അടിയന്തരാവസ്ഥയും ഒരു ഏകാധിപതിയുടെ പുത്ര സ്‌നേഹവും
DISCOURSE
അടിയന്തരാവസ്ഥയും ഒരു ഏകാധിപതിയുടെ പുത്ര സ്‌നേഹവും
ജീവന്‍ കുമാര്‍
Wednesday, 25th June 2025, 4:06 pm
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധിത വന്ധ്യകരണത്തിന് ഉള്ള ടാര്‍ഗറ്റ് നിശ്ചയിരുന്നത് സഞ്ജയ്‌ ഗാന്ധി ആയിരുന്നു. സഞ്ജയ് ഗാന്ധി തന്റെ ബാല്യകാലത്ത് ഒരു അണ്ണാന്‍ കുഞ്ഞിനെ വാലില്‍ പിടിച്ച് തൂക്കിയെടുത്തു, പ്രാണവെപ്രാളത്തില്‍ അത് കുതറിയപ്പോള്‍ വട്ടം കറക്കി, അതൊരു മിണ്ടാപ്രാണിയല്ലേ വിട്ടേക്കു എന്ന് പരിചാരകര്‍ പറഞ്ഞിട്ടും സഞ്ജയ് കേട്ടില്ല. മരണം ഉറപ്പാക്കിയ ശേഷം അതിനെ വലിച്ചെറിഞ്ഞു. അച്ഛന്റെ സ്‌നേഹമോ, അമ്മയുടെ കരുതലോ ലഭിക്കാതെ പോയതാവാം എന്ന് വിമര്‍ശകര്‍ പറയുന്നു. പക്ഷെ ഒരു 'സൈക്കോപാത്തിനെ' പോലെ ഇന്ത്യയെന്ന വലിയ ജനാധിപത്യ രാഷ്ട്രത്തെ തന്റെ ഇളയമകന് ഇന്ദിര പന്ത് തട്ടികളിക്കാന്‍ കൊടുത്തതാണ് അപകടം. ഒരു പക്ഷെ ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞതാവും ശരി, 'മുജന്‍മത്തിലെ ശത്രുക്കള്‍ ഈ ജന്‍മത്തില്‍ മക്കളായി പിറക്കും'

ഇടത്തെ കവിളില്‍ ആദ്യത്തെ അടി കൊണ്ടിട്ടും ഇന്ദിരക്ക് ഭാവഭേദം ഒന്നും ഉണ്ടായിരുന്നില്ല, ഒന്നിന് പുറകെ ഒന്നായി ഇടത് കവിള്‍തടത്തില്‍ ആറ് അടികള്‍. സാക്ഷികളായി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍. പലതും ഇന്ദിരയെ ദൈവമായി കാണുന്നവര്‍. സിന്‍ഡിക്കേറ്റുകാര്‍ പണ്ട് കളിയാക്കി വിളിച്ച ‘ഗൂങ്കി ഗുടിയ’ യായിരുന്നില്ല അന്ന് ഇന്ദിര. അന്ന് ഇന്ദിരയെന്നാല്‍ ഇന്ത്യയും ഇന്ത്യയെന്നാല്‍ ഇന്ദിരയും ആയിരുന്നു.

അണുബോംബ് പൊട്ടിച്ച് ബുദ്ധനെ ചിരിപ്പിച്ച ഇന്ദിര! 72000 പാക് സൈനികരെ ആയുധം വെച്ച് കീഴടക്കിയ ഇന്ദിര. സര്‍വ്വസംഹാരികയും സര്‍വ്വൈശ്വര്യവരദായിനിയുമായ ഇന്ദിര, നിജലിംഗപ്പ മുതല്‍ കാമരാജ് വരെയുളള സിന്‍ഡിക്കേറ്റുകാരെ തൂത്തെറിഞ്ഞ ഇന്ദിര, ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ തമിഴ്‌നാട്ടിലെ ഏതെങ്കിലും കുഗ്രാമത്തിലെ ഗ്രാമീണന്റെ വരെ തലകുറി മായ്ക്കാനും മാറ്റി മറ്റൊന്ന് എഴുതാനും തക്ക അധികാരവും കൈകരുത്തമുള്ള ഏഷ്യന്‍ ഗ്ലോബിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്ന ഇന്ദിര. എന്നിട്ടും ഇന്ദിര ഗാന്ധി എന്തിന് സഞ്ജയ് ഗാന്ധിയുടെ തല്ല് കൊണ്ടു എന്നത് ഇന്നും ഒരു പ്രഹേളികയാണ്.

