എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി പരാതിക്കാരി
India
എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി പരാതിക്കാരി
നിഷാന. വി.വി
Monday, 25th May 2026, 8:19 pm

തിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിളിക്കെതിരായ പീഡന കേസില്‍ മൊഴിമാറ്റി പരാതിക്കാരി. എല്‍ദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതി നിലവില്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതിക്കാരി ഉള്‍പ്പെടെ നാല് സാക്ഷികളും കൂറുമാറിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് അതിജീവിത മൊഴിമാറ്റി നല്‍കിയിരിക്കുന്നത്. കാരണം വ്യക്തമല്ല. മൊഴിമാറ്റത്തിന് പിന്നാലെ അവര്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. കേസ് നാളെ വീണ്ടും പരിഗണിക്കും.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

പല സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞിരുന്നു. കുന്നപ്പിളിയുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. അവര്‍ പരാതി പിന്‍വലിക്കാനായി തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെയുള്ള മൊഴി. ഇതും മാറ്റി പറഞ്ഞിട്ടുണ്ട്.

അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത് എന്നാണ് പരാതി. 2022 ജൂലൈ 4നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് പിന്നീട് മുന്‍ എം.എല്‍.എ ബലാത്സംഗം ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.

ഈ കേസില്‍ പ്രതിയാക്കപ്പെട്ടതോടെ കുന്നപ്പിള്ളിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് വിലക്കിയിരുന്നു. കേസ് പരിഗിക്കാനിരിക്കെ ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വിലക്കുകയായിരുന്നു.

Content Highlight: Eldhose Kunnappilly did not rape her; Complainant changes her statement

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.