| Saturday, 24th May 2025, 6:38 pm

പാവങ്ങളുടെ മമ്മൂട്ടി എന്നാണ് എല്ലാവരും എന്നെ വിളിച്ചിരുന്നത്: ഇർഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിൽ സംവിധാനം ചെയ്ത ക്യാമ്പസ് കഥയായ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ നടനാണ് ഇർഷാദ് അലി. പിന്നീട് അദ്ദേഹം സീരിയലുകളിലും സിനിമകളിലും സജീവമായി.

നിരവധി സീരിയലുകളിൽ ഇർഷാദ് സഹനടനായി അഭിനയിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു. 150ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രമായ തുടരുമിലും പ്രധാന കഥാപാത്രത്തെ ഇർഷാദ് അവതരിപ്പിച്ചു. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

പാവങ്ങളുടെ മമ്മൂട്ടി എന്നാണ് എല്ലാവരും തന്നെ വിളിച്ചിരുന്നതെന്നും ‘മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ അവാര്‍ഡ് സിനിമാക്കാര്‍ നേരെ പോകുന്നത് ഇര്‍ഷാദലിയുടെ അടുത്തേക്കാണ്’ എന്ന് പറയാറുണ്ടെന്നും ഇര്‍ഷാദ് അലി പറയുന്നു.

മമ്മൂട്ടിയുമായി തന്നെ ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും അഭിനയിക്കുമ്പോള്‍ കുറച്ച് കൂടി കംഫര്‍ട്ട് മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി എപ്പോഴും വലിയേട്ടനെ പോലെയാണെന്നും അതുകൊണ്ട് തനിക്ക് ഭയമാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് സ്‌നേഹവാത്സല്യങ്ങളൊന്നും മമ്മൂട്ടിയുടെ കയ്യില്‍ നിന്നും കിട്ടിയിട്ടില്ലെന്നും ഇര്‍ഷാദ് അലി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാവങ്ങളുടെ മമ്മൂട്ടി എന്നാണ് എല്ലാവരും എന്നെ വിളിച്ചിരുന്നത്. കളിയാക്കുമായിരുന്നു. ആന്റോ ജോസഫ് പറയാറുണ്ട് ‘മമ്മൂക്കയുടെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ അവാര്‍ഡ് സിനിമാക്കാര്‍ നേരെ പോകുന്നത് ഇര്‍ഷാദലിയുടെ അടുത്തേക്കാണ്’ എന്ന്.

മമ്മൂക്കയുമായി ഒരു തരത്തിലും എന്നെ താരതമ്യം ചെയ്യാന്‍ പറ്റില്ല. കുറച്ച് കൂടി കംഫര്‍ട്ട് ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ആണ്. മമ്മൂക്ക എപ്പോഴും വലിയേട്ടന്‍ തന്നെയാണല്ലോ. അതുകൊണ്ട് ആ ഭയം എപ്പോഴും മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോഴുണ്ട്. എനിക്ക് അങ്ങനെ സ്‌നേഹവാത്സല്യങ്ങളൊന്നും മമ്മൂക്കയുടെ കയ്യില്‍ നിന്നും കിട്ടിയിട്ടില്ല,’ ഇര്‍ഷാദ് അലി പറയുന്നു.

Content highlight: Everyone used to call me the poorman’s Mammootty says Irshad Ali

We use cookies to give you the best possible experience. Learn more