sanjay gandhi and indira gandhi

സഞ്ജയ് ഗാന്ധിയും ഇന്ദിര ഗാന്ധിയും

അടിയന്തിരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധി സ്വന്തം അമ്മയെ തല്ലി എന്ന വാര്‍ത്ത ഏതെങ്കിലും മഞ്ഞപത്രക്കാരന്റെ ഭാവനാസൃഷ്ടിയായിരുന്നില്ല. പുലിസ്റ്റര്‍ പ്രൈസ് ജേതാവായ വാഷിങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യയിലെ കറസ്‌പോണ്ടന്റായ ലൂയീസ് എം. സിമെന്‍സാണ് ആ വാര്‍ത്ത പുറത്തെത്തിച്ചത്. ഇന്നും ജീവിച്ചിരിക്കുന്ന അദ്ദേഹം 2015ല്‍ നല്‍കിയ അഭിമുഖത്തിലും ആ കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.

മാത്രമല്ല അതിന് ശേഷം താന്‍ ഇന്ദിരയെ കണ്ടപ്പോഴൊന്നും ഭാവഭേദം ഇല്ലാതെ പെരുമാറിയെന്നും മകന്‍ രാജിവ് ഗാന്ധി സൗഹൃദത്തോടെ നോക്കി ചിരിച്ചു എന്നും കൂടി പറയുമ്പോഴാണ് അത് സത്യമെന്ന് വിശ്വസിക്കേണ്ടി വരുന്നത്.

ഏതൊരു ഏകാധിപധിയുടെയും മുഖ്യശത്രു അവരുടെ കൂടെ നിള്‍ക്കുന്നരായിരിക്കും. എല്ലാ ഏകാധിപതികളെയും പോലെ ഇന്ദിരാഗാന്ധിയും മുഖസ്തുതികളെ മുഖവിലക്കെടുത്തു. പരദൂഷണങ്ങളെ ആധികാരികമാക്കി. അവര്‍ക്ക് ചുറ്റും ഉപജാപകസംഘങ്ങള്‍ ഇത്തിള്‍കണ്ണികളെ പോലെ പറ്റി കൂടി.

എം.എല്‍. ഫോത്തോദാര്‍, ധീരേന്ദ്ര ബ്രഹ്‌മചാരി, പൂപള്‍ ജയ്ക്കര്‍, ഓം മേത്ത, ആര്‍.കെ. ധവാന്‍, ബന്‍സിലാല്‍, ടി.വി. നരസിംഹന്‍, ഡി.പി. ധര്‍…പേരുകള്‍ ഒരുപാടുണ്ട്. ഇന്ദിരയുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും, ശത്രുവും അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയായിരുന്നു.

അമ്മ ഇന്ദിരക്ക് പുറമേ സഞ്ജയ് ഗാന്ധിക്ക് വേറെ ഒരു കിച്ചണ്‍ ക്യാബിനറ്റ് ഉണ്ടായിരുന്നു. ഡല്‍ഹി വികസന അതോറിറ്റി ഉപാധ്യക്ഷന്‍ ജഗ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷയായിരുന്ന അംബികാ സോണി, റുക്‌സാന സുല്‍ത്താന, നവീന്‍ ചാവ്ല, പി.എസ്. ഭിന്ദന്‍…പേരുകള്‍ അവിടെയും അവസാനിക്കുന്നില്ല.

