| Saturday, 14th March 2026, 4:33 pm

നെതര്‍ലാന്‍ഡ്‌സിലെ സിനഗോഗ് തീവെപ്പിന് പിന്നാലെ ജൂത സ്‌കൂളില്‍ സ്‌ഫോടനം; ഭീരുത്വമെന്ന് ആംസ്റ്റര്‍ഡാം മേയര്‍

അനിത സി

ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമിലെ ജൂത സ്‌കൂളില്‍ സ്‌ഫോടനം. ശനിയാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളിന്റെ പുറംഭിത്തികള്‍ കത്തി നശിക്കുകയും പൈപ്പ് ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, അന്താരാഷ്ട്ര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂതസമൂഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ആംസ്റ്റര്‍ഡാം നഗരസഭാ മേയര്‍ ഫെംകെ ഹാല്‍സെമ പറഞ്ഞു. ജൂത സ്ഥാപനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുമെന്നും ഹാല്‍സെമ അറിയിച്ചു.

രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ജൂതവിരുദ്ധത വര്‍ധിച്ചുവരികയാണെന്നും ജൂതര്‍ക്കെതിരായ ഭീരുത്വപരമായ ആക്രമണമാണിതെന്നും ഹാല്‍സെമ പ്രതികരിച്ചു.

വെള്ളിയാഴ്ച റോട്ടര്‍ഡാമിലെ സിനഗോഗില്‍ തീവെപ്പുമുണ്ടായിരുന്നു. ഇതോടെ ജൂതരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും രംഗത്തെത്തിയിരുന്നു.

സുരക്ഷയില്‍ പൂര്‍ണ ശ്രദ്ധ പുലര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് ആംസ്റ്റര്‍ഡാമിലെ സ്‌കൂളിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

ഇതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അഷാബ് അല്‍ യാമീന്‍ എന്ന സംഘടന രംഗത്തെത്തി.

തിങ്കളാഴ്ച ബെല്‍ജിയത്തിലെ ലീജിലുള്ള ജൂത സിനഗോഗില്‍ നടന്ന ബോംബാക്രമണവും ബുധനാഴ്ച ഗ്രീസില്‍ നടന്ന ആക്രമണവും വെള്ളിയാഴ്ചയിലെ നെതര്‍ലാന്‍ഡ്‌സിലെ സിനഗോഗിലുണ്ടായ തീവെപ്പും തങ്ങള്‍ നടത്തിയതാണെന്ന് അഷാബ് അല്‍ യാമിന്‍ സംഘടന അവകാശപ്പെട്ടു. പുതിയ സംഘടനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Explosion at Jewish school after synagogue arson in Netherlands; Amsterdam mayor calls it cowardly

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more