഴി കായല്‍ രാജാക്കന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന പ്രാങ് മുതലാളിമാരായിരുന്നു / ഭൂസ്വാമിമാരായിരുന്നു ഇതിന്റെ ഉടമകള്‍.
ജന്മിത്ത ഭൂമിയില്‍ നിന്ന് വ്യത്യസ്ഥമായി മൂലധനം x കൂലിയടിമത്തം എന്ന നിലയിലേക്ക് ചൂഷണ വ്യവസ്ഥ നിര്‍ദ്ധാരണം ചെയ്യപ്പെടുകയായിരുന്നു. അങ്ങനെ, പ്രാകൃതമായ രീതിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരെങ്കിലും തൊഴിലാളികള്‍ എന്ന നിലയിലേക്ക് അദ്ധ്വാനിക്കുന്ന വര്‍ഗ്ഗവിഭാഗം എത്തിയിരുന്നു.
അങ്ങനെയുള്ള കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാനായി ഈ യങ്ങ് പാര്‍ട്ടി മെമ്പറെ അയച്ചത് ക്രാന്തദര്‍ശിയായ സഖാവ് പി.കൃഷ്ണപിള്ളയായിരുന്നു. അദ്ദേഹവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിലൂടെ ലക്ഷ്യം വച്ചതും തൊഴിലാളി – കര്‍ഷക വര്‍ഗ്ഗസഖ്യത്തിന്റെ അജയ്യ ശക്തി ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു.

പി. കൃഷ്ണപിള്ളയുടെ ചിത്രത്തിനരികില്‍ വി.എസ് | ചിത്രത്തിന് കടപ്പാട്: ദേശാഭിമാനി
അങ്ങനെ, കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാന്‍ 1941 ല്‍ സഖാവ് പി.കൃഷ്ണപിള്ള കണ്ടെത്തിയ വജ്രായുധമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദന്‍.
കുട്ടനാട്ടിലെ പ്രവര്‍ത്തനം ആദ്യഘട്ടങ്ങളില്‍ വെല്ലുവിളികളും പരാജയങ്ങളും നിറഞ്ഞതായിരുന്നു. എന്നാല്‍, പരാജയം ഭക്ഷിച്ച്, ഭക്ഷിച്ച് തീര്‍ത്തു കൊണ്ട് വിജയത്തെ ലാക്കാക്കി സഖാവ് വി.എസ് എന്ന കമ്മ്യൂണിസ്റ്റ് കാലാള്‍ ഭടന്‍, ‘ഫുട് സോള്‍ജര്‍’, കുട്ടനാടന്‍ വയലേലകളില്‍ മുന്നേറുക തന്നെ ചെയ്തു.
അദ്ധ്വാനം പെയ്തു തീര്‍ന്ന തളര്‍ന്ന മേഘശകലങ്ങളായി കൂരകളില്‍ തിരിച്ചെത്തിയ കര്‍ഷകത്തൊഴിലാളികളില്‍ തനത് ഭാഷാശൈലിയുണ്ടാക്കി സംസാരിച്ചും പ്രസംഗിച്ചും ഒപ്പം നിന്ന് പോരാടിയും അവകാശബോധം തിടം വയ്പ്പിച്ച് ഇടിമിന്നല്‍ സൃഷ്ടിച്ചു. വേമ്പനാടിന്റെ കായല്‍പ്പരപ്പിനു മുകളില്‍ അത് മുഴങ്ങി മാറ്റൊലി കൊണ്ടു.
കേരള ചരിത്രത്തില്‍ മെയ് ദിനം തൊഴിലവധിയായി
‘വോള്‍ഗാ നദിയുടെ തരംഗമാലകള്‍ അതേറ്റു പാടുന്നു’ എന്ന് വയലാര്‍ പാടിയ ലെനിന്റെ ശബ്ദമാണ് പുന്നപ്ര-വയലാര്‍ എന്ന ഐതിഹാസിക വിപ്ലവസമരകാലത്ത് കുട്ടനാടന്‍ കായല്‍പരപ്പ് ഏറ്റു പാടിയത്.