സഞ്ജയ് ഗാന്ധിക്കു ചുറ്റും കറങ്ങുകയായിരുന്നു ഇന്ദിരയുടെ ഇന്ത്യ. ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപര്‍ ഖുശ്വന്ത് സിങ്ങ് ഇന്ദിരാഗാന്ധിയുടെ ഇളയ മകനെ പ്രകീര്‍ത്തിച്ച് നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ഏറ്റവും മികച്ച ഇന്ത്യനായി സഞ്ജയ് ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. ഓള്‍ ഇന്ത്യാ റേഡിയോയിലും ദൂരദര്‍ശനിലുമായി അഞ്ഞൂറിലേറെ വാര്‍ത്തകളാണ് സഞ്ജയ് ഗാന്ധിയെ പറ്റി മാത്രം പ്രക്ഷേപണം ചെയ്തത്.

എന്നിട്ടും ഇന്ദിര ഗാന്ധി എന്തിന് സഞ്ജയ് ഗാന്ധിയുടെ തല്ല് കൊണ്ടു എന്നത് ഇന്നും ഒരു പ്രഹേളികയാണ്.

ലക്‌നൗ വിമാനത്താവളത്തില്‍ വച്ച് സഞ്ജയുടെ കാലില്‍ നിന്നും ഊരിത്തെറിച്ച ചെരുപ്പ് യു.പി. മുഖ്യമന്ത്രി എന്‍.ഡി. തിവാരി വിനയപൂര്‍വ്വം എടുത്ത് അദ്ദേഹത്തിന് തിരികെ നല്‍കി. സഞ്ജയ് പറയുന്നതെന്തും ഇന്ത്യയില്‍ നടക്കുമായിരുന്നു, അല്ലെങ്കില്‍ അയാള്‍ പറയുന്നത് മാത്രമേ നടക്കുമായിരുന്നുളളു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

എന്‍.ഡി. തിവാരി nd tiwari

എന്‍.ഡി. തിവാരി

വന്ധ്യംകരണത്തിന് പണം കണ്ടെത്താനുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മഹാഗായകനായ കിഷോര്‍ കുമാര്‍നോട് സഞ്ജയ് ഗാന്ധി ആജ്ഞാപിച്ചു. വഴങ്ങാതിരുന്ന കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് ഓള്‍ ഇന്ത്യ റേഡിയോ വിലക്കി.

മുതിര്‍ന്ന ഉദ്യോഗസ്ഥരും തലമുതിര്‍ന്ന മന്ത്രിമാരും കേവലം എം.പിയായ സഞ്ജയുടെ ആഞ്ജക്കായി കാത്തോര്‍ത്തു നിന്നു. സ്ഞ്ജയ് ഗാന്ധിക്ക് കാമുകിമാര്‍ക്ക് പഞ്ഞമില്ലായിരുന്നു. രാജ്യസഭാ അംഗവും ഓള്‍ഡ് മങ്ക് റം നിര്‍മ്മാതാവുമായ വി. ആര്‍. മോഹന്റെ മകള്‍ മാരുതി മോഹനുമായുളള കുപ്രസിദ്ധമായ പ്രണയം അത്തരത്തിലുളലതായിരുന്നു.

അപ്പോഴാണ് ബോംബേ ഡെയിങ്ങിന്റെ മോഡലായിരുന്ന മനേകാ ഗാന്ധി സഞ്ജയ് ഗാന്ധിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പക്ഷെ തന്റെ സ്വപ്‌ന പദ്ധതിയായ ‘ജനങ്ങളുടെ കാറിന്’ തന്റെ പഴയ പ്രണയിനിയുടെ പേര് നല്‍കി മാരുതിയോട് നിഗൂഢമായ പ്രണയം സഞ്ജയ് നിലനിര്‍ത്തി. അങ്ങനെ മാരുതി ഉദ്യേഗ് ലിമിറ്റഡ് എന്ന ചെറുകാര്‍ സംരഭം താജ്മഹലിന് ശേഷമുളള മറ്റൊരു പ്രണയസ്മാരകം കൂടിയായി മാറി!..

