ഇന്ത്യയുടെ വന്മതില്‍ തകര്‍ക്കാന്‍ റൂട്ട്; ഇതിഹാസപ്പിറവിക്ക് ആവശ്യമുള്ളത്...
Sports News
ഇന്ത്യയുടെ വന്മതില്‍ തകര്‍ക്കാന്‍ റൂട്ട്; ഇതിഹാസപ്പിറവിക്ക് ആവശ്യമുള്ളത്...
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th July 2025, 1:14 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിന് ലോര്‍ഡ്‌സില്‍ തുടങ്ങിയിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിജയിച്ച് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. 191 പന്തില്‍ 99 റണ്‍സുമായി ജോ റൂട്ടും 102 പന്തില്‍ 39 റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് നിലവില്‍ ആതിഥേയര്‍ക്കായി ക്രീസില്‍.

View this post on Instagram

A post shared by ICC (@icc)

ആദ്യ ദിനം ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുമായും തിളങ്ങി.

ജോ റൂട്ടിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്. കരിയറിലെ 37ാം ടെസ്റ്റ് സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ബാറ്റിങ് തുടരുകയാണ്.

ഈ ഇന്നിങ്‌സില്‍ നിരവധി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ജോ റൂട്ട് മുന്നേറുന്നത്. ഇനി ടെസ്റ്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെ മറികടക്കാനുള്ള അവസരമാണ് റൂട്ടിന് മുമ്പിലുള്ളത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ 99 റണ്‍സടക്കം 13,214 റണ്‍സാണ് താരം അടിച്ചെടുത്തത്. ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ അഞ്ചാമനാണ് റൂട്ട്.

ഈ റെക്കോഡില്‍ താരം അധികം വൈകാതെ നാലാം സ്ഥാനത്തേക്ക് കയറുകയും ചെയ്യും. ഇതിനായി വേണ്ടതാകട്ടെ 75 റണ്‍സും.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 287 – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 280 – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 286 – 13,288

ജോ റൂട്ട് – ഇംഗ്ലണ്ട് – 284* – 13,214*

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472

ഈ ചരിത്ര റെക്കോഡില്‍ അധികം വൈകാതെ ദ്രാവിഡിനെ മറികടക്കാന്‍ സാധിക്കുമെങ്കിലും, അദ്ദേഹത്തെ ഒരിക്കലും വെട്ടിവീഴ്ത്താന്‍ സാധിക്കാത്ത റെക്കോഡ് നേട്ടത്തില്‍ ഏഴാമനായും റൂട്ട് കഴിഞ്ഞ ഇന്നിങ്‌സില്‍ ഇടം നേടിയിരുന്നു. ടെസ്റ്റില്‍ ഏറ്റവുമധികം പന്തുകള്‍ നേരിടുന്ന താരമെന്ന റെക്കോഡാണിത്.

22,816 പന്തുകളാണ് ലോര്‍ഡ്സ് ടെസ്റ്റിന് മുമ്പ് റൂട്ട് നേരിട്ടത്. ലോര്‍ഡ്സില്‍ ഇന്ത്യന്‍ താരങ്ങളെറിഞ്ഞ 184ാം പന്ത് നേരിട്ടതോടെ 23,000 പന്തുകള്‍ എന്ന നേട്ടത്തിലേക്കും റൂട്ട് എത്തി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരം

(താരം – ടീം – പന്തുകള്‍)

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 31,258

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 29,437

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 28,903

ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 27,395

അലന്‍ ബോര്‍ഡര്‍ – ഓസ്ട്രേലിയ – 27,002

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 26,502

ജോ റൂട്ട് – ഇന്ത്യ – 23,007*

ഈ മത്സരത്തില്‍ ഇനിയുമേറെ റെക്കോഡുകള്‍ റൂട്ടിനെ കാത്തിരിക്കുന്നുണ്ട്. ആ റെക്കോഡുകളിലെത്താന്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content Highlight: ENG vs IND: 3rd Test: Joe Root need 75 runs to surpass Rahul Dravid