| Sunday, 29th March 2026, 4:23 pm

ഇറാന്റെ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; യു.എ.ഇയില്‍ 70 ഓളം ബ്രിട്ടീഷ് പൗരന്മാര്‍ കസ്റ്റഡിയില്‍

അനിത സി

അബുദാബി: ഇറാന്‍ യു.എസ് താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് 70 ബ്രിട്ടീഷ് പൗരന്മാരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) കസ്റ്റഡിയിലെടുത്തു.

എമിറാത്തി അഭിഭാഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളാണ് ബ്രിട്ടീഷ് പൗരന്മാരുടെ കസ്റ്റഡി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഞായറാഴ്ച പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്ന് പറയുന്നു.

ദുബായില്‍ 35ഓളംപേരെയും അബുദാബിയിലും അത്രതന്നെ ബ്രിട്ടീഷ് പൗരന്മാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രാദേശിക അഭിഭാഷകര്‍ പറഞ്ഞതായി ദുബായ് വാച്ച് സ്ഥാപകനായ ഡേവിഡ് ഹെയ് പറഞ്ഞു.

ദേശീയ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള നിയമങ്ങള്‍ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത യു.കെ പൗരന്മാരെ തിങ്ങി നിറഞ്ഞ പൊലീസ് സെല്ലുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ക്ക് പലപ്പോഴും ഉറക്കം, ഭക്ഷണം, മരുന്ന് എന്നിവ നിഷേധിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അറസ്റ്റിലായവരില്‍ പലരെയും ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും യു.എ.ഇ വിട്ടുപോകാന്‍ കഴിയാത്തവിധം പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. അതിനിടയില്‍ തൊഴില്‍ വിസ കാലാവധി അവസാനിക്കുന്ന പ്രവാസികളാണെങ്കില്‍, അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്നും വീടൊഴിയേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസുകളെക്കുറിച്ച് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിനെ അറിയിച്ചിട്ടില്ല. അറസ്റ്റിലായവര്‍ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെടരുതെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാല്‍ കേസുകള്‍ നീണ്ടുപോവുമെന്നാണ് ആശങ്ക.

നിലവില്‍ അഞ്ച് ബ്രിട്ടീഷ് തടവുകാര്‍ക്ക് മാത്രമേ കോണ്‍സുലാര്‍ സഹായം ലഭിക്കുന്നുള്ളൂവെന്നും പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഒരു ചിത്രം പകര്‍ത്തുന്നത് യു.എ.ഇയിലെ കഠിനമായ നിയമങ്ങള്‍ പ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുകയാണ്. ഈ കുറ്റത്തിന് പത്ത് വര്‍ഷം വരെ തടവോ 2,00000 പൗണ്ട് വരെ പിഴയോ ലഭിക്കുമെന്നും ഏഴ് എമിറാത്തി അഭിഭാഷകരടങ്ങുന്ന മനുഷ്യവകാശ സംഘടന പ്രതികരിച്ചു.

പൊതു സുരക്ഷയെ ബാധിക്കുന്ന ഫോട്ടോകള്‍ എടുക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ യു.എ.ഇ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്.

മിസൈല്‍ ആക്രമണ മുന്നറിയിപ്പായി രാജ്യത്തെ ജനങ്ങള്‍ക്ക് അയക്കുന്ന മൊബൈല്‍ സന്ദേശങ്ങളില്‍, സുരക്ഷാ സൈറ്റുകളുടെയോ നിര്‍ണായക സൈറ്റുകളുടെയോ ഫോട്ടോ എടുക്കുകയോ പങ്കിടുകയോ ചെയ്യുന്നതും വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നതും നിയമനടപടികള്‍ക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പ് യു.എ.ഇ ഉള്‍പ്പെടുത്താറുണ്ട്.

ആക്രമണങ്ങളുടെ ഫോട്ടോ എടുക്കുന്നത് ദേശീയ സുരക്ഷയെയും സ്ഥിരതയെയും അപകടത്തിലാക്കുമെന്നുമുള്ള വാചകങ്ങളും സന്ദേശങ്ങളിലുണ്ട്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി സമീപത്തുള്ളവര്‍ക്ക് അറബിയിലും ഇംഗ്ലീഷിലും ലഭിക്കുന്ന തരത്തിലാണ് സന്ദേശം അയക്കാറുള്ളത്.

ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേരെ ഇത്തരത്തില്‍ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. പ്രദേശവാസികളെ സമീപിച്ച് അവരുടെ ഫോണുകളിലെ ഡാറ്റകള്‍ കാണിക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് എടുക്കുന്ന ഫോട്ടോകള്‍ ഫോണില്‍ നിന്നും കണ്ടെത്തിയാല്‍ അവരെ ഉടനെ അറസ്റ്റ് രേഖപ്പെടുത്തിയാണ് യു.എ.ഇ പൊലീസ് നടപടിയെടുക്കുന്നത്.

ഫെബ്രുവരി 28 ന് ഇസ്രായേലും യു.എസും ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെയാണ് ഇറാന്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യം വച്ച് പ്രത്യാക്രമണം നടത്തുന്നത്. യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടുന്നത് നിയമാനുസൃതമായ സ്വയം പ്രതിരോധമാണെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു.

Content Highlight: Footage of Iran’s airstrike captured; Around 70 British citizens detained in UAE

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more