14 അപേക്ഷകള്‍ തളളി കോണ്‍ഗ്രസ് നേതാവ് ബന്‍സിലാലിന് 400 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാര്‍ കമ്പനി തുടങ്ങാന്‍ നല്‍കിയത് മുതലിങ്ങോട്ട് അഴിമതിയില്‍ നടനമാടുകയായിരുന്നു ഇന്ദിര സര്‍ക്കാര്‍.

ദില്ലിയിലെ ചേരികള്‍ വൃത്തിയാക്കാന്‍ സഞ്ജയ് ഗാന്ധി അസഫലി റോഡിനു പുറകിലുള്ള തുര്‍ക്ക്മാന്‍ ഗേറ്റ് പ്രദേശം ബുള്‍ഡോസര്‍ കൊണ്ടു ഇടിച്ച് നിരത്തി. ചേരി നിവാസികളായ മുസ്‌ലിങ്ങളുടെ ചെറുത്തുനില്‍പ്പിനെ പോലീസിന്റെ തോക്കുകള്‍ കൊണ്ട് അടിച്ചമര്‍ത്തി. നൂറിലധികം ആളുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്.

രാജ്യത്തെ 80 ലക്ഷത്തിലേറെ ആളുകള്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരായി. നിര്‍ബന്ധിത കുടുംബാസൂത്രണത്തില്‍ പല യുവാക്കള്‍ക്കും സന്താന ഉല്‍പ്പാദനശേഷി എന്നേക്കുമായി നഷ്ടമായി. ഇന്ദിരാഗാന്ധിയോട് അനുഭവമുണ്ടായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് പോലും രോഷത്തോടെ കൂടി ഇതിനെതിരെ പ്രതികരിക്കേണ്ടതായി വന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധിത വന്ധ്യകരണത്തിന് ഉള്ള ടാര്‍ജറ്റ് നിശ്ചയിരുന്നത് സഞ്ജയ് ഗാന്ധി ആയിരുന്നു. സഞ്ജയ് ഗാന്ധി തന്റെ ബാല്യകാലത്ത് ഒരു അണ്ണാന്‍ കുഞ്ഞിനെ വാലില്‍ പിടിച്ച് തൂക്കിയെടുത്തു, പ്രാണവെപ്രാളത്തില്‍ അത് കുതറിയപ്പോള്‍ വട്ടം കറക്കി, അതൊരു മിണ്ടാപ്രാണിയല്ലേ വിട്ടേക്കു എന്ന് പരിചാരകര്‍ പറഞ്ഞിട്ടും സഞ്ജയ് കേട്ടില്ല. മരണം ഉറപ്പാക്കിയ ശേഷം അതിനെ വലിച്ചെറിഞ്ഞു.

അച്ഛന്റെ സ്‌നേഹമോ, അമ്മയുടെ കരുതലോ ലഭിക്കാതെ പോയതാവാം എന്ന് വിമര്‍ശകര്‍ പറയുന്നു. പക്ഷെ ഒരു ‘സൈക്കോപാത്തിനെ’ പോലെ ഇന്ത്യയെന്ന വലിയ ജനാധിപത്യ രാഷ്ട്രത്തെ തന്റെ ഇളയമകന് ഇന്ദിര പന്ത് തട്ടികളിക്കാന്‍ കൊടുത്തതാണ് അപകടം. ഒരു പക്ഷെ ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞതാവും ശരി, ‘മുജന്‍മത്തിലെ ശത്രുക്കള്‍ ഈ ജന്‍മത്തില്‍ മക്കളായി പിറക്കും’

അടിയന്തിരാവസ്ഥ കാലത്തെ അറസ്റ്റുകളുടെ സ്വഭാവം തന്നെ നോക്കുക. പ്രതിയോഗിയെ ആദ്യം കസ്റ്റഡിയിലെടുക്കും പിന്നെ മിസ സ്ലിപ്പ് പൂരിപ്പിച്ചു നല്‍കും. ബംഗാളില്‍ ഖനിഘാന്‍ ചൗധരിയുടെ വിളിപേര് തന്നെ ‘മിസാ മന്ത്രി’ എന്നായിരുന്നു.