സോവിയറ്റ് റെഡ് ആര്‍മി ബെര്‍ലിന്‍ ഭരിക്കുന്ന കാലത്താണത്, ബോംബേയിലടക്കം 60 ലധികം റോയല്‍ നേവി കപ്പലുകള്‍ക്കു മുകളില്‍ ചെങ്കൊടി പറന്ന കാലത്താണത്, തെലങ്കാനയില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ഗറില്ലാ ആര്‍മി മാര്‍ച്ച് ചെയ്യുന്ന കാലത്താണത്, ഫ്രാന്‍സില്‍ യുദ്ധാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട കാലത്താണത്. എന്നാല്‍, ബെര്‍ലിനില്‍ ഒഴികെ മറ്റിടങ്ങളില്‍ അതിന്റെ തുടര്‍ച്ച ദുര്‍ബ്ബലമായി.
പക്ഷെ, ആലപ്പുഴയും കുട്ടനാടും കമ്മ്യൂണിസ്റ്റ് പ്രയോഗത്തിന്റെ തുടര്‍ച്ചയില്‍ കൂടുതല്‍ ചുവന്നു. ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ‘ എന്ന ഗര്‍ജ്ജനം കേട്ട് സര്‍ സി.പി തിരുവിതാംകൂറില്‍ നിന്ന് വാലു ചുരുട്ടി ഓടി. ‘സ്വതന്ത്ര തിരുവതാംകൂര്‍’ എന്ന അയാളുടെ കുടില സ്വപ്‌നം വിഫലമാക്കിക്കൊണ്ട് ഐക്യ കേരളത്തിലേക്ക് ജനത മുന്നേറി.
കമ്മ്യൂണിസ്റ്റ് കാലാള്‍ ഭടന്മാര്‍ എണ്ണത്തിലും ഗുണത്തിലും പെരുകി. 1956 ല്‍ ഐക്യകേരളം പിറന്നു.
തൊട്ടടുത്ത വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ഐക്യമുന്നണി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പ്രഥമ സംസ്ഥാന സര്‍ക്കാറായി തൊഴിലാളികളുടേയും കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും കൈവേലക്കാരുടേയും അവകാശങ്ങള്‍ക്കായി പൊരുതുന്ന ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തിലേറി.

ഇ.എം.എസിനൊപ്പം വി.എസ്
കുടിയിറക്ക് നിരോധന ഓര്‍ഡിനന്‍സ്, കാര്‍ഷിക ഭൂബന്ധ ബില്‍ (1957) , കേരള വിദ്യഭ്യാസ ബില്‍ (1957), കേരള ഫാക്റ്ററീസ് റൂള്‍സ് (1957), കേരള മിനിമം വേജസ് റൂള്‍സ് (1958) എന്നിവയും ‘തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ല’ എന്ന പോലീസ് നയവും വ്യവസായത്തൊഴിലാളി, കര്‍ഷക, കര്‍ഷകത്തൊഴിലാളി, പരമ്പരാഗത വ്യവസായ തൊഴിലാളി, കൈവേലക്കാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ജീവന വേതന വ്യവസ്ഥ ഉറപ്പായി. കേരള ചരിത്രത്തില്‍ മെയ് ദിനം തൊഴിലവധിയായി.
തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തിന്റെ, കമ്മ്യൂണിസ്റ്റ് മുന്നണിപ്പടയുടെ സ്ഥൈര്യമാര്‍ന്ന ഈ സമരപുരോപ്രയാണ പന്ഥാവില്‍ പുതിയ പ്രതിവിപ്ലവ വെല്ലുവിളി ഉയര്‍ന്നു. 1959 ല്‍ ജാതിമതവര്‍ഗ്ഗീയ ശക്തികളെ കോര്‍ത്തു ചേര്‍ത്ത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നേതൃത്വത്തില്‍ ആരംഭിച്ച കുപ്രസിദ്ധ ‘ വിമോചന സമരം.’
അതിനെ തുടര്‍ച്ചയായി നേരിടുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ പ്രതിഭാസം കേരളത്തില്‍ ഉരുകിയുറച്ചു. അതാണ് കേരളത്തിലെ ‘ഇടതുപക്ഷം’. അതിനെതിരായ മുന്നണികള്‍ പാര്‍ലമെന്ററി രംഗത്തും സാമൂഹ്യ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗങ്ങളിലുമെല്ലാം സര്‍വ്വ ലജ്ജയും മറന്ന് തേറ്റപ്പല്ലുകള്‍ നീട്ടി പടപൊരുതി.
പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്ത് യു.ഡി.എഫിന്റെ ജന്മം ഇതിന്റെ പ്രകാശിത രൂപങ്ങളില്‍ ഒന്നായിരുന്നു. നാനാവിധ ജാതി മത വര്‍ഗ്ഗീയ ശക്തികളുടെ സംഘടിത രൂപങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. ജാതികള്‍ തന്നെ പുനഃസംഘടിക്കപ്പെട്ടു. ആര്‍.എസ്.എസ്സിന്റെ വളര്‍ച്ച, ഒപ്പം ന്യൂനപക്ഷ വര്‍ഗ്ഗീയ ‘വിജിലാന്റെ’ സംഘടനകളുടേയും, ഇതിന്റെ ലിറ്റ്മസ് ടെസ്റ്റ് തെളിവായിരുന്നു.
ഒരു മാനത്തില്‍ നിന്നു നോക്കിയാല്‍, പ്രതിവിപ്ലവത്തിന്റെ ഈ തീവ്ര വലതുപക്ഷ ആക്രമണമാണ് ഇടതുപക്ഷ അതിജിവിനത്തിന്റെ സുവ്യക്തമായ തെളിവ്. എന്താണ് സാമൂഹ്യ പുരോഗതിയുടെ ശരിയായ മാനം ? എന്താണ് വളരുന്ന ഇടതുപക്ഷ പൗരസമൂഹം ?
ഈ ചോദ്യങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പ്രതിവിപ്ലവ തീവ്ര വലതുപക്ഷ ആക്രമണത്തെയും ഇടതു ക്യാമ്പിനകത്ത് അരിച്ചു കയറുന്ന വര്‍ഗ്ഗസഹകരണ ‘വികസന’ വാദത്തേയും ഒരേപോലെ നേരിടേണ്ടി വരുന്ന ഒരു സങ്കീര്‍ണ്ണ സമരപര്‍വ്വം അഥവാ, സമരഘട്ടം, ഭൂപരിഷ്‌ക്കരണ- വിദ്യഭ്യാസ പരിഷ്‌ക്കാര മുന്നേറ്റത്തിനു ശേഷമുള്ള പതിറ്റാണ്ടുകളില്‍ കൂടുതല്‍ വളര്‍ന്നുവന്നു.

ഫെഡറലിസം, ജാതി വിരുദ്ധത, മതേതരത്വം, പാരിസ്ഥിതിക അവബോധം, സര്‍വ്വോപരി, ലിംഗസമത്വം എന്നിവയെ സംബന്ധിച്ച് ആശയ ഭൗതിക മണ്ഡലങ്ങളിലെല്ലാം മേല്‍പ്പറഞ്ഞ സങ്കീര്‍ണ്ണ സമരപര്‍വ്വം വലുതായി.
1940 കള്‍ക്കും 50 കള്‍ക്കും ശേഷം 60 കളിലും 70 കളിലും താരതമ്യേന മേല്‍പ്പറഞ്ഞ സങ്കീര്‍ണ്ണ സമരപര്‍വ്വത്തെ അഭിമുഖീകരിക്കുന്നതില്‍ ‘ഇടതുപക്ഷം’ താരതമ്യേന സ്ഥൈര്യവും കെട്ടുറപ്പും കാട്ടിയിരുന്നു.
പക്ഷെ, പാര്‍ലമെന്ററി രാഷ്ട്രീയ മുന്നണി ഭേദങ്ങള്‍ക്കപ്പുറം ആഴത്തില്‍ പ്രതിഫലിച്ച ഈ സാമുഹ്യ രാഷ്ട്രീയ പ്രതിഭാസം – ‘ഇതുപക്ഷം’ 80കള്‍ മുതല്‍ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങി. തൊഴിലില്ലായ്മ അതിന്റെ അടിസ്ഥാന വിഷയമായിരുന്നുവെങ്കിലും ഫെഡറലിസം, ജാതി വിരുദ്ധത, മതേതരത്വം, പാരിസ്ഥിതിക അവബോധം, ലിംഗസമത്വം എന്നിവയെല്ലാം സംബന്ധിച്ച പ്രഹേളികാ സമാനമായ സമസ്യകള്‍ തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ഉയര്‍ന്നു.




