കിരീടവരള്‍ച്ചയുടെ നാല് കാതങ്ങള്‍ക്ക് വിരാമമിട്ട് ചെല്‍സി. ടീമിന്റെ ഉടമസ്ഥാവകാശ മാറ്റത്തിന് ശേഷം നാല് സീസണുകളിലെ മോശം പ്രകടനത്തിന് ഫുള്‍ സ്റ്റോപ്പിട്ടാണ് ദി ബ്ലൂസ് യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ സ്പാനിഷ് ടീം റയല്‍ ബെറ്റിസിനെ ഒന്നിനെതിര നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടീം വിജയ തീരമണിഞ്ഞത്.

കോണ്‍ഫറന്‍സ് ലീഗ് കിരീട നേട്ടത്തോടെ ഒരു അപൂര്‍വ നേട്ടവും ചെല്‍സി കുറിച്ചു. യുവേഫയുടെ എല്ലാ ക്ലബ് കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടമാണ് ഇംഗ്ലീഷ് ക്ലബ് സ്വര്‍ണ ലിപികളില്‍ തങ്ങളുടെ പേരില്‍ ചേര്‍ത്തത്. നേരത്തെ, യുവേഫ വിന്നേഴ്‌സ് കപ്പ്, സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയും ടീം തങ്ങളുടെ അക്കൗണ്ടില്‍ എത്തിച്ചിരുന്നു.

ചെല്‍സി 1971ലും 1998ലും വിന്നേഴ്‌സ് കപ്പും 2013ലും 2019ലും യൂറോപ്പ ലീഗ് കിരീടവും നേടിയിരുന്നു. അതോടൊപ്പം രണ്ട് തവണ ഇംഗ്ലീഷ് ക്ലബ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായിരുന്നു. 2012ലും 2021ലുമാണ് ദി ബ്ലൂസ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായത്. ഇവയ്‌ക്കൊപ്പം 1998ലും 2021ലും സൂപ്പര്‍ കപ്പും ടീം തങ്ങളുടെ ഷോക്കേസില്‍ എത്തിച്ചിരുന്നു.

ബെറ്റിസിനെ പരാജയപ്പെടുത്തി ആദ്യ കോണ്‍ഫറന്‍സ് ലീഗ് കപ്പ് നേടിയതോടെ യുവേഫയുടെ അഞ്ച് കിരീടവും സ്വന്തമാക്കി ചെല്‍സി ചരിത്രം തിരുത്തി എഴുതി. കളിയുടെ 9ാം മിനിട്ടില്‍ ഗോള്‍ വഴങ്ങി പിന്നിലായതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് കിരീടത്തില്‍ തങ്ങളുടെ പേര് ചെല്‍സി എഴുതി ചേര്‍ത്തത്.

ഫൈനലിലെ അവസാന ലാപ് വരെ കിരീട പ്രതീക്ഷ ബെറ്റിസിനായിരുന്നു. 65ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി വല കുലുക്കിയതോടെ ബെറ്റിസ് സമ്മര്‍ദത്തിലായി. തൊട്ട് പിന്നാലെ അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തില്‍ നിക്കോളാസ് ജാക്‌സണ്‍ രണ്ടാം ഗോളും സ്‌കോര്‍ ചെയ്തതോടെ കളി പൂര്‍ണമായും ചെല്‍സിയുടെ നിയന്ത്രണത്തിലായി.

85ാം മിനിട്ടില്‍ മൂന്നാം ഗോളും പിറന്നതോടെ മത്സരം ചെല്‍സി സീല്‍ ചെയ്തു. ജെയ്ഡന്‍ സാഞ്ചോയാണ് ബ്ലൂസിന്റെ മൂന്നാം ഗോള്‍ കണ്ടെത്തിയത്. ഇഞ്ചുറി ടൈമില്‍ മൊയ്സസ് കസെയ്‌ഡോ കൂടെ സ്‌കോര്‍ ചെയ്ത് ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Content Highlight: Football: Chelsea became first team to bag all UEFA League titles with the win in Conference League