പി.എസ്.പി നേതാവായ അശോക് ദാസ് ഗുപ്തയെ അറസ്റ്റു ചെയ്ത രീതി മാത്രം നോക്കു, മരണാസന്നയായി കിടന്ന സ്വന്തം അമ്മയുടെ മുന്നില്‍ വിലങ്ങുവെച്ച് കൊണ്ടുപോയി നിര്‍ത്തി, തന്നെ വിലങ്ങുവെച്ച് കാണുന്നത് അമ്മക്ക് സഹിക്കില്ല എന്നു പറഞ്ഞിട്ടും പൊലീസ് കേള്‍ക്കാന്‍ തയ്യാറായില്ല.

പടിഞ്ഞാറന്‍ ബംഗാളിലെ അര്‍ദ്ധഫാസിസ്റ്റ് വാഴ്ച്ച കാലത്ത് സി.പി.ഐ.എം. പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തി, കൊലയും, കൊളളിവെയ്പ്പും, ബലാല്‍സംഗവും പടിഞ്ഞാറന്‍ ബംഗാളില്‍ നിത്യസംഭവമായി. ബംഗാളില്‍ സാദാ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ വരെ മിസ, ഡി.ഐ.ആര്‍ എന്നിവ കൈയിലിട്ട് അമ്മാനമാടി.

സിദ്ധാര്‍ത്ഥ ശങ്കര്‍ റേ Siddhartha Shankar Ray

സിദ്ധാര്‍ത്ഥ ശങ്കര്‍ റേ

ബംഗാള്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേക്ക് കീഴില്‍ തുറന്ന ജയിലും, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുമായി മാറി. മുഖ്യമന്ത്രിമാര്‍ തക്കസമയം നോക്കി ഹിറ്റ്‌ലറും മുസോളനിയും ആയി. ബംഗാള്‍ മുഖ്യമന്ത്രിയും ഭരണഘടനാ വിദഗ്ദനുമായ സിദ്ധാര്‍ത്ഥ ശങ്കര്‍ റേ കവി കൂടിയായിരുന്നു, കമ്മ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ചുട്ടുപൊളളുന്ന ലൈറ്റ് ദേഹത്തേക്ക് അടിക്കും, പിന്നീട് ഉച്ചത്തില്‍ ചെവിക്ക് അരികില്‍ പാട്ട് വെച്ച് ഉറങ്ങാന്‍ അനുവദിക്കില്ല. ഉറങ്ങിയാല്‍ തണുത്തവെളളം ഒഴിച്ച് ഉണര്‍ത്തും. ഭക്ഷണമോ വെളളമോ കൊടുക്കാതെ മൂത്രം കുടിക്കാന്‍ പറയും.

കെ. കരുണാകരന്‍ k karunakaran

കെ. കരുണാകരന്‍

ചിത്രമെഴുത്തുകാരനായ കെ. കരുണാകരന്റെ കേരളത്തില്‍ നടന്നത് 100 പുസ്തകമാക്കാന്‍ ഉണ്ട്. ജെ. വെങ്കല്‍ റാവുവിന്റെ ആന്ദ്രയിലും, പി.സി. സേത്തിയുടെ മധ്യപ്രദേശിലും, ഹരിദേവ് ജോഷിയുടെ രാജസ്ഥാനിലും, ജഗനാഥ മിശ്രയുടെ ബീഹാറില്‍ നടന്ന അതിക്രമങ്ങള്‍ എഴുതിയാലും തീരില്ല.

ഇന്ദിര ഗാന്ധിയും എച്ച്. എന്‍. ബഹുഗുണയും

ഇന്ദിര ഗാന്ധിയും എച്ച്. എന്‍. ബഹുഗുണയും

ഉത്തര്‍പ്രദേശിലെ എച്ച്.എല്‍. ബഹുഗുണയെ ഇന്ദിരക്ക് വിശ്വാസമില്ലായിരുന്നു. അവിടെ അതിക്രമങ്ങളുടെ ചുമതല മറ്റ് ചിലര്‍ക്കായിരുന്നു. ലോക്കപ്പിലിട്ട് എതിരാളിയെ തല്ലിച്ച ശേഷം അവന്റെ കരച്ചില്‍ ഫോണിലൂടെ കേട്ട് നിര്‍വൃതി അടയുന്ന എറണാകുളത്തെ പഴയ ട്രേഡ് യൂണിയന്‍ നേതാവ് വരെയുളള മനുഷ്യര്‍ അന്ന് ഈ നാട്ടിലുണ്ടായിരുന്നു.

ഒന്നും പുറത്തറിയില്ല. ട്രെയിനുകള്‍ സയമത്ത് ഓടിയതും, സര്‍ക്കാര്‍ ജീവനക്കാര്‍ സീറ്റിലുണ്ടാവുന്നതും ചൂണ്ടികാട്ടി കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ഇന്ദിരയെ പുകഴ്ത്തി. അന്ന് ലണ്ടന്‍ ഹൈക്കമീഷണറായ ബി.എല്‍. നെഹ്‌റു ലണ്ടന്‍ ടൈംസിനോട് പറഞ്ഞു, ‘അമ്മ മക്കളെ നോക്കുന്നപോലെയാണ് ഭരണകൂടം തടവുകാരെ കണക്കാക്കുന്നതെന്ന് നല്ല വാസസ്ഥലം. നല്ല ഭക്ഷണം. നല്ല പെരുമാറ്റം തടവുകാരുടെ തൂക്കം വര്‍ദ്ധിച്ചിട്ടുണ്ട്’ എന്ന്.

മദര്‍തെരേസയും, വിനോഭാഭാവെയും അടിയന്തിരവസ്ഥയെ പുകഴ്ത്തി. ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ ഇവാന്‍ മോറിസ് പറഞ്ഞു, മനുഷ്യാവകാശങ്ങള്‍ ഒട്ടും പരിഗണിക്കാത്ത ഇന്ദിരഗാന്ധിയുടെ ഭരണം ഏകാധിപത്യരാഷ്ട്രങ്ങള്‍ പോലെത്തന്നെ ആണെന്ന്.

അന്താരാഷ്ട്ര തലത്തില്‍ പ്രതിച്ഛായ ഇടിയുന്നു എന്ന് കണ്ടതോടെ വിദേശകാര്യ മന്ത്രി വൈ.ബി. ചവാനെ ഇന്ദിര അടിയന്തിരാവസ്ഥയെ പറ്റി വിശദീകരിക്കാന്‍ ചിക്കാഗോയിലേക്ക് അയച്ചു. സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച ചിക്കാഗോയില്‍ വിദ്യാര്‍ത്ഥികളുടെ കൂവല്‍ മൂലം പ്രസംഗിക്കാന്‍ കഴിയാതെ വൈ.ബി. ചവാന്‍ പ്രസംഗം അവസാനിപ്പിച്ചു.

ഇന്ദിരയുടെ അടുത്ത സുഹൃത്ത് ഡൊറോത്തി നോര്‍മാന്‍, ബ്രിട്ടണിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആര്‍ച്ചിബ്ലാദ് ഫെന്നര്‍ ബോക്വേ, ചിന്തകനായ നോം ചോംസ്‌കി, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഇ.എഫ്. ഷൂമാക്കര്‍, വിഖ്യാത ടെന്നീസ് പ്ലെയര്‍ ആര്‍തര്‍ ആഷെ, നടി ഗ്ലെന്‍ഡ ജാക്‌സണ്‍, രാഷ്ട്രമീമാംസകന്‍ ഡബ്ല്യൂ എച്ച് മോറിസ് ജോണ്‍സ് , വിഖ്യാത ഗായകന്‍ ജോണ്‍ ബ്ലെയ്‌സ്, അമേരിക്കന്‍ നോവലിസ്റ്റ് റാല്‍ഫ് എലിസണ്‍, യു.എസ്. അറ്റോര്‍ണി ജനറല്‍ റാംസി ക്ലാര്‍ക്ക്, നേബേല്‍ ജേതാവ് ലൈനസ് പോളിംഗ്, ചരിത്രകാരന്‍ എ.പി.ജെ. ടെയ്‌ലര്‍, രാഷ്ട്രീയ കോളമിസ്റ്റായ വിമര്‍ശകന്‍ കെന്നത്ത് പീക്കോക്ക് ടൈനാന്‍, കവി അലന്‍ ഗിന്‍സ്ബര്‍ഗ്, അമേരിക്കന്‍ ചരിത്രകാരന്‍ ലൂയീസ് മേംഫോര്‍ഡ്, തുടങ്ങി എണ്‍പതിലേറെ ലോകപ്രസിദ്ധരായ ആളുകള്‍ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി.

നെഹ്‌റു ജീവിച്ചിരുന്നുവെങ്കില്‍ ഇന്ദിരക്കെതിരെ സമരം ചെയ്ത് ആദ്യം ജയിലില്‍ പോകുന്നത് അദ്ദേഹമായിരിക്കുമെന്ന് വിഖ്യാത പത്രപ്രവര്‍ത്തനും, എഡിറ്ററുമായ റോസന്‍ താള്‍ ന്യുയോര്‍ക്ക് ടൈംസില്‍ ലേഖനമെഴുതി. ഇംഗ്ലണ്ടിലെ ചാള്‍സ് രാജകുമാരനും, അമേരിക്കന്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോള്‍ഡും ഇന്ത്യാ സന്ദര്‍ശനം റദ്ദുചെയ്തു.

അമിത അളവില്‍ മരുന്ന് കുത്തിവെച്ച് ജയ്പ്രകാശ് നാരായണനെ ഇന്ദിര വധിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ബില്ലിബ്രാണ്ട്, ഐറീഷ് മന്ത്രി കോണര്‍ ക്രൂസ് ഓബ്രിയന്‍ എന്നിവരെ അയക്കാന്‍ വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഇന്റര്‍നാഷനല്‍ തീരുമാനിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ആരും ഇടപെടേണ്ടെന്ന് ഇന്ദിര തിരിച്ചടിച്ചു. പ്രസിദ്ധ അഭിഭാഷകന്‍ രാംജത്മലാനിയും, സുബ്രഹ്‌മണ്യ സ്വാമിയും ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി.

അടിയന്തിരാവസ്ഥയുടെ അഞ്ചാം വാര്‍ഷികം ആചരിക്കുന്നതിന് കേവലം രണ്ട് ദിവസം മുന്‍പ് (1980 ജൂണ്‍ 23 ന്) സഞ്ജയ് ഗാന്ധി വിമാനം തകര്‍ന്ന് മരിച്ച് വീണു. മരണത്തിന് മൂന്ന് ദിവസം മുന്‍പ് വരെ സഞ്ജയ് ഗാന്ധി നടത്തിയിരുന്ന സാഹസിക പറക്കലുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഇന്ദിരക്ക് തന്നെ നിരവധി പരാതികള്‍ ലഭിച്ചു. പുത്ര വാല്‍സല്യത്താല്‍ അന്ധയായ അവര്‍ അതൊന്നും ചെവി കൊണ്ടില്ല.

സത്യത്തില്‍ പറക്കല്‍ അല്ല, പതിറ്റാണ്ടുകളുടെ വൈദഗ്ദ്യം ഉള്ള എയര്‍ഫോഴ്‌സ് യുദ്ധ പൈലറ്റുകളെ പോലെ ആകാശ അഭ്യാസമാണ് സഞ്ജയ് നടത്തിയത്. ദില്ലി ഫ്‌ളൈയിങ് ക്ലബ്ബ് അടുത്തിടെ സ്വന്തമാക്കിയ വിമാനത്തില്‍ അക്രോബാറ്റിക് ഫ്‌ളൈയിങ്ങിന്റെ അപകട സാധ്യതകള്‍ കണക്കിലെടുക്കാതെ അയാള്‍ സ്വയം താനൊരു അതിമാനുഷികന്‍ ആണെന്ന് കരുതി.

അശോക ഹോട്ടലിന് മുകളിലൂടെ പലവട്ടം വിമാനം തലകുത്തനെ ഓടിച്ചു, 12 വില്ലിംഗ്ടണ്‍ ക്രസന്റില്‍ നിന്ന് അല്‍പ്പം മാറി വിമാനം തകര്‍ന്ന് വീണു. ക്യാപ്റ്റന്‍ സുഭാഷ് സക്‌സേനയെ കൂടി കുരുതി കൊടുത്ത ശേഷം സഞ്ജയ് തല്‍ക്ഷണം മരിച്ച് വീണു. ചിന്നി ചിതറി പോയ മൃതദേഹങ്ങള്‍ വാരിക്കൂട്ടി തുന്നിയെടുക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം സര്‍ജന് നാല് മണിക്കൂറിലധികം ബുദ്ധിമുട്ടേണ്ടി വന്നു .

പണ്ടാരിക്കല്‍ ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ച് മകന്‍ തല്ലിയപ്പോള്‍ നിസംഗതയോടെ ഇരുന്ന ഇന്ദിര സഞ്ജയുടെ മൃതദേഹത്തിന് അരികില്‍ നിന്നപ്പോള്‍ തന്റെ ചുമന്ന് കലങ്ങിയ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു.

അടുത്ത ദിവസം തന്നെ കാണാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാവും ഓക്‌സ്‌ഫോര്‍ഡിലെ സഹപാഠിയുമായ ഭൂപേഷ് ഗുപ്തയോട് ഇന്ദിര ഇങ്ങനെ പറഞ്ഞ് പോലും, ‘ഭൂപേഷ് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ ഫിറോസ്, പിന്നെ ഞാനും.’ ഞങ്ങളുടെ മകനെ നിങ്ങള്‍ സ്വന്തം മകനെപ്പോലെ കണക്കാക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. അവന്‍ തെറ്റ് ചെയ്യുന്നുവെന്ന് തോന്നിയാല്‍ അവനെ ശാസിക്കാനും, തെറ്റുതിരുത്തിപ്പിക്കാനും നിങ്ങള്‍ക്ക് ചുമതലയില്ലേ. ഉണ്ട് എന്നാണ് ഞാന്‍ എന്നും കരുതിയത്. എന്റെ മകനും നിങ്ങളോട് സ്നേഹവും ബഹുമാനവുമായിരുന്നു. ‘പക്ഷേ, നിങ്ങളവനെ ശാസിച്ചില്ല. തെറ്റുതിരുത്താന്‍ പ്രേരിപ്പിച്ചില്ല. നിങ്ങളും എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവനെതിരെ രാഷ്ട്രീയ പ്രചാരവേല നടത്തുകയാണ് ചെയ്തത്.’

ഒന്നു നിര്‍ത്തിയിട്ടവര്‍ തുടര്‍ന്നു: ‘ഭൂപേഷ് ഈ ദുരന്തത്തില്‍ നിങ്ങള്‍ ഉത്തരവാദിയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.’ ഏകാധിപതികള്‍ ആരോടും ഇഷ്ടം കാണിക്കാറില്ല, ഇഷ്ടം ഉണ്ടെന്ന് ഭാവിക്കുകയേയുള്ളൂ. അവര്‍ സ്വന്തം തെറ്റുകള്‍ അംഗീകരിക്കാറില്ല, മറ്റുള്ളവരെ പഴി പറയുകയേ ഉള്ളു, പക്ഷെ, ഏകാധിപതികളോട് കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല!

content highlights: Emergency and the filial love of a dictator; Jeevan Kumar writes

ജീവന്‍ കുമാര്‍
മാധ്യമ പ്രവര്‍ത്തകന